
നെടുങ്കണ്ടത്ത് ലിഫ്റ്റ് ചോദിച്ച് കയറിയത് ലൈസൻസില്ലാത്ത യുവാവിന്റെ സ്‌കൂട്ടറിനു പിന്നിൽ: സ്‌കൂട്ടറിൽ കുട നിവർത്തി യാത്ര ചെയ്യുന്നതിനിടെ കുടയിൽ കാറ്റു പിടിച്ചു: സ്‌കൂട്ടറിനു പിന്നിൽ നിന്നും റോഡിൽ തലയിടിച്ചു വീണ് വീട്ടമ്മയ്ക്കു ദാരുണാന്ത്യം
തേർഡ് ഐ ബ്യൂറോ
നെടുങ്കണ്ടം: സ്‌കൂട്ടറിന്റെ പിന്നിൽ നിവർത്തിപ്പിടിച്ച കുടയുമായി ഇരുന്ന വീട്ടമ്മ, സ്‌കൂട്ടറിൽ നിന്നും പിന്നിലേയ്ക്കു തെറിച്ചു വീണ് റോഡിൽ തലയിടിച്ചു മരിച്ചു. മഴയെ തുടർന്നു നിവർത്തിപ്പിടിച്ച് കുട കാറ്റ് കൊണ്ടു പിന്നിലേയ്ക്കു ശക്തമായി ഉലഞ്ഞതിനെ തുടർന്നാണ് ഇവർ റോഡിൽ തലയിടിച്ചു വീണു ദാരുണമായി കൊല്ലപ്പെട്ടത്.
സന്യാസിയോട് പുത്തൻപുരയ്ക്കൽ ഷാജിയുടെ ഭാര്യ സബിത(47) ആണ് മരിച്ചത്. സന്യാസിയോടയ്ക്ക് സമീപം വ്യാഴാഴ്ച രാവിലെയായിരുന്നു അപകടം. ജോലിക്ക് പോവാൻ വേണ്ടി സബിത പരിചയത്തിലുള്ള യുവാവിന്റെ സ്‌കൂട്ടർ കൈകാണിച്ച് നിർത്തി കയറുകയായിരുന്നു. ഈ സമയം നേരിയ മഴ ഉണ്ടായിരുന്നതിനാൽ കുട പിടിച്ചാണ് സബിത സ്‌കൂട്ടറിന്റെ പിന്നിൽ ഇരുന്നത് എന്ന് കമ്പംമെട്ട് പൊലീസ് പറഞ്ഞു.
Whatsapp Group 1 | Whatsapp Group 2 |Telegram Group

സ്‌കൂട്ടറിന്റെ വേഗം കൂടിയപ്പോൾ കുടയ്ക്ക് കാറ്റ് പിടിക്കുകയും സബിത റോഡിലേക്ക് വീഴുകയുമായിരുന്നു. നാട്ടുകാർ ഉടനെ തന്നെ തൂക്കുപാലത്തെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
സ്‌കൂട്ടർ ഓടിച്ചിരുന്ന തേഡ്ക്യാമ്പ് സ്വദേശി സത്താർ(19)ന് എതിരെ പൊലീസ് കേസെടുത്തു. ഇയാൾക്ക് വാഹനം ഓടിക്കാനുള്ള ലൈസൻസ് ഇല്ല.