
ന്യൂഡൽഹി: ജുഡീഷ്യറിയിലെ അഴിമതിയുമായി ബന്ധപ്പെട്ട എൻ.സി.ഇ.ആർ.ടി പുസ്തക വിവാദത്തില്‍കർശന നടപടിയുമായി സുപ്രീംകോടതി.
പാഠഭാഗം തയ്യാറാക്കിയ മൂന്ന് പേർക്ക് കരിക്കുലം സമിതിയില്‍ നിന്ന് ആജീവനാന്ത വിലക്കേർപ്പെടുത്തി സുപ്രീംകോടതി.
മൂന്നംഗ സംഘത്തെ എല്ലാ ചുമതലകളില്‍ നിന്നും മാറ്റിനിർത്തണമെന്ന് കേന്ദ്ര സംസ്ഥാന സർക്കാരുകള്‍ക്ക് കോടതി നിർദേശം നല്‍കി. പ്രൊഫസർ മൈക്കല്‍ ഡാനിനോ, അധ്യാപിക സുപർണ ദിവാകർ, നിയമ ഗവേഷകൻ അലോക് പ്രസന്ന കുമാർ എന്നിവരെയാണ് പാഠഭാഗം തയ്യാറാക്കുന്നതിലെ എല്ലാ ചുമതലകളില്‍ നിന്നും വിലക്കിയിരിക്കുന്നത്. എട്ടാം ക്ലാസിലെ സാമൂഹ്യ ശാസ്ത്രം പാഠപുസ്തകത്തില്‍ ആയിരുന്നു ജുഡീഷ്യറിയിലെ അഴിമതികള്‍ എന്ന വിവാദ പാഠഭാഗം.

Whatsapp Group 1 | Whatsapp Group 2 |Telegram Group
സമൂഹമാധ്യമ പോസറ്റുകള്‍ക്കെതിരെ നടപടിയെടുക്കാനും സുപ്രീംകോടതി ഉത്തരവിട്ടു. നിരുത്തരവാദപരമായി ഇടപെട്ട വെബ്സൈറ്റുകള്‍ക്കും വ്യക്തികള്‍ക്കും എതിരെ നടപടിയെടുക്കണം. മാധ്യമങ്ങളില്‍ പ്രചരിക്കുന്ന നിരുത്തരവാദപരമായ ഉള്ളടക്കത്തില്‍ കോടതി ആശങ്ക അറിയിച്ചു. നിരുത്തരവാദപരമായി ഇടപ്പെട്ട വെബ്സൈറ്റുകളും വ്യക്തികളെയും തിരിച്ചറിഞ്ഞ് ഉചിതമായ നടപടി സ്വീകരിക്കണം. ഇത്തരം വ്യക്തികളുടെ പൂർണമായ വിവരം കോടതിയില്‍ സമർപ്പിക്കണം.
പാഠ്യപദ്ധതി തയ്യാറാക്കുന്നതിന് വിദഗ്ധ സമിതി രൂപീകരിക്കാനും സുപ്രീംകോടതി നിർദേശം നല്‍കി. ഒരു മുൻ ജഡ്ജി, നിയമ വിദഗ്ധൻ, വിദ്യാഭ്യാസ വിദഗ്ധൻ എന്നിവരെ ഉള്‍ക്കൊള്ളിച്ചു വേണം സമിതി രൂപീകരിക്കാൻ. ഈ സമിതിയുടെ അംഗീകാരം ഇല്ലാതെ പരിഷ്കരിച്ച അധ്യായം പ്രസിദ്ധീകരിക്കാൻ പാടില്ലെന്നും സുപ്രീംകോടതി വ്യക്തമാക്കി.



