തീവ്രമായ മഴയും മണ്ണിടിച്ചിലും ഉൾപ്പെടെയുള്ള സംഭവങ്ങൾ മുൻകൂട്ടി അറിയാം ; തത്സമയ കാലാവസ്ഥ അറിയിപ്പുമായി കേരളത്തി​ന്റെ സ്വന്തം മൊബൈൽ ആപ്പ്

ഒരു പുതിയ സ്ഥലം സന്ദർശിക്കുമ്പോൾ കാലാവസ്ഥ എങ്ങനെ മാറുമെന്ന് പരിശോധിക്കണോ? എങ്കിൽ കാലാവസ്ഥാ വ്യതിയാനങ്ങളെക്കുറിച്ച് അതത് സമയത്തെ ഉൾക്കാഴ്ച നൽകുന്ന ഒരു പുതിയ കാലാവസ്ഥാ ആപ്ലിക്കേഷൻ (weather application) കേരളത്തിൽ വരുന്നു. ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ക്ലൈമറ്റ് ചേഞ്ച് സ്റ്റഡീസ് (Institute for Climate Change studies ) പുറത്തിറക്കുന്ന പുതിയ മൊബൈൽ ആപ്പ് (mobile app), തീവ്രമായ മഴയ്ക്കും മണ്ണിടിച്ചിൽ ഉൾപ്പെടെയുള്ള സംഭവങ്ങൾ മുൻകൂട്ടി മുന്നറിയിപ്പ് നൽകാൻ ശേഷിയുള്ളതാണ്.

ദുരന്തനിവാരണ തയ്യാറെടുപ്പ് മെച്ചപ്പെടുത്തുന്നതിനുള്ള ശ്രമത്തിന്റെ ഭാഗമായി, കേരള സ്റ്റേറ്റ് കൗൺസിൽ ഫോർ സയൻസ് ആൻഡ് ടെക്നോളജി എൻവയോൺമെന്റിന് കീഴിലുള്ള ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ക്ലൈമറ്റ് ചേഞ്ച് സ്റ്റഡീസ് ഈ ആപ്ലിക്കേഷൻ പുറത്തിറക്കാൻ ഒരുങ്ങുന്നു. കേരള സ്റ്റാർട്ട് അപ്പ് മിഷനാണ് ഈ ആപ്പ് വികസിപ്പിച്ചെടുത്തത്. മഴയുമായി ബന്ധപ്പെട്ട ദുരന്തങ്ങൾക്കുള്ള പ്രധാനകാരണങ്ങളിലൊന്നായ നിർദ്ദിഷ്ട സ്ഥലത്ത് പെയ്ത സഞ്ചിത മഴയെ (cumulative rainfall) അടിസ്ഥാനമാക്കിയായിരിക്കും ആപ്പ് മുന്നറിയിപ്പ് നൽകുക.

അതിതീവ്ര മഴയുടെ കൃത്യമായ പ്രാദേശിക പ്രവചനം വളരെക്കാലമായി വെല്ലുവിളിയാണ്. സമയബന്ധിതവും പ്രാദേശികവുമായ മുന്നറിയിപ്പുകൾ നൽകുന്നതിന് ഭൂമിയിൽ നിന്ന് ശേഖരിക്കുന്ന മഴയളവുകൾ വച്ചുള്ള നിരീക്ഷണങ്ങളും ഉപഗ്രഹ ഡാറ്റയും സംയോജിപ്പിച്ച് ആ വിടവ് നികത്തുക എന്നതാണ് പുതിയ ആപ്ലിക്കേഷൻ ലക്ഷ്യമിടുന്നത്.

“വയനാട്ടിലെ വൻതോതിലുള്ള മണ്ണിടിച്ചിലിന് മുമ്പ്, ഈ പ്രദേശത്ത് നിരവധി ദിവസങ്ങളിൽ അതിശക്തമായ മഴ ഉണ്ടായിരുന്നു. അത്തരം ദുരന്തങ്ങൾക്ക് കാരണമാകുന്നത് മഴയുടെ സഞ്ചിത ഫലമാണ്. ഒരു പ്രത്യേക പ്രദേശത്തെ വർദ്ധിച്ചുവരുന്ന മഴയെ അടിസ്ഥാനമാക്കി മുൻകൂർ മുന്നറിയിപ്പുകൾ നൽകുന്നതിന് പ്രാദേശിക നിരീക്ഷണാലയങ്ങളിൽ നിന്നുള്ള 15 ദിവസത്തെ മഴ ഡാറ്റ ഞങ്ങളുടെ ആപ്പ് ഉപയോഗിക്കും. ഇത് മഴക്കാല പ്രതിസന്ധികളെ നേരിടുന്നതിനായി പൊതുജനങ്ങൾക്ക് തയ്യാറെടുക്കാൻ വളരെയധികം സഹായകമാകും,” ഐസിസിഎസ് ഡയറക്ടർ ഡോ. കെ. രാജേന്ദ്രൻ പറഞ്ഞു.

നിലവിൽ, ഇന്ത്യൻ കാലാവസ്ഥാ വകുപ്പ് (IMD) 24 മണിക്കൂർ മഴയെക്കുറിച്ചുള്ള അപ്‌ഡേറ്റുകളും ഹ്രസ്വകാല പ്രവചനങ്ങളും നൽകുന്നു. എന്നാൽ, പുതിയ ആപ്പ് കേരളത്തിൽ പതിവായി ഉണ്ടാകുന്ന വെള്ളപ്പൊക്കത്തിനും മണ്ണിടിച്ചിലിനും പ്രധാന കാരണങ്ങളിലൊന്നായ സഞ്ചിത മഴയെക്കുറിച്ചുള്ള അതത് സമയത്തുള്ള വിവരങ്ങൾ നൽകും.

ഐഎംഡി ഡാറ്റ പ്രകാരം, 2001 നും 2018 നും ഇടയിൽ കേരളത്തിൽ 222 കനത്ത മഴ രേഖപ്പെടുത്തി. ഇതിൽ 32 അതിതീവ്ര മഴ സംഭവങ്ങൾ ഉൾപ്പെടുന്നു. ഇതിൽ ദിവസേനയുള്ള മഴ 204.4 മില്ലിമീറ്റർ കവിഞ്ഞു. ഐഐടി മദ്രാസ്, ഐഐടി പാലക്കാട്, പർദ്യൂ സർവകലാശാല എന്നിവയുമായി സഹകരിച്ച് ഐസിസിഎസ് ശാസ്ത്രജ്ഞർ വികസിപ്പിച്ചെടുത്ത ‘നൗകാസ്റ്റിങ്’ (nowcasting) സാങ്കേതികതയും പുതിയ ആപ്ലിക്കേഷനിൽ ഉൾപ്പെടും. പിഎൽഒഎസ് ക്ലൈമറ്റിൽ (പബ്ലിക് ലൈബ്രറി ഓഫ് സയൻസ്) പ്രസിദ്ധീകരിച്ച ഈ രീതി, മേഘത്തുള്ളികളുടെ വലുപ്പവും താപനിലയും പോലുള്ളവ വിശകലനം ചെയ്ത്, ആറ് മണിക്കൂർ മുമ്പ് 93 ശതമാനം കൃത്യതയോടെ തീവ്ര മഴ സാധ്യത പ്രവചിക്കുന്നതിന് സഹായിക്കുന്നു.

“പരമ്പരാഗത പ്രവചനങ്ങളിൽ നിന്ന് വ്യത്യസ്തമായി, ഞങ്ങളുടെ സമീപനത്തിന് 93%-ത്തിലധികം കൃത്യതയോടെയും കുറഞ്ഞത് ആറ് മണിക്കൂറെങ്കിലും മുൻകൂട്ടിയും പ്രവചിക്കാൻ കഴിയും. ഇത് ആളുകളുടെ ജീവൻ രക്ഷിക്കാൻ സഹായകമാകും, പ്രത്യേകിച്ച് പശ്ചിമഘട്ടം പോലുള്ള പ്രദേശങ്ങളിൽ,” കെഎസ്‌സിഎസ്ടിഇ എക്സിക്യൂട്ടീവ് വൈസ് പ്രസിഡന്റും ശാസ്ത്ര സാങ്കേതിക വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിയുമായ കെ പി സുധീർ പറഞ്ഞു. ഡാറ്റ പങ്കിടലിനായി ഐഎംഡിയുമായി ധാരണാപത്രത്തിൽ ഏർപ്പെടാൻ ഐസിസിഎസ് പദ്ധതിയിടുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ജൂൺ മുതൽ സെപ്റ്റംബർ വരെ കേരളത്തിൽ കനത്ത മഴ ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. മൺസൂൺ ആരംഭിക്കുന്നതിന് മുമ്പ് ആപ്പ് പുറത്തിറക്കാൻ ആദ്യം പദ്ധതിയിട്ടിരുന്നെങ്കിലും, ആപ്പ് പൂർണ്ണമായും സജ്ജമാകാത്തതിനാൽ സമയം നീട്ടി. “കെ‌എസ്‌യു‌എം ഇതിനായി 70 ദിവസത്തെ സമയം കൂടി ആവശ്യപ്പെട്ടിട്ടുണ്ട്, സെപ്റ്റംബറിന് മുമ്പ് ഇത് പൂർണ്ണമായും പ്രവർത്തനക്ഷമമാക്കാനാണ് പദ്ധതി. വിവിധ വകുപ്പുകളും സ്വകാര്യ ഏജൻസികളും പോലും കൈകാര്യം ചെയ്യുന്ന ലഭ്യമായ എല്ലാ മഴ ഡാറ്റയും സംയോജിപ്പിക്കുന്ന ഒരു പ്ലാറ്റ്‌ഫോമായി ഈ ആപ്ലിക്കേഷനെ മാറ്റാനും ഞങ്ങൾ ആലോചിക്കുന്നു,” രാജേന്ദ്രൻ പറഞ്ഞു.