
സ്വന്തം ലേഖിക
കോഴിക്കോട് : കോഴിക്കോട് മെഡിക്കൽ കോളേജ് മാതൃശിശു സംരക്ഷണ കേന്ദ്രത്തിൽ നടന്ന അത്യപൂർവ്വ ചികിത്സയിലൂടെ നവജാത ശിശുവിന് പുതു ജീവൻ. വായിൽ വലിയ മുഴയോടെ ജനിച്ച കുഞ്ഞിനെ, ജനിച്ചതിന്റെ പിറ്റേ ദിവസം തന്നെ ശസ്ത്രക്രിയക്ക് വിധേയമാക്കി.ശസ്ത്രക്രിയ ചെയ്തു പുറത്തെടുത്തത് 250 ഗ്രാം തൂക്കമുള്ള മുഴയാണ്. വായയുടെ മുകളിലെ മോണയിൽ നിന്നുണ്ടായ കൺജനിറ്റൽ ഗ്രാനുലാർ സെൽ എപ്പുലിസ് എന്ന മുഴയാണ് പതിമൂന്ന് അംഗങ്ങളുടെ മണിക്കൂറുകൾ നീണ്ട പരിശ്രമത്തിലൂടെ പുറത്തെടുത്തത്.
മലപ്പുറം സ്വദേശികളായ ദമ്പതികളുടെ പെൺ കുഞ്ഞിനാണ് തലയുടെ മൂന്നിരട്ടി വലുപ്പമുള്ള മുഴ കാരണം അനസ്‌തേഷ്യ നൽകാനും ശസ്ത്രക്രിയ നൽകാനും ബുദ്ധിമുട്ട് നേരിട്ടപ്പോൾ മെഡിക്കൽ കോളേജിലേക്ക് റഫർ ചെയ്തത്. മുഴ കാരണം ശ്വാസതടസവും രക്തസ്രാവവും നേരിട്ടെത്തിയ കുഞ്ഞിനെ വളരെ പെട്ടെന്നാണ് ശസ്ത്രക്രിയക്ക് വിധേയമാക്കിയത്. അതി സങ്കീർണ്ണവും ചെലവേറിയതുമായ ശസ്ത്രക്രിയയാണ് വളരെ കുറഞ്ഞ ചെലവിൽ നടത്തിയയ്. വായിൽ ഇത്ര വലിയ മുഴയുമായി കുഞ്ഞുങ്ങൾ ജനിക്കുന്നത് വളരെ വിരളമെന്നാണ് ആശുപത്രി അധികൃർ പറയുന്നത്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
ശിശുരോഗ ശസ്ത്രക്രിയാ വിഭാഗം മേധാവി ഡോ പ്രതാപ് സോം നാഥ്, ഐ .എം. സി എച്ച് സൂപ്രണ്ട് ഡോ. സി ശ്രീകുമാർ, എന്നിവരുടെ നേതൃത്വത്തിൽ ശിശുരോഗ ശസ്ത്രക്രിയാ വിഭാഗം അസോസിയേറ്റ് പ്രൊഫസർ ഡോ നിർമ്മൽ ഭാസ്‌കർ, ഡോ സി എൻ വൈശാഖ്, ഡോ ജിനോസ് ബാബു, ഡോ സന്തോഷ് കുമാർ ,ഡോ സുഗീത് എന്നിവരാണ് ശസ്ത്രക്രിയ നടത്തിയത്. അനസ്തീഷ്യ വിഭാഗം മേധാവി ഡോ കെ കെ മുബാറക്ക്, ഡോ കെ പി ഷഫ്‌ന .ഡോ ആബിദ , സ്റ്റാഫ് നഴ്‌സ് ആൻസി, നഴ്‌സിങ്ങ് അസിസ്റ്റൻറുമാരായ ലത, രാധാമണി എന്നിവർ ശസ്ത്രക്രിയക്ക് പിന്തുണ നൽകി.