കര്‍ണാടകയില്‍ വ്യാജ വാര്‍ത്തകള്‍ തടയാൻ പുതിയ ബില്‍; കുറ്റക്കാരനാണെന്ന് കണ്ടെത്തിയാല്‍ ഏഴ് വര്‍ഷം തടവ് ശിക്ഷ

Spread the love

ബെംഗളൂരു: കര്‍ണാടക സര്‍ക്കാര്‍ പുതിയ ബില്‍ തയ്യാറാക്കുന്നു. സോഷ്യല്‍ മീഡിയയിലോ മറ്റ് ഇന്റര്‍നെറ്റ് മീഡിയ പ്ലാറ്റ്ഫോമുകളിലോ വ്യാജ വാര്‍ത്തകള്‍ പോസ്റ്റ് ചെയ്യുന്നവര്‍ക്കെതിരെ കര്‍ശന ശിക്ഷയാണ് ഈ ബില്ലില്‍ ഉള്‍ക്കൊള്ളുന്നത്. തെറ്റായ വിവരങ്ങള്‍ തടയുന്നതിനായിട്ടാണ് പുതിയ ബില്‍.

സോഷ്യല്‍ മീഡിയയില്‍ വ്യാജ വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടികള്‍ സ്വീകരിക്കുമെന്ന് സര്‍ക്കാര്‍ വ്യക്തമാക്കി. വ്യാജ വാര്‍ത്തകള്‍ പ്രചരിപ്പിച്ചതിന് ഒരു ഇന്റര്‍നെറ്റ് മീഡിയ ഉപയോക്താവ് കുറ്റക്കാരനാണെന്ന് കണ്ടെത്തിയാല്‍, ഏഴ് വര്‍ഷം വരെ തടവോ, 10 ലക്ഷം രൂപ വരെ പിഴയോ, അല്ലെങ്കില്‍ രണ്ടും കൂടിയോ ശിക്ഷ ലഭിക്കും.

ഈ ബിലിന്റെ കരട് അടുത്ത മന്ത്രിസഭാ യോഗത്തില്‍ അവതരിപ്പിക്കാനാണ് സാധ്യത. ‘കര്‍ണാടക തെറ്റായ വിവരങ്ങളും വ്യാജ വാര്‍ത്തകളും (നിരോധന) ബില്‍, 2025’ എന്ന പേരിലുള്ള കരട് ബില്‍ അനുസരിച്ച്‌, ഇന്റര്‍നെറ്റ് മീഡിയ പ്ലാറ്റ്ഫോമുകളില്‍ വ്യാജ വാര്‍ത്തകള്‍ക്ക് സംസ്ഥാന സര്‍ക്കാര്‍ പൂര്‍ണ്ണമായ നിരോധനം ഉറപ്പാക്കും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കര്‍ണാടകയ്ക്കകത്തോ പുറത്തോ ഉള്ള ഏതൊരു വ്യക്തിയും, പൊതുജനാരോഗ്യത്തിനോ, പൊതു സുരക്ഷയ്‌ക്കോ, പൊതുസമാധാനത്തിനോ, സ്വതന്ത്രവും നീതിയുക്തവുമായ തിരഞ്ഞെടുപ്പ് നടത്തുന്നതിനോ ഹാനികരമായ തെറ്റായ വിവരങ്ങള്‍ സംസ്ഥാനത്തെ ജനങ്ങള്‍ക്ക് നല്‍കുന്നുണ്ടെങ്കില്‍, അവര്‍ക്ക് തടവും പിഴയും ശിക്ഷ ലഭിക്കും.

സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളില്‍ വ്യാജ വാര്‍ത്തകള്‍ പൂര്‍ണ്ണമായും അവസാനിപ്പിക്കുമെന്ന് കരട് ബില്‍ വ്യക്തമാക്കുന്നു. ഈ നിയമത്തിന്റെ ലക്ഷ്യം നടപ്പാക്കുന്നതിനായി ‘സോഷ്യല്‍ മീഡിയയിലെ വ്യാജ വാര്‍ത്തകള്‍ക്കായുള്ള നിയന്ത്രണ അതോറിറ്റി’ രൂപീകരിക്കാന്‍ സര്‍ക്കാരിന് വ്യവസ്ഥയുണ്ട്.

കന്നഡ, സാംസ്‌കാരിക, വാര്‍ത്താ വിതരണ പ്രക്ഷേപണ മന്ത്രി, എക്‌സ്-ഒഫീഷ്യോ ചെയര്‍പേഴ്സണ്‍, കര്‍ണാടക നിയമസഭയിലും ലെജിസ്ലേറ്റീവ് കൗണ്‍സിലിലും നിന്നുള്ള ഓരോ അംഗം, സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളില്‍ നിന്നുള്ള രണ്ട് പ്രതിനിധികള്‍, അതോറിറ്റിയുടെ സെക്രട്ടറിയായുള്ള ഒരു ഐഎഎസ് ഉദ്യോഗസ്ഥന്‍ എന്നിവരാണ് അതോറിറ്റിയില്‍ ഉള്‍പ്പെടുക.