
വത്തിക്കാന്‍: ഫ്രാന്‍സിസ് മാര്‍പാപ്പയുടെ പിൻഗാമിയെ തിരഞ്ഞെടുക്കുന്നതിനുള്ള പാപല്‍ കോണ്‍ക്ലേവിന് മുന്നോടിയായുള്ള കർദിനാള്‍മാരുടെ യോഗം ഇന്ന് ചേരും.
ഇന്ത്യൻ സമയം 12.30നാണ് യോഗം ചേരുക. ഇതിനായി സിസ്റ്റൈൻ ചാപ്പലില്‍ ഒരുക്കങ്ങള്‍ തുടങ്ങി. കോണ്‍ക്ലേവ് തുടങ്ങുന്ന തീയതി ഇന്ന് തീരുമാനിക്കും.
ബെനഡിക്‌ട് പതിനാറാമന്‍ മാര്‍പാപ്പയുടെ അപ്രതീക്ഷിത രാജി പ്രഖ്യാപനത്തെ തുടര്‍ന്ന് 2013 മാര്‍ച്ച് 13-നാണ് അര്‍ജന്റീനയിലെ ബ്യൂനസ് ഐറിസ് ആര്‍ച്ച് ബിഷപ്പായിരുന്ന കര്‍ദിനാള്‍ ജോര്‍ജ്ജ് മാരിയോ ബര്‍ഗോളിയോ കത്തോലിക്കാ സഭയുടെ 266-മത്തെ മാര്‍പാപ്പയായി തിരഞ്ഞെടുക്കപ്പെട്ടത്. ആഢംബരങ്ങളും സമ്പത്തും ഉപേക്ഷിച്ച് വിശപ്പിലും ദാരിദ്രത്തിലും ജീവിതപ്രകാശം കണ്ടെത്തിയ അസീസ്സിയിലെ ഫ്രാന്‍സിസിന്റെ പേരും അദ്ദേഹം സ്വീകരിച്ചു.

Whatsapp Group 1 | Whatsapp Group 2 |Telegram Group
ഫ്രാന്‍സിസ് മാര്‍പാപ്പയുടെ മരണത്തില്‍ ഒൻപത് ദിവസത്തെ ദുഖാചരണത്തിന് ശേഷമാണ് പിന്‍ഗാമിയെ തിരഞ്ഞെടുക്കാനുളള നടപടികള്‍ ആരംഭിക്കുക. പാപ്പല്‍ കോണ്‍ക്ലേവ് എന്ന പേരില്‍ നടക്കുന്ന സമ്മേളത്തില്‍ രഹസ്യവോട്ടെടുപ്പിലൂടെയാണ് പുതിയ പോപ്പിനെ തിരഞ്ഞെടുക്കുക.
80 വയസില്‍ താഴെയുളള 138 കര്‍ദിനാള്‍മാരാണ് വോട്ടെടുപ്പില്‍ പങ്കെടുക്കുക. ഇതില്‍ ഇന്ത്യയില്‍ നിന്നുള്ള നാല് കർദിനാള്‍മാരാണ് ഉള്ളത്.
സീറോ മലങ്കര സഭ മേജർ ആർച്ച് ബിഷപ്പ് കർദിനാള്‍ മാർ ബസേലിയോസ് ക്ലിമീസ് കാതോലിക്കാബാവ, കർദിനാള്‍ മാർ ജോർജ് ജേക്കബ് കൂവക്കാട്, കർദിനാള്‍ ഫിലിപ്പ് നെറി ഫെറാറോ, കർദിനാള്‍ ആന്റണി പൂല എന്നിവർക്കാണ് ഇന്ത്യയില്‍ നിന്ന് പാപ്പല്‍ കോണ്‍ക്ലേവില്‍ വോട്ട് ചെയ്യാൻ അവകാശമുള്ളത്.