
‘നിങ്ങളിവിടെ അദ്ധ്യാപകർക്ക് കിടന്ന് കൊടുക്കുന്നുണ്ടോ’: എൻസിസി ക്യാമ്പിൽ അനുവാദമില്ലാതെ അതിക്രമിച്ചു കയറിയ എസ്എഫ്ഐ നേതാവ് ഭാഗ്യലക്ഷ്മി ലൈംഗിക ചുവയോടെ സംസാരിച്ചതായി വിദ്യാർത്ഥിനികളുടെ ആരോപണം
കൊച്ചി: തൃക്കാക്കര കെഎംഎം കോളേജിൽ നടന്ന എൻസിസി ക്യാമ്പിൽ അതിക്രമിച്ച് കയറി സംഘർഷമുണ്ടാക്കിയ സംഭവത്തിൽ എസ്.എഫ്.ഐ ജില്ലാ കമ്മിറ്റി അംഗം ഭാഗ്യലക്ഷ്മി, എസ്.എഫ്.ഐ പ്രവർത്തകനായ ആദർശ് എന്നിവർ ഉൾപ്പടെ 10 പേർക്കെതിരെ പോലീസ് കേസെടുത്തു. കോളേജിൽ അതിക്രമിച്ച് കയറിയ ഭാഗ്യലക്ഷ്മി ലൈംഗികച്ചുവയോടെ സംസാരിച്ചെന്ന് വിദ്യാർത്ഥിനികൾ ആരോപിച്ചു. ഇതോടെ വിദ്യാർത്ഥികളും എസ്എഫ്ഐ നേതാക്കളും തമ്മിൽ വാക്കുതർക്കവുമുണ്ടായി.
അനുവാദമില്ലാതെ ക്യാമ്പിലേക്ക് കയറിയ ഭാഗ്യലക്ഷ്മി ‘നിങ്ങളിവിടെ അദ്ധ്യാപകർക്ക് കിടന്ന് കൊടുക്കുന്നുണ്ടോ’ എന്നും ‘ആരെയെങ്കിലും ഒളിപ്പിച്ചു വച്ചിട്ടുണ്ടോ’ എന്നും ചോദിച്ചുവെന്ന് വിദ്യാർത്ഥിനികൾ ആരോപിച്ചു. തങ്ങളുടെ അദ്ധ്യാപകരെ കുറിച്ച് മോശമായി സംസാരിക്കാൻ നിങ്ങൾ ആരാണെന്നും വിദ്യാർത്ഥിനികൾ ഭാഗ്യലക്ഷ്മിയോട് ചോദിച്ചു. എന്നാൽ ഇത്തരത്തിലുള്ള ഒരു പരാമർശവും നടത്തിയിട്ടില്ലെന്നായിരുന്നു ഭാഗ്യലക്ഷ്മിയുടെ പ്രതികരണം.
ക്യാമ്പിലുണ്ടായ ഭക്ഷ്യവിഷ ബാധയെ തുടർന്ന് വിദ്യാർത്ഥികളുടെ രക്ഷിതാക്കളടക്കം കോളേജിലേക്കെത്തുകയും വാക്കു തർക്കവും സംഘർഷവും ഉണ്ടാവുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് ക്യാമ്പിലെ അദ്ധ്യാപകരിൽനിന്ന് മർദ്ദനം നേരിട്ടെന്ന ഒരു വിഭാഗം വിദ്യാർത്ഥികളുടെ പരാതിയെ തുടർന്ന് എസ്എഫ്ഐ ജില്ലാ സെക്രട്ടറിയേറ്റ് അംഗം ഭാഗ്യലക്ഷ്മി ഉൾപ്പടെയുള്ളവർ കോളേജിലെത്തുന്നത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
