
തിരുവനന്തപുരം: നേമത്ത് ചില വീടുകള്‍ക്ക് മുന്നിലെ തൂണുകളിൽ ചുവന്ന അടയാളം കാണപ്പെട്ടു. പരിഭ്രാന്തിയിലായി നാട്ടുകാർ. തൂണുകളിലെ ചുവന്ന അടയാളം കണ്ട ഭയന്ന് സിസിടിവി പരിശോധിച്ചപ്പോഴാണ് അടയാളം പതിപ്പിച്ചത് മുഖംമൂടി ധാരികളാണെന്ന് മനസ്സിലായത്. ഇതോടെ ഒരു നാടാകെ ആശങ്കയിലായി. നാല് വർഷം മുമ്ബ് വീടുകള്‍ക്ക് മുന്നില്‍ കറുത്ത സ്റ്റിക്കർ പതിച്ചിരുന്നതും പിന്നാലെ നടന്ന ചില മോഷണങ്ങളും കണക്കിലെടുത്താണ് ജനങ്ങള്‍ ഭയന്നത്.
വൈകാതെ സിസിടിവി ദൃശ്യങ്ങളുമായി റസിഡന്‍റ്സ് അസോസിയേഷൻ ഭാരവാഹികള്‍ പൊലീസിനെ സമീപിച്ചു. കോർപ്പറേഷൻ സോണല്‍ ഓഫീസ് ലെയിൻ, ജെപി ലെയ്ൻ തുടങ്ങിയ ഇടറോഡുകളില്‍ ചില വീടുകള്‍ക്ക് മുന്നിലെ തൂണുകളിലായിരുന്നു ഇന്നലെ ചുവപ്പു നിറത്തില്‍ അടയാളം പ്രത്യക്ഷപ്പെട്ടത്. രാത്രികാലങ്ങളില്‍ എത്തി കവർച്ച നടത്തുന്ന സംഘങ്ങളാണോ പിന്നിലെന്ന സംശയവുമായി നാട്ടുകാർ പൊലീസിനെ അറിയിച്ചതോടെ വീട്ടുടമകള്‍ ജാഗ്രത പാലിക്കണമെന്ന് നേമം പൊലീസും അറിയിച്ചു.
എന്നാൽ പൊലീസ് അന്വേഷണം തുടങ്ങിയതിന് പിന്നാലെ വിവരം അറിഞ്ഞ് രണ്ട് പേർ സ്റ്റേഷനിലേക്കെത്തി. തങ്ങള്‍ ഒരു സ്വകാര്യ ഫൈബർ നെറ്റ് വർക്ക് പ്രവർത്തകരാണെന്നും പുതിയ കണക്ഷൻ കൊടുക്കേണ്ട വീടുകള്‍ തിരിച്ചറിയാൻ ആദ്യദിവസങ്ങളിലെത്തി പോസ്റ്റുകളില്‍ ചുവപ്പ് അടയാളം പതിപ്പിച്ചതാണെന്നുമായിരുന്നു ഇവരുടെ കുറ്റസമ്മതം. സ്പ്രേ പെയ്ന്‍റ് ഉപയോഗിക്കുന്നതിനാല്‍ ആണ് മൂക്കും വായുമടക്കം ഭാഗങ്ങള്‍ മറച്ചതെന്നും കൂടി കേട്ടതോടെ പൊലീസുകാർക്കാകെ ചിരി.

Whatsapp Group 1 | Whatsapp Group 2 |Telegram Group
എന്തായാലും സംഭവം കണ്ട് പേടിച്ചിരുന്ന റസിഡൻസ് അസോസിയേഷൻ ഭാരവാഹികളെ അപ്പോള്‍ തന്നെ പൊലീസ് വിവരവും അറിയിച്ചാണ് ജനങ്ങളുടെ ഭീതിയകറ്റിയത്.



