
ആന്റിഗ്വ: അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ച് വെസ്റ്റ് ഇൻഡീസ് താരം നിക്കോളാസ് പുരാൻ. 29-ാം വയസിലാണ് പുരാന്റെ അപ്രതീക്ഷിത വിരമിക്കല്‍. 2016ല്‍ വെസ്റ്റ് ഇൻഡീസ് കുപ്പായത്തില്‍ അരങ്ങേറിയ പുരാൻ ടീമിനായി 61 ഏകദിനങ്ങളും 106 ട്വന്റി20യിലും കളിച്ചു.
2275 റണ്‍സ് നേടിയ പുരാനാണ് വിൻഡീസിനായി ട്വന്റി 20യില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടിയത്. ഫ്രാഞ്ചൈസി ക്രിക്കറ്റില്‍ ശ്രദ്ധ കേന്ദ്രീകരിക്കാനാണ് പുരാന്റെ 29-ാം വയസിലെ പുരാന്റെ തിടുക്കപ്പെട്ടുള്ള വിരമിക്കലെന്നാണ് വിവരം.
വൈകാരികമായ ഒരു ഇന്‍സ്റ്റഗ്രാം പോസ്റ്റിലൂടെയാണ് തീരുമാനം അറിയിച്ചത്. ഏറെ ബുദ്ധിമുട്ടി എടുത്ത തീരുമാനമാണിത്. തീരുമാനം എടുക്കുന്നതിന് മുന്‍പ് ഏറെനേരം ആലോചിച്ചതായും അദ്ദേഹം ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു.

Whatsapp Group 1 | Whatsapp Group 2 |Telegram Group
ഇപ്പോള്‍ അവസാനിച്ച ഐപിഎല്ലില്‍, ഒരു സീസണില്‍ ആദ്യമായി 500 റണ്‍സ് തികയ്ക്കാനും 40 സിക്സറുകള്‍ നേടാനും പുരന് കഴിഞ്ഞു.
2016 സെപ്റ്റംബറിലാണ് ടി20 മത്സരത്തില്‍ അരങ്ങേറ്റം കുറിച്ചത്. 2019 ഫെബ്രുവരിയിലാണ് ഏകദിന അരങ്ങേറ്റം കുറിച്ചത്, എന്നാല്‍ 2023 ലെ ലോകകപ്പില്‍ വെസ്റ്റ് ഇൻഡീസ് ഇടം നേടുന്നതില്‍ പരാജയപ്പെട്ടതിനുശേഷം അദ്ദേഹം ഏകദിനം കളിച്ചിട്ടില്ല.
വിരമിക്കല്‍ സന്ദേശത്തില്‍ പുരാന്‍ പറഞ്ഞതിങ്ങനെ… ”ഞാന്‍ ഏറെ ഇഷ്ടപ്പെടുന്ന ക്രിക്കറ്റ് ഒരുപാട് ഓര്‍മകള്‍ സമ്മാനിച്ചു. ഇനിയും നല്‍കും. സന്തോഷം മാത്രം. വിന്‍ഡീസിനെ പ്രതിനിധീകരിക്കാന്‍ സാധിച്ചതില്‍ അഭിമാനം മാത്രം. ടീമിനെ നയിക്കാന്‍ സാധിച്ചത് അഭിമാന മുഹൂര്‍ത്തമായി കരുതുന്നു. എന്റെ കരിയറിലെ ഈ അന്താരാഷ്ട്ര അധ്യായം അവസാനിച്ചാലും, വെസ്റ്റ് ഇന്‍ഡീസ് ക്രിക്കറ്റിനോടുള്ള സ്‌നേഹം ഒരിക്കലും മങ്ങുകയില്ല. ടീമിന് മുന്നോട്ടുള്ള പാതതിയില്‍ എല്ലാവിധ ആശംസകളും.” പുരാന്‍ വ്യക്തമാക്കി.
ക്രിക്കറ്റ് വെസ്റ്റ് ഇന്‍ഡീസ് പുരാന് മറുപടിയും നല്‍കിയിട്ടുണ്ട്. ”അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് വിരമിക്കാനുള്ള തീരുമാനം നിക്കോളാസ് ഔദ്യോഗികമായി നേതൃത്വത്തെ അറിയിച്ചു. അദ്ദേഹത്തിന്റെ കരിയറിലെ ഒരു സുപ്രധാന അധ്യായത്തിന് സമാപനമായി. ലോകോത്തര കളിക്കാരനാണ് പുരാന്‍. കളത്തില്‍ അദ്ദേഹത്തിന്റെ പ്രകടനവും ടീമിനുള്ളിലെ സ്വാധീനവും വെസ്റ്റ് ഇന്‍ഡീസ് ക്രിക്കറ്റില്‍ വലിയ സ്വാധീനമുണ്ടാക്കി.” വിന്‍ഡീസ് ക്രിക്കറ്റ് വ്യക്തമാക്കി.