
ലണ്ടൻ: പഞ്ചാബ് നാഷണല്‍ ബാങ്ക് തട്ടിപ്പുകേസ് പ്രതിയും വജ്ര വ്യാപാരിയുമായ നീരവ് മോദിക്ക് തിരിച്ചടി. ഇന്ത്യക്ക് കെെമാറുന്നതിനെതിരെ നീരവ് മോദി നല്കിയ അപ്പീലില്‍ ഇടപെടാതെ ലണ്ടൻ ഹെെക്കോടതി.
ഇതോടെ നീരവിനെ ഇന്ത്യയിലേക്ക് എത്തിക്കാനുള്ള നീക്കങ്ങള്‍ ഏജസികള്‍ വേഗത്തിലാക്കി.
താൻ ഇന്ത്യൻ അന്വേഷണ ഏജൻസികളുടെ കസ്റ്റഡിയില്‍ പീഡനത്തിന് ഇരയാകുമെന്നായിരുന്നു നീരവിന്റെ വാദം. എന്നാല്‍ അപ്പീല്‍ കോടതി തള്ളുകയായിരുന്നു. നീരവിനെ കാലതാമസമില്ലാതെ ഇന്ത്യയ്ക്ക് കൈമാറാനാകുമെന്നാണ് പ്രതീക്ഷ. ഇന്ത്യയില്‍ വിചാരണ നേരിടാനുള്ള മാനസികാവസ്ഥയില്ലെന്നും ആത്മഹത്യാ പ്രവണതയുണ്ടാകുമെന്നും നീരവ് നേരത്തെ ചൂണ്ടിക്കാട്ടിയിരുന്നെങ്കിലും ഹൈക്കോടതി ഇതും തള്ളിയിരുന്നു.

Whatsapp Group 1 | Whatsapp Group 2 |Telegram Group
പഞ്ചാബ് നാഷണല്‍ ബാങ്കില്‍ നിന്ന് 13,000 കോടി രൂപയുടെ തട്ടിപ്പ് നടത്തിയാണ് നീരവ് മോദി ഇന്ത്യയില്‍ നിന്ന് മുങ്ങിയത്. ഇന്ത്യയിലെത്തിച്ചാല്‍ മുംബയ് ആർതർ റോഡ് ജയിലിലേക്ക് നീരവിനെ മാറ്റും. ഇന്ത്യയിലെ വിചാരണ ഒഴിവാക്കാൻ ഇനി യുറോപ്യൻ മനുഷ്യാവകാശ കോടതി മാത്രമാണ് നീരവിന് മുന്നിലുള്ള ഏക മാർഗം. നീരവ് നിലവില്‍ ലണ്ടനിലെ ജയിലിലാണ്.
നീരവ് മോദിയും അമ്മാവൻ മെഹുല്‍ ചോക്സിയും വ്യാജ ബാങ്ക് ഗ്യാരന്റിയുടെ അടിസ്ഥാനത്തിലാണ് കോടികളുടെ തട്ടിപ്പ് നടത്തിയത്. പഞ്ചാബ് നാഷണല്‍ ബാങ്ക് അധികൃതരുടെ പരാതി സി.ബി.ഐയ്ക്ക് ലഭിച്ചതിന് പിന്നാലെ നീരവും മെഹുല്‍ ചോക്സിയും കുടുംബാംഗങ്ങളും രാജ്യംവിടുകയായിരുന്നു. 2019 മാർച്ചിലാണ് നീരവ് ലണ്ടനില്‍ അറസ്റ്റിലായത്.



