
സ്വന്തം ലേഖകൻ
ഇടുക്കി: അമ്പത് രൂപകൊണ്ട് വെളിച്ചത്തുകൊണ്ടുവന്നത് ഒരു വലിയ മോഷണ ശ്രമത്തിന്റെ മാസ്റ്റർ പ്ലാൻ. മദ്യപിച്ചെത്തിയ ആളെ ചതിച്ചത് വെറും അമ്പത് രൂപ. നെടുങ്കണ്ടം 17-ാം വാർഡിലെ ജലനിധിയുടെ ശുദ്ധജല ടാങ്കിൽ ഘടിപ്പിച്ചിരിക്കുന്ന 2 ലക്ഷം രൂപയുടെ മോട്ടറും ലക്ഷക്കണക്കിന് രൂപയുടെ പൈപ്പും മോഷ്ടിക്കാനായിരുന്നു പദ്ധതി.
ഒന്നരക്കോടി രൂപ മുടക്കി ജലനിധി പ്രദേശത്തെ 180 കുടുംബങ്ങൾക്കായി സ്ഥാപിച്ച ലക്ഷങ്ങൾ വിലവരുന്ന മോട്ടർ മോഷ്ടിക്കാൻ കഴിഞ്ഞ ദിവസം മുതൽ ശ്രമം നടന്നിരുന്നു. ഇക്കാര്യം ശ്രദ്ധയിൽപ്പെട്ട നാട്ടുകാർ വിവരം വാർഡ് മെംബർ ഷിബു ചെരികുന്നേലിനെ അറിയിക്കുകയും ചെയ്തിരുന്നു.

Whatsapp Group 1 | Whatsapp Group 2 |Telegram Group
ഒരു ദിവസം വാർഡ് മെമ്പർ നെടുങ്കണ്ടം ടൗണിൽ നിൽക്കുന്നതിനിടെ മോഷണ സംഘത്തിലെ ഒരാൾ മദ്യപിച്ച് വരുകയും അമ്പത് രൂപ ചോദിക്കുകയുമായിരുന്നു. അമ്പത് രൂപ പോക്കറ്റിൽ ഇട്ട് കൊടുത്തതോടെ മദ്യലഹരിയിലായിരുന്ന യുവാവ് മോട്ടർ മോഷ്ടിക്കാൻ പദ്ധതിയിട്ടതും മദ്യപിച്ചതിനാൽ മോഷ്ടിക്കാൻ പറ്റിയില്ലെന്നും ഉടനെ മോഷ്ടിക്കുമെന്നും മെമ്പറോട് പറയുകയായിരുന്നു.
ഉടൻ വാർഡ് മെംബറും നാട്ടുകാരും ടാങ്ക് പരിശോധിച്ചപ്പോൾ കോൺക്രീറ്റ് ആവരണം തകർത്ത നിലയിലും പൈപ്പുകൾ അഴിച്ച നിലയിലും കണ്ടെത്തുകയായിരുന്നു. ജലനിധി കമ്മിറ്റി നെടുങ്കണ്ടം പോലീസ് സ്റ്റേഷനിൽ സംഭവവുമായി ബന്ധപ്പെട്ട് പരാതി നൽകി.
കാപ്പിക്കുരു, കുരുമുളക്, ചെമ്പ് പാത്രം എന്നിവ പ്രദേശത്ത് നിന്നു കാണാതാകുന്നതായി പരാതിയുണ്ട്. ബിഎസ്എൻഎൽ ടെലിഫോൺ പോസ്റ്റുകൾ കടത്തിയ സംഭവത്തിലും ഇപ്പോൾ അന്വേഷണം നടക്കുന്നുണ്ട്. മോട്ടർ നന്നാക്കി ജലവിതരണം പുനഃസ്ഥാപിക്കണ മെങ്കിൽ 20,000 രൂപ ജലവിതരണ കമ്മിറ്റി ചെലവഴിക്കേണ്ടി വരും. മോഷണ ശ്രമവുമായി ബന്ധപ്പട്ട മുഴുവൻ ആളുകളെയും പിടികൂടണമെന്നും പരാതിയിൽ നടപടി സ്വീകരിച്ചില്ലെങ്കിൽ പ്രതിഷേധവുമായി രംഗത്തെത്തുമെന്നും വാർഡ് മെമ്പർ അറിയിച്ചു.