
നവീൻ ബാബുവിന്റെ മരണം ഒഴിയാബാധയായി മാറുന്നുവോ…? കൈക്കൂലി സംബന്ധിച്ച് പി.പി. ദിവ്യയുടെ പരാമര്‍ശം ഇ.ഡി. അന്വേഷണത്തിന് വഴിതുറക്കുന്നു; ദിവ്യയും പ്രശാന്തും അന്വേഷണ പരിധിയില്‍
കൊച്ചി: കണ്ണൂർ എ.ഡി.എം. ആയിരുന്ന നവീൻ ബാബുവിന്റെ മരണം പലർക്കും ഒഴിയാബാധയായി മാറുന്നു.
കൈക്കൂലി സംബന്ധിച്ച് പി.പി.ദിവ്യയുടെ വെളിപ്പെടുത്തല്‍ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ (ഇ.ഡി.) അന്വേഷണത്തിലേക്ക് വഴിതുറക്കുന്നു. പെട്രോള്‍ പമ്പിന് എൻഒസി ലഭിക്കാൻ എ.ഡി.എമ്മിന് കൈക്കൂലി നല്‍കിയെന്നായിരുന്നു ദിവ്യയുടെ പരാമർശം.
പിന്നീട് പമ്പ് ലൈസൻസിനപേക്ഷിച്ച പ്രശാന്ത് താൻ നവീൻ ബാബുവിന് 98,500 രൂപ കൈക്കൂലി നല്‍കിയതായി വെളിപ്പെടുത്തുകയും ചെയ്തു. പെട്രോള്‍ പമ്പ് തുടങ്ങാൻ കുറഞ്ഞ ചെലവ് സ്ഥലത്തിന്റെ വില കണക്കിലെടുക്കാതെതന്നെ രണ്ടുകോടിയോളം രൂപവരും.
Whatsapp Group 1 | Whatsapp Group 2 |Telegram Group

പരിയാരം മെഡിക്കല്‍ കോളേജിലെ സാധാരണ ജീവനക്കാരനായ പ്രശാന്തിന്റെ ഇതിനുള്ള സാമ്പത്തിക സ്രോതസ്സ് എന്താണെന്നതില്‍ അഴിമതിനിരോധന നിയമത്തിലെ വകുപ്പ് 13-ബി പ്രകാരം അന്വേഷണം നടത്താവുന്നതാണ്. പി.സി. ആക്‌ട് പ്രകാരമുള്ള കുറ്റകൃത്യം കള്ളപ്പണം വെളുപ്പിക്കല്‍ നിരോധന നിയമത്തിലെ (പി.എം.എല്‍.എ.) ഷെഡ്യൂള്‍ഡ് കുറ്റകൃത്യങ്ങളില്‍ ഒന്നാണ്.
പി.സി. ആക്‌ട് പ്രകാരമുള്ള കുറ്റകൃത്യത്തിന് ആരെങ്കിലും സഹായംചെയ്താല്‍ അവരുടെ പങ്കിനെക്കുറിച്ചും ഇ.ഡി. അന്വേഷണം നടത്തണമെന്നാണ് പി.എം.എല്‍.എ.യിലെ വകുപ്പ് മൂന്നില്‍ പറയുന്നത്. അതിനാല്‍ ദിവ്യയും ഇ.ഡി. അന്വേഷണപരിധിയില്‍ വരും.