
ന്യൂഡൽഹി: നീറ്റ്, നെറ്റ് പരീക്ഷ വിവാദം പുകയുന്നതിനിടെ പരീക്ഷാത്തട്ടിപ്പ് തടയാൻ നിയമം വരുന്നു. വെള്ളിയാഴ്ച മുതൽ നിയമം പ്രാബല്യത്തിൽ വരുമെന്ന് കേന്ദ്രസർക്കാർ പുറത്തിറക്കിയ വിജ്ഞാപനത്തിൽ പറയുന്നു.
പുതിയ നിയമപ്രകാരം ചോദ്യപ്പേപ്പർ ചോർത്തിയാൽ മൂന്നു മുതൽ അഞ്ച് വർഷം വരെ ജയിൽശിക്ഷയും 10 ലക്ഷം രൂപവരെ പിഴയും ലഭിക്കാം. എല്ലാ കുറ്റങ്ങൾക്കും ജാമ്യമില്ലാ വകുപ്പു പ്രകാരമാണ് കേസ് രജിസ്റ്റർ ചെയ്യുക.
അന്വേഷണത്തിനിടെ പരീക്ഷാനടത്തിപ്പുകാർ ക്രമക്കേട് നടത്താൻ കൂട്ടുനിൽക്കുകയോ, അതിനുള്ള സാധ്യത അറിഞ്ഞുകൊണ്ട് മറച്ചുവെക്കുകയോ ചെയ്തതായി തെളിഞ്ഞാൽ മൂന്ന് മുതൽ പത്ത് വർഷം വരെ തടവും ഒരുകോടി രൂപ വരെ പിഴയും ശിക്ഷയായി ലഭിക്കും.

Whatsapp Group 1 | Whatsapp Group 2 |Telegram Group
സംഘടിത കുറ്റകൃത്യമാണെങ്കിൽ കുറഞ്ഞ ജയിൽശിക്ഷ അഞ്ച് വർഷമാകും. ശിക്ഷ സംബന്ധിച്ച വിവിധ വകുപ്പുകൾ ഭാരതീയ ന്യായ സംഹിതയിലേതാണെന്ന് പറയുന്നുണ്ടെങ്കിലും, ഇത് പ്രാബല്യത്തിൽവരുന്നത് വരെ ഐ.പി.സി വകുപ്പുകൾ തന്നെയായിരിക്കും. ജൂലൈ ഒന്നിനാണ് ഭാരതീയ ന്യായ സംഹിത നിലവിൽവരുന്നത്. ഫെബ്രുവരിയിലാണ് നിയമം പാസാക്കിയത്.