കൊച്ചി : സംസ്ഥാനത്തെ 140 മണ്ഡലങ്ങളും പൂര്‍ത്തിയാക്കി നവകേരള സദസ് ഇന്ന് സമാപിക്കും.
എറണാകുളം ജില്ലയിലെ കുന്നത്തുനാട്, തൃപ്പൂണിത്തുറ മണ്ഡലങ്ങളിലാണ് മുഖ്യമന്തിയും മന്ത്രിമാരും ഇന്നെത്തുക. വൈകിട്ട് 3 നും അഞ്ചിനുമാണ് പൊതുയോഗങ്ങള്‍.
നവകേരള സദസിന് നേരത്തെ തന്നെ സമാപനമായെങ്കിലും കാനം രാജേന്ദ്രന്‍റെ നിര്യാണത്തെത്തുടര്‍ന്ന് മാറ്റിവെച്ച എറണാകുള ജില്ലയിലെ നാലു മണ്ഡലങ്ങളിലെ നവകേരള സദസ് ഇന്നലെയും ഇന്നുമായി തുടരുന്നത്. പാലാരിവട്ടത്ത് കരിങ്കൊടികാണിച്ച യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ അറസ്റ്റുചെയ്തതുമായി ബന്ധപ്പെട്ട് കഴിഞ്ഞ രാത്രി മുഴുവൻ നീണ്ട സമരങ്ങളുടെയും പ്രതിഷേധങ്ങളുടെയും പശ്ചാത്തലത്തിലാണ് നവകേരളയാത്ര അവസാനമണ്ഡലങ്ങളിലേക്ക് എത്തുന്നത്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
നവകേരള സദസിനെതിരെ പ്രതിഷേധിച്ചവരെ ജാമ്യമില്ലാത്ത വകുപ്പ് പ്രകാരം കേസെടുത്ത പൊലീസ് നടപടിക്കെതിരെ പാലാരിവട്ടത്ത് കോണ്‍ഗ്രസിന്റെ പാതിരാസമരം. പാലാരിവട്ടം പൊലീസ് സ്റ്റേഷന്‍ എട്ടുമണിക്കൂറോളം നേതാക്കളും പ്രവര്‍ത്തകരും ചേര്‍ന്ന് ഉപരോധിച്ചു.
സമരം തെരുവിലേക്കും നീണ്ടതോടെ കൊച്ചി നഗരത്തില്‍ഗതാഗതക്കുരുക്കിനും കാരണമായി. നേതാക്കളുടെ സമ്മര്‍ദ്ദത്തെ തുടര്‍ന്ന് പ്രതികളെ മജിസ്ട്രേറ്റിന് മുന്നില്‍ ഹാജരാക്കി. പുലര്‍ച്ചെ 2 മണിയോടെ പ്രവര്‍ത്തകര്‍ക്ക് ജാമ്യം കിട്ടിയതോടെയാണ് സമരം അവസാനിച്ചത്.
നവകേരളയാത്രക്കെതിരെ ഇന്നും പ്രതിഷേധം ശക്തമാക്കുമെന്ന് ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസ് പറഞ്ഞു.