പോലീസ് സ്‌റ്റേഷനിലേക്ക് ബോംബെറിഞ്ഞ ഒറ്റയൊരുത്തനേയും വെറുതെ വിടില്ല; ഡി വൈ എസ് പി

പോലീസ് സ്‌റ്റേഷനിലേക്ക് ബോംബെറിഞ്ഞ ഒറ്റയൊരുത്തനേയും വെറുതെ വിടില്ല; ഡി വൈ എസ് പി


സ്വന്തം ലേഖകൻ

തിരുവനന്തപുരം: പോലീസ് സ്റ്റേഷൻ ആക്രമിച്ചവരെ മനഃസമാധാനത്തോടെ ജീവിക്കാൻ അനുവദിക്കില്ലെന്ന് നെടുമങ്ങാട് ഡിവൈ എസ് പി അശോകൻ. ബിജെപി നടത്തിയ ഹർത്താലിന്റെ ദിവസം നെടുമങ്ങാട് പോലീസ് സ്റ്റേഷൻ ആക്രമിക്കുകയും ബോംബെറിയുകയും ചെയ്ത സംഭവത്തോട് പ്രതികരിക്കുകയായിരുന്നു ഡിവൈ എസ് പി. നെടുമങ്ങാട് എസ്ഐ സുനിലിന് നേരെയാണ് ആർഎസ്എസ് മേഖലാ പ്രചാരക് പ്രവീണിന്റെ നേതൃത്വത്തിൽ ആക്രമണമുണ്ടായത്.

പ്രവീണിനെ കിട്ടാത്തിടത്തോളം അത് എത്രത്തോളം താമസിക്കുമോ അത്രത്തോളം ആക്രമണത്തിൽ പങ്കെടുത്ത മറ്റുള്ളവരുടെ വീടുകളിൽ പോലീസ് കയറിയിറങ്ങിയിരിക്കും. അറസ്റ്റ് ചെയ്തിരിക്കും അതിൽ യാതൊരു സംശയവും വേണ്ടെന്നും ഡിവൈ എസ് പി വ്യക്തമാക്കി. എന്റെ പരിധിയിലെ ഒരു എസ്ഐയുടെ കൈ തല്ലിയൊടിച്ചു. അഞ്ച് പോലീസുകാരെ പരിക്കേൽപ്പിച്ചു. സ്റ്റേഷനിലേക്ക് ബോംബെറിഞ്ഞു. ഇങ്ങനെയൊരു രാഷ്ട്രീയ പ്രവർത്തനം ഞാൻ ഡിവൈഎസ്പി ആയിരിക്കുമ്പോൾ സമ്മതിക്കില്ല.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

സംഘമന്ദിർ എന്ന കെട്ടിടത്തിൽ ഒളിച്ചു താമസിച്ചാണ് പ്രവീൺ ആക്രമണ പ്രവർത്തനങ്ങൾക്ക് ചുക്കാൻ പിടിച്ചത്. കഴിഞ്ഞദിവസം പോലീസ് സംഘമന്ദിർ റെയ്ഡ് ചെയ്തിട്ടുണ്ട്. നേതൃനിരയിൽ നിന്ന് ചുക്കാൻ പിടിച്ച നേതാക്കളെ ആദ്യം അറസ്റ്റ് ചെയ്യും. പിന്നെ രണ്ടാം നിര നേതാക്കളെയും പിടികൂടും. ഹർത്താലുമായി ബന്ധപ്പെട്ട് 121 പേരെ അറസ്റ്റ് ചെയ്തിട്ടുണ്ടെന്നും ഡിവൈ എസ് പി അറിയിച്ചു. പോലീസ് സ്റ്റേഷനിലേക്ക് ബോംബെറിഞ്ഞ് കേസുമായി ബന്ധപ്പെട്ട് മാത്രം 38 ബിജെപി പ്രവർത്തകർ അറസ്റ്റിലായി. അതിന് ശേഷം നടന്ന ജാഥകളുമായി ബന്ധപ്പെട്ട് 21 സിപിഎം പ്രവർത്തകർ അറസ്റ്റിലായതായും ഡിവൈ എസ് പി അറിയിച്ചു.