24 മീറ്റർ വീതിയിൽ 116.8 കിലോമീറ്റർ ദൈർഘ്യമുള്ള പാത; ഏഴ് ബൈപ്പാസും ഒരുപാലവും; ഭരണിക്കാവ്-മുണ്ടക്കയം ദേശീയപാത 183 എ-യുടെ വികസനത്തിന് 2,600 കോടിയുടെ എസ്റ്റിമേറ്റിന് കേന്ദ്രസർക്കാരിന്റെ അംഗീകാരം

Spread the love

ശാസ്താംകോട്ട: ഭരണിക്കാവ്-വണ്ടിപ്പെരിയാർ ദേശീയപാത 183 എ-യുടെ വികസനത്തിന് 2,600 കോടിയുടെ എസ്റ്റിമേറ്റിന് കേന്ദ്രസർക്കാരിന്റെ അംഗീകാരം ലഭിച്ചതായി കൊടിക്കുന്നിൽ സുരേഷ് എം.പി.

ഭരണിക്കാവിൽനിന്ന്‌ പത്തനംതിട്ട, അടൂർ, തട്ട, വടശ്ശേരിക്കര, ളാഹ, എരുമേലി, പുലിക്കുന്നുവഴി മുണ്ടക്കയത്ത് ദേശീയപാത 183 ൽ ചേരുന്ന തരത്തിലാണ് അലൈൻമെന്റ്. 24 മീറ്റർ വീതിയിൽ 116.8 കിലോമീറ്റർ ദൈർഘ്യമുള്ള പാതയിൽ ഏഴ് ബൈപ്പാസും ഒരുപാലവും ഉൾപ്പെടും. ഭരണിക്കാവിൽനിന്ന് ആഞ്ഞിലിമൂടുവഴി കരുനാഗപ്പള്ളിയിലേക്ക് പാത നീട്ടണമെന്ന ആവശ്യവും കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിക്കു മുൻപാകെ ഉന്നയിച്ചിട്ടുണ്ടെന്ന് കൊടിക്കുന്നിൽ പറഞ്ഞു.

ഈ പാതയുടെ സാധ്യതാപഠനവും നടപടിക്രമങ്ങളും പുരോഗമിക്കുകയാണ്. ദേശീയപാത 66-ൽ കരുനാഗപ്പള്ളിയിൽനിന്ന് എൻഎച്ച്. 183 എ തുടങ്ങണമെന്ന ആവശ്യം ഗതാഗതമന്ത്രാലയത്തിനു മുന്നിലുണ്ട്. അനുകൂല നിലപാടുണ്ടായാൽ കൊട്ടാരക്കര, കുണ്ടറ, കുന്നത്തൂർ, ശാസ്താംകോട്ട എന്നിവിടങ്ങളിലെയും കൊല്ലം, പത്തനംതിട്ട ജില്ലകളുടെ കിഴക്കൻ മേഖലകളിലെയും യാത്രക്കാർക്ക് മികച്ച ഗതാഗതസൗകര്യം ഉറപ്പാക്കാനാകും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

എന്നാൽ, ഭരണിക്കാവ്-ചവറ പാത, ദേശീയപാത 183 എ-യുടെ ഭാഗമാക്കുന്നത് പ്രഖ്യാപനത്തിലൊതുങ്ങി. ഭരണിക്കാവുമുതൽ ചവറ ടൈറ്റാനിയംവരെ 17 കിലോമീറ്റർ വരുന്ന റോഡിനെ ദേശീയപാതാ നിലവാരത്തിലേക്ക് ഉയർത്താൻ കേന്ദ്ര ഉപരിതല ഗതാഗതമന്ത്രാലയം 2022-ൽ വിജ്ഞാപനമിറക്കി.

66-ൽനിന്ന്‌ ശബരിമലയ്ക്കുള്ള പ്രധാന പാതയെന്ന പരിഗണനമൂലമാണ് ചവറ റോഡിനെ ദേശീയപാത വികസനത്തിന്റെ പട്ടികയിൽ സർക്കാർ ഉൾപ്പെടുത്തിയത്. ഭരണിക്കാവ്-ടൈറ്റാനിയം ജങ്ഷൻ പാത വികസനവുമായി ബന്ധപ്പെട്ട് പൊതുമാരാമത്ത് ദേശീയപാതാവിഭാഗം സാധ്യതാപഠനം നടത്തി അലൈൻമെന്റും തയ്യാറാക്കിയിരുന്നു. അത് കേന്ദ്ര ഉപരിതല ഗതാഗതമന്ത്രാലയത്തിനു സമർപ്പിച്ചില്ല. അതാണ് തഴയാൻ കാരണം.