
നീറ്റ് പരീക്ഷ ക്രമക്കേടുമായി ബന്ധപ്പെട്ട് ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത്; ചോദ്യപ്പേപ്പറുകൾ കൊണ്ടുപോയത് ഓട്ടോറിക്ഷയിൽ, അതീവ സുരക്ഷയിൽ സൂക്ഷിക്കേണ്ട ചോദ്യപ്പേപ്പറുകൾ വെച്ചത് കൊറിയർ കമ്പനിയുടെ സബ് സെന്‍ററിൽ
ന്യൂഡൽഹി: നീറ്റ് പരീക്ഷ ക്രമക്കേടിനെ കുറിച്ച് അന്വേഷണം പുരോഗമിക്കുന്നതിനിടെ പുറത്തുവരുന്നത് ഞെട്ടിക്കുന്ന വിവരങ്ങൾ. ഝാർഖണ്ഡിലേക്ക് ചോദ്യപ്പേപ്പർ കൊണ്ടുപോകാൻ ചുമതലയുണ്ടായിരുന്ന കൊറിയർ കമ്പനിയുടെ ഭാഗത്തുനിന്ന് വീഴ്ചയുണ്ടായതായി അന്വേഷണ സംഘത്തിന് വിവരം ലഭിച്ചു.
അതീവ സുരക്ഷയിൽ സൂക്ഷിക്കുകയും കൊണ്ടുപോകുകയും ചെയ്യേണ്ട ചോദ്യപ്പേപ്പറുകൾ ഓട്ടോറിക്ഷയിലാണ് കൊണ്ടുപോയത്. ബാങ്കിന്‍റെ സ്ട്രോങ്റൂമിൽ സൂക്ഷിക്കേണ്ട ചോദ്യപ്പേപ്പറുകൾ കൊറിയർ കമ്പനിയുടെ സബ് സെന്‍ററിൽ സൂക്ഷിച്ചതായുമാണ് പുറത്തുവരുന്നത്.
ബിഹാറിൽ ചോദ്യപ്പേപ്പർ ചോർന്നുവെന്നതിന്‍റെ അടിസ്ഥാനത്തിൽ അന്വേഷണം നടത്തുന്ന ബിഹാർ സർക്കാറിന്‍റെ സാമ്പത്തിക കുറ്റകൃത്യങ്ങൾ തടയുന്ന സംഘമാണ് ഝാർഖണ്ഡിലെ ഹസാരിബാഗിൽ കൊറിയർ കമ്പനിയുടെ വീഴ്ച കണ്ടെത്തിയിരിക്കുന്നത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group

ബിഹാറിൽ ചോർന്നുകിട്ടിയ ചോദ്യപ്പേപ്പർ കത്തിച്ച് നശിപ്പിച്ചതിന്‍റെ അവശിഷ്ടങ്ങളിൽ നിന്നും അന്വേഷണ സംഘത്തിന് ബാർകോഡ് ലഭിച്ചിരുന്നു. ഇത് ഝാർഖണ്ഡിലെ ഹസാരിബാഗിൽ വിതരണം ചെയ്ത ചോദ്യപ്പേപ്പറിന്‍റെ ബാർകോഡാണെന്ന് കണ്ടെത്തി.
തുടർന്നാണ് ബിഹാറിലെ അന്വേഷണ സംഘം ഹസാരിബാഗിലെത്തിയത്. റാഞ്ചിയിൽ നിന്ന് ഹസാരിബാഗിലേക്ക് ചോദ്യപ്പേപ്പർ കൊണ്ടുവരാൻ ചുമതലപ്പെട്ട കൊറിയർ കമ്പനി വീഴ്ചവരുത്തിയെന്നാണ് ഇവർ കണ്ടെത്തിയിരിക്കുന്നത്.
ചോദ്യപ്പേപ്പർ രണ്ട് പൊതുമേഖല ബാങ്കിന്‍റെ സ്ട്രോങ് റൂമിലായിരുന്നു സൂക്ഷിക്കേണ്ടിയിരുന്നത്. എന്നാൽ, ഹസാരിബാഗിലെത്തിച്ചതിൽ ഒമ്പത് പാക്കറ്റ് ചോദ്യപ്പേപ്പർ ബാങ്കിലേക്ക് കൊണ്ടുപോകുന്നതിന് പകരം കൊറിയർ കമ്പനിയുടെ ഒറിയ എന്ന സ്ഥലത്തെ സബ് സെന്‍ററിലേക്കാണ് കൊണ്ടുപോയത്.
ഇവിടെ നിന്ന് പിന്നീട് ബാങ്കിന്‍റെ സ്ട്രോങ്റൂമിലേക്ക് കൊണ്ടുപോയത് ഒരു ഓട്ടോറിക്ഷയിലും. പരീക്ഷ നടക്കുന്നതിന് രണ്ട് ദിവസം മുമ്പ് മേയ് മൂന്നിനായിരുന്നു സംഭവം.
വളരെ ലാഘവത്തോടെയാണ് കൊറിയർ കമ്പനി ചോദ്യപ്പേപ്പർ കൈകാര്യം ചെയ്തതെന്നും ഇത്തരത്തിൽ ചോദ്യപ്പേപ്പർ കൈവശംവെച്ച ഏതെങ്കിലുമൊരു കേന്ദ്രത്തിൽ നിന്ന് ചോരാനുള്ള സാധ്യതയുണ്ടെന്നും അന്വേഷണ ഉദ്യോഗസ്ഥർ പറയുന്നു.