
കുമരകം: കർഷകരിൽ നിന്നും നെല്ല് ശേഖരിച്ച് മൂന്നു മാസത്തിലേറെ കഴിഞ്ഞിട്ടും വിലനൽകാൻ കൂട്ടാക്കാത്തതടക്കം നെൽ കർഷകരുടെ പ്രശ്നങ്ങൾക്ക് പരിഹാരമുണ്ടാകാത്തതിൽ പ്രതിഷേധിച്ച് സീസണിലെ പുഞ്ച കൃഷി ഉപേക്ഷിക്കാൻ കുമരകം എം എൻ ബ്ലോക്ക് പാടശേഖര സമിതി തീരുമാനം. കുമരകം, തിരുവാർപ്പ് കൃഷിഭവനുകളുടെ പരിധിയിൽപ്പെടുന്ന 1300 ഏക്കർ വരുന്നതും, 5 ഗ്രൂപ്പ് ഫാം സമിതി ഉൾപ്പെട്ടതുമായ പാടശേഖരത്തിൻ്റെ പൊതുയോഗം തീരുമാനിച്ചു.
ഗുണനിലവാരമുള്ള വിത്ത് യഥാസമയം ലഭ്യമാക്കാതെ വരിക,
വളം, കീടനാശിനികൾ പണിക്കൂലി എന്നിവയിൽ അമിതമായ വർദ്ധനവ് വരികയും, കഴിഞ്ഞ 5 വർഷമായി നെല്ല് വില വർദ്ധിപ്പിക്കാതിരിക്കുക, പംമ്പിംഗ് സബ്‌സിഡി വർദ്ധിപ്പിക്കാത്തതിനാൽ കർഷകർ അധികമായി അഡീഷണൽ പിരിവ്
കൊടുക്കേണ്ടിവരിക, സപ്ലൈകോ ഡൈനാമിക് സിസ്റ്റത്തിൽ തീരുമാനിക്കുന്ന മില്ലുകൾ നെല്ല് എടുക്കാത്തതിനാൽ മറ്റൊരു മില്ലുകാരനെ ലഭിക്കുവാൻ കർഷകർ ബുദ്ധിമുട്ടുകയും, അമിതമായ കിഴിവ് പുതിയ മില്ലുകാരൻ ആവശ്യപ്പെടുകയും ചെയ്യുക, സപ്ലൈക്കോ സംഭരിക്കുന്ന നെല്ലിൻ്റെ വില 10 ദിവസത്തിനകം കർഷകന് നൽകാതെ വരിക, വളം സബ്‌സിഡി, പ്രൊഡക്ഷൻ ബോണസ് എന്നിവ

Whatsapp Group 1 | Whatsapp Group 2 |Telegram Group
ലഭ്യമാക്കാതെ വരിക തുടങ്ങിയ വിഷയങ്ങൾ കർഷകർ ഉന്നയിക്കുന്നു. സപ്ലൈക്കോ നെല്ല് സംഭരിക്കാൻ തുടങ്ങിയ കാലം മുതൽ ക്വിൻ്റലിന് 12 രൂപയാണ് ഹാൻ്റിലിംഗ് ചാർജ്ജായി നൽകി വരുന്നത്. അത് കാലോചിതമായി വർദ്ധിപ്പിച്ചു തരണമെന്നാണ് ഇവരുടെ മറ്റൊരു ആവശ്യം. കർഷകന് ചെലവ് ഒരു ക്വിൻ്റലിന് 250 രൂപയോളം വരുന്നുണ്ട് എന്നതാണ് യാഥാർത്ഥ്യം.
ഇത്തരം വിവിധ പ്രശ്‌നങ്ങൾ അഭിമുഖീകരിച്ചുകൊണ്ട് കൃഷിക്കാരന് കൃഷിയുമായി മുന്നോട്ട് പോകാൻ പറ്റാത്ത സാഹചര്യത്തിലാണ് 2025-26 പുഞ്ചകൃഷി ഉപേക്ഷിക്കാൻ പാടശേഖര സമിതി തീരുമാനിച്ചത്.
പൊതുയോഗ തീരുമാനം പ്രിൻസിപ്പൽ കൃഷി ഓഫീസർ അടക്കം വിവിധ അധികാരികളെ അറിയിച്ചതായി എം എൻ ബ്ലോക്ക് പാടശേഖരം ജനറൽ കൺവീനർ ടി കെ ശശിധരൻ തോട്ടുപുറം അറിയിച്ചു. യോഗത്തിൽ ഗ്രൂപ്ഫാം സമിതി സെക്രട്ടറിമാരായ സുരേഷ്, സജീവ്, കൊച്ചുമോൻ, രാജേഷ്, അനിരുദ്ധൻ എന്നിവർ സംസാരിച്ചു.