യേശുവിനെ കാണിക്കാമെന്ന് പറഞ്ഞ് 429 പേരെ പട്ടിണിക്കിട്ട് കൊലപ്പെടുത്തി; പുരോഹിതനെതിരെ കൊലക്കുറ്റം ചുമത്തും

Spread the love

സ്വന്തം ലേഖിക.

നെയ്റോബി: ലോകത്തെയാകെ ഞെട്ടിച്ച കൂട്ടക്കൊലയില്‍ മതപുരോഹിതനുള്‍പ്പെടെ 95 പേർക്കെതിരെ കൊലപാതകം, നരഹത്യ, കുട്ടികളെ പീഡിപ്പിക്കല്‍ തുടങ്ങിയ കുറ്റങ്ങള്‍ ചുമത്താൻ കെനിയയിലെ പബ്ലിക് പ്രോസിക്യൂഷൻ ഡയറക്ടർ ചൊവ്വാഴ്ച ഉത്തരവി‌ട്ടു.

 

സഭയിലെ അംഗങ്ങളായ 429 പേരുടെ മരണത്തിലാണ് പുരോഹിതൻ പോള്‍ മക്കൻസി ഉള്‍പ്പെടെ 95 പേർക്കെതിരെ ന‌ടപടിയെടുക്കാൻ തീരുമാനം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

 

രണ്ടാഴ്ചയ്ക്കകം പ്രതികള്‍ക്കെതിരെ കുറ്റം ചുമത്തണമെന്നും അല്ലെങ്കില്‍ കോടതി അവരെ വിട്ടയക്കണമെന്നും കിലിഫി തീരദേശ കൗണ്ടിയിലെ മജിസ്‌ട്രേറ്റിന്റെ നിർദേശത്തോട് പ്രതികരിക്കുകയായിരുന്നു പ്രോസിക്യൂഷൻ ഡയറക്ടർ മുലേലെ ഇങ്കോംഗ.

 

കഴിഞ്ഞ ഏപ്രിലിലാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. എന്നാല്‍, അന്വേഷണം പൂർത്തിയാകാത്തതിനാല്‍ കുറ്റം ചുമത്തിയിട്ടില്ലെന്നാണ് വാദം. പ്രധാന പ്രതിയും സഭാ നേതാവ് പോള്‍ മക്കെൻസിയെയും മറ്റ് 28 പേരെയും കസ്റ്റഡിയില്‍ സൂക്ഷിക്കാൻപ്രോസിക്യൂട്ടർമാർ കോടതിയോട് അനുമതി ചോദിച്ചിരുന്നു. പ്രതികളെ 60 ദിവസത്തേക്ക് കൂടി കസ്റ്റഡിയില്‍ വേണമെന്ന അഭ്യർത്ഥന പ്രിൻസിപ്പല്‍ മജിസ്‌ട്രേറ്റ് യൂസഫ് ശിഖന്ദ നിരസിച്ചു. പ്രോസിക്യൂഷന് മതിയായ അന്വേഷണത്തിന് മതിയായ സമയം നല്‍കിയിട്ടുണ്ടെന്ന് പറഞ്ഞു.

 

കെനിയയുടെ തെക്കുകിഴക്കൻ ഭാഗത്തുള്ള കിലിഫി കൗണ്ടിയിലെ മക്കെൻസി പള്ളിയില്‍ നിന്ന് 15 ഇടവകക്കാരെ പൊലീസ് രക്ഷപ്പെടുത്തിയപ്പോഴാണ് സംഭവം പുറം ലോകമറിയുന്നത്. യേശുവിനെ കാണാനായി ലോകം അവസാനിക്കുന്നതിന് മുമ്പ് മരണം വരെ ഉപവസിക്കാൻ പാസ്റ്റർ നിർദ്ദേശിച്ചതായി രക്ഷപ്പെട്ടവർ അന്വേഷണ ഉദ്യോഗസ്ഥരോട് പറഞ്ഞു. വിദൂര വനപ്രദേശത്ത് നടത്തിയ തിരച്ചിലില്‍ ഡസൻ കണക്കിന് കൂട്ടക്കുഴിമാടങ്ങള്‍ കണ്ടെത്തിയതായി അധികൃതർ അറിയിച്ചു.

 

ഗുരുതരമായ ദേഹോപദ്രവം ഏല്‍പ്പിക്കുക, സംഘടിത ക്രിമിനല്‍ പ്രവർത്തനങ്ങളില്‍ ഏർപ്പെടുക തുടങ്ങിയ കുറ്റങ്ങളാണ് പ്രതികള്‍ക്കെതിരെയുള്ള കുറ്റങ്ങള്‍. ഫിലിം സ്റ്റുഡിയോ പ്രവർത്തിപ്പിക്കുന്നതിനും സാധുവായ ലൈസൻസില്ലാതെ സിനിമകള്‍ നിർമ്മിച്ചതിനും കുറ്റക്കാരനാണെന്ന് കണ്ടെത്തിയതിനെ തുടർന്ന് മക്കെൻസി ഒരു വർഷത്തെ പ്രത്യേക ജയില്‍ ശിക്ഷ അനുഭവിക്കുകയാണ്.

 

കെനിയയില്‍ തീരനഗരമായ മാലിന്ദിയില്‍ നിന്നും കുട്ടികളും സ്ത്രീകളും അടക്കം നിരവധിപ്പേരുടെ ശവശരീരങ്ങള്‍ കണ്ടെത്തിയത്. പട്ടിണി കിടന്നുകൊണ്ടുള്ള മരണം മാത്രമല്ല സംഭവിച്ചത്. കഴുത്ത് ഞെരിച്ചും ശ്വാസം മുട്ടിച്ചും അടിച്ചും കൊലപ്പെടുത്തിയവരുടെ മൃതദേഹങ്ങളും ഇക്കൂട്ടത്തില്‍ ഉണ്ടെന്നും പോസ്റ്റ്മോർട്ടം റിപ്പോർട്ടില്‍ വ്യക്തമാക്കിയിരുന്നു. ചിലരുടെ അവയവങ്ങളും മരണത്തിന് മുമ്പ് കാണാതായി. പലരുടെയും അവയവങ്ങള്‍ നേരത്തെ തന്നെ ശസ്ത്രക്രിയ ചെയ്ത് നിർബന്ധപൂർവം എടുത്തെന്നും സംശയിക്കുന്നു.