
ദില്ലി: നീറ്റ് പരീക്ഷാ ഫലം പുറത്ത് വന്നതോടെ രണ്ട് വിദ്യാർത്ഥികള്‍ ആത്മഹത്യ ചെയ്തു. രാജസ്ഥാനിലെ ദോസ, കോട്ട എന്നിവിടങ്ങളിലാണ് വിദ്യാർത്ഥികള്‍ ആത്മഹത്യ ചെയ്തത്.
പരീക്ഷയില്‍ മാർക്ക് കുറഞ്ഞതാണ് ആത്മഹത്യയ്ക്ക് കാരണമെന്ന് പൊലീസ് അറിയിച്ചു. വിദ്യാർത്ഥികളുടെ മൃതദേഹം ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. പോസ്റ്റ്മോർട്ടത്തിന് ശേഷം കുടുംബങ്ങള്‍ക്ക് വിട്ടുനല്‍കും.
അതേസമയം, നീറ്റ് പരീക്ഷയില്‍ അട്ടിമറി നടന്നുവെന്ന ഗുരുതര ആരോപണവുമായി വിദ്യാര്‍ത്ഥികള്‍ രംഗത്തെത്തിയിരിക്കുകയാണ്. നീറ്റ് പരീക്ഷ വീണ്ടും നടത്തണമെന്നാവശ്യപ്പെട്ട് വിദ്യാര്‍ത്ഥികള്‍ അടക്കമുള്ളവര്‍ കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയത്തിന് പരാതി നല്‍കി. നീറ്റ് പരീക്ഷ ഫലം പ്രഖ്യാപിച്ചപ്പോള്‍ 67 പേര്‍ക്ക് ഒന്നാം റാങ്ക് ലഭിച്ചതാണ് ചര്‍ച്ചയാകുന്നത്. ഇതില്‍ അട്ടിമറിയുണ്ടെന്നാണ് പരാതി. 47 പേര്‍ക്ക് ഒന്നാം റാങ്ക് ലഭിച്ചത് ഗ്രേസ് മാര്‍ക്കിലൂടെയാണെന്നും ഇതില്‍ ക്രമക്കേട് ഉണ്ടെന്നുമാണ് ആരോപണം. പരാതികളെക്കുറിച്ച് വിദ്യാഭ്യാസ മന്ത്രാലയം അന്വേഷിക്കും.

Whatsapp Group 1 | Whatsapp Group 2 |Telegram Group
ലോക്സഭ തെരഞ്ഞെടുപ്പ് ഫല പ്രഖ്യാപനത്തിന്‍റെ അന്ന് വൈകിട്ടാണ് നീറ്റ് പരീക്ഷാ ഫലം വന്നത്. കേരളത്തില്‍ നിന്നും ഉത്തരേന്ത്യയില്‍ നിന്നും അടക്കം വിദ്യാര്‍ത്ഥികള്‍ പരീക്ഷയില്‍ അട്ടിമറി ആരോപിച്ച് സാമൂഹിക മാധ്യമങ്ങളില്‍ വ്യാപകമായ പ്രചാരണമാണ് നടത്തുന്നത്. 67 പേരും 720ല്‍ 720ഉം നേടി ഒന്നാം റാങ്ക് നേടുന്നത് അസാധാരണ സംഭവമാണെന്നാണ് വിദ്യാര്‍ത്ഥികള്‍ പറയുന്നത്. കഴിഞ്ഞ തവണ ഒന്നാം റാങ്ക് ഒന്നോ രണ്ടോ പേര്‍ക്ക് മാത്രമാണ് ലഭിച്ചിരുന്നത്. ഒരേ സെന്‍ററില്‍ പരീക്ഷ എഴുതിയവര്‍ക്ക് ഉള്‍പ്പെടെ ഒന്നാം റാങ്കുകള്‍ ലഭിച്ചിട്ടുണ്ട്. ഇതില്‍ അട്ടിമറി നടന്നുവെന്നാരോപിച്ച് 100ലധികം പരാതികളാണ് ഇതുമായി ബന്ധപ്പെട്ട കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയത്തിന് ലഭിച്ചിട്ടുള്ളത്.