
അടിച്ചമർത്തുമ്പോൾ പടർന്നു കയറുന്ന പാരമ്പര്യം; ശരീരത്തിലോടുന്നത് കമ്മ്യൂണിസ്റ്റ് കോട്ടകൾ തകർത്തെറിഞ്ഞ ചുടുചോര; കോൺഗ്രസിനെ നയിക്കാൻ നാട്ടകം സുരേഷ് എത്തുമ്പോൾ വിറയ്ക്കുന്നത് ചുവന്ന കോട്ടകൾ
സ്വന്തം ലേഖകൻ
കോട്ടയം: നാട്ടകം സുരേഷ് എന്ന, ചെറുപ്പക്കാരൻ എന്നൊക്കെ കമ്മ്യൂണിസ്റ്റ് കോട്ടകളിൽ കടന്നു കയറിയിട്ടുണ്ടോ അന്നൊക്കെ ആ കോട്ടകൊത്തളങ്ങൾ തകർന്നു തരിപ്പണമായിട്ടുണ്ട്. വിദ്യാർത്ഥിയായിരിക്കെ നാട്ടകം ഗവ.ഹൈസ്‌കൂൾ മൈതാനത്ത് കെ.എസ്.യുവിന്റെ നീലപതാക പാറിക്കളിച്ച കൈകളിൽ ഇന്ന് കോൺഗ്രസിന്റെ ത്രിവർണപതാകയെത്തിയാൽ, വിറയ്ക്കുക കമ്മ്യൂണിസ്റ്റ് കോട്ടകളായിരിക്കും. ചെറുപ്പത്തിന്റെ വീര്യവും, പരിചയമ്പത്തിന്റെ പക്വതയും ഒന്നിച്ചു ചേർന്ന യുവനേതാവ് കോൺഗ്രസ് പാർട്ടിയെ നയിക്കാനിറങ്ങുമ്പോൾ തിരുത്തിക്കുറിക്കപ്പെടുന്നത് കോട്ടയത്തെ കോൺഗ്രസ് പാർട്ടിയുടെ ചരിത്രം തന്നെയാകും.
1970 കാലം. ഇപ്പോൾ കോട്ടയം നഗരസഭയുടെ ഭാഗമായി നാട്ടകം പഞ്ചായത്ത് അന്ന് പുതുപ്പള്ളി നിയമസഭാ നിയോജക മണ്ഡലത്തിന്റെ ഭാഗം. അന്ന്, പുതുപ്പള്ളിയിലെ എം.എൽ.എയായ ഉമ്മൻചാണ്ടിയെ ആക്രമിക്കാൻ പോലും ഒരുമ്പെട്ടിറങ്ങിയ കമ്മ്യൂണിസ്റ്റുകാരുള്ള നാട്ടകത്തെ ചുവപ്പൻ കോട്ടയെ, വർഷങ്ങൾക്കിപ്പുറം ഒരു ഖദർധാരി വിറപ്പിച്ചു. അയാളുടെ പേര് നാട്ടകം സുരേഷെന്നായിരുന്നു. പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ, നാമനിർദേശ പത്രിക പോലും കൊടുക്കാൻ കോൺഗ്രസുകാർക്ക് പറ്റാതിരുന്ന സ്ഥലത്തു നിന്നും രണ്ടു തവണ പഞ്ചായത്ത് പ്രസിന്റായാണ് സുരേഷ് തന്റെ പേരിനൊപ്പമുള്ള സ്ഥലപ്പേരിന് ഉറപ്പു നൽകിയത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group

എന്നും, കമ്മ്യൂണിസ്റ്റ് കാട്ടാളത്തത്തോട് സന്ധിയില്ലാത്ത പോരാട്ടമായിരുന്നു നാട്ടകം സുരേഷിന്റെ ജീവം. നാട്ടകം ഗവ.ഹൈസ്‌കൂളിൽ വിദ്യാർത്ഥിയായിരിക്കെ, അദ്ദേഹം ചെന്നു കയറിയത് ഇടതു വിദ്യാർത്ഥി പ്രസ്ഥാനത്തിന്റെ ഉരുക്ക് കോട്ടയിൽ. അവിടെ എത്തിയ പാടെ കെ.എസ്.യുവിന്റെ നീലപതാക കൈകളിലേന്തി വിദ്യാർത്ഥികളുടെ അവകാശങ്ങൾക്കു വേണ്ടി പോരാടാനിറങ്ങി. എസ്.എഫ്.ഐ പ്രവർത്തതരുടെ ക്രൂര മർദനത്തിന് ഇരയായെങ്കിലും, ഗവ.ഹൈസ്‌കൂളിൽ കെ.എസ്.യു യൂണിറ്റ് സ്ഥാപിച്ച് കൊടിനാട്ടിയാണ് സുരേഷ് മടങ്ങിയത്.
പിന്നീട്, നാട്ടകം ഗവ.കോളേജ് യൂണിറ്റ് പ്രസിഡന്റായ കാലത്ത്, കയ്യിൽ കത്തിയും ഗുണ്ടായിസവുമായി നടക്കുന്ന ഇടതു വിദ്യാർത്ഥി പ്രസ്ഥാനത്തിലെ പ്രവർത്തകരെ ആശയത്തിന്റെയും ആവേശത്തിന്റെയും മാത്രം ബലത്തിലാണ് സുരേഷ് നേരിട്ടത്. ഈ ഒരു ആവേശത്തിന്റെ പുറത്ത് നാട്ടിൽ കോൺഗ്രസ് പാർട്ടി കെട്ടിപ്പെടുത്ത സുരേഷിനെ നേരിടാനുണ്ടായിരുന്നത് കമ്മ്യൂണിസ്റ്റ് ഗുണ്ടായിസത്തെയായിരുന്നു. ആക്രമണങ്ങളെയും വധഭീഷണിയെയും അതിസാഹസികമായി തന്നെ അതിജീവിച്ച സുരേഷ്, അതിവേഗമാണ് സാധാരണക്കാരുടെ മനസിൽ ഇടം പിടിച്ചത്. ഒരാൾ പോലും മത്സരിക്കാനില്ലാതിരുന്ന നാട്ടകത്തിന്റെ മണ്ണിൽ, ഒറ്റയ്‌ക്കൊരു പോരാളിയായി രംഗത്തിറങ്ങിയ സുരേഷ്, സഹപ്രവർത്തകരായ ചെറുപ്പക്കാരെ തോളോട് ചേർത്തു നിർത്തി പോരാട്ടം നടത്തി. ആ തദ്ദേശ സ്വയംഭരണ സ്ഥാപന തിരഞ്ഞെടുപ്പിൽ അട്ടിമറിച്ചത് ഇടതു തേരോട്ടത്തെയായിരുന്നു. വർഷങ്ങൾ നീണ്ട ഇടത് ഭരണം അട്ടിമറിച്ച് ചരിത്രത്തിൽ ആദ്യമായി 25 ആം വയസിൽ നാട്ടകം സുരേഷ് നാട്ടകം പഞ്ചായത്ത് പ്രസിഡന്റായി.
പിന്നീട്, യൂത്ത് കോൺഗ്രസ് മറിയപ്പള്ളി വാർഡ് കമ്മിറ്റി പ്രസിഡന്റ്, മണ്ഡലം പ്രസിഡന്റ്, കെ.എസ്.യു യൂണിറ്റ് പ്രസിഡന്റ്, ജില്ലാ സെക്രട്ടറി യൂത്ത് കോൺഗ്രസ് ജനറൽ സെക്രട്ടറി, ഡി.സി.സി സെക്രട്ടറി എന്നീ നിലകളിൽ വളർന്ന സുരേഷ് മൂന്നു തവണ പഞ്ചായത്തംഗവും ഒരു തവണ നഗരസഭ അംഗവുമായിട്ടുണ്ട്. എല്ലാ തിരഞ്ഞെടുപ്പിലും വിവിധ നിയമസഭാ മണ്ഡലങ്ങളിലേയ്ക്കു സുരേഷിന്റെ പേരും കോൺഗ്രസ് പാർട്ടി പരിഗണിച്ചിരുന്നു.
രമേശ് ചെന്നിത്തലയും, എം.എം.ഹസനും, മുല്ലപ്പള്ളിയും കെ.സുധാകരനും അടക്കം നാല് കെ.പി.സി.സി പ്രസിഡന്റുമാരോടൊപ്പം കെ.പി.സി.സി സെക്രട്ടറിയായിരിക്കുന്നതിനും സുരേഷിനു സാധിച്ചിട്ടുണ്ട്.
പഞ്ചായത്ത് പ്രസിഡന്റായിരിക്കെ, അന്നത്തെ ഇടത് പക്ഷ മുഖ്യമന്ത്രി ഇ.കെ നായനാർ നേരിട്ട് അനുമോദിച്ച ചരിത്രവും സുരേഷിനു പറയാനുണ്ട്. പ്രശംസാപത്രം നൽകിയാണ് സുരേഷിനെ നായനാർ അഭിനന്ദിച്ചത്. അന്ന് കൊടൂരാറിനു കുറുകെ നിർമ്മിച്ച പാലം കാണാൻ വി.എസ് അച്യുതാനന്ദൻ നേരിട്ടാണ് എത്തിയത്.
ഉമ്മൻചാണ്ടിയുമായി അടുത്ത ബന്ധമുണ്ടായിരിക്കുമ്പോൾ തന്നെ സംസ്ഥാനത്തെ കോൺഗ്രസിന്റെ മുതിർന്ന നേതാക്കളുമായും അദ്ദേഹത്തിന് ആത്മബന്ധമുണ്ട്. നിലപാടുകളിലെ കാർക്കശ്യവും, ഒരു തരത്തിലുള്ള ഒത്തു തീർപ്പുകൾക്കും വഴങ്ങാത്ത നിലപാടുകളുമാണ് കോൺഗ്രസിൽ സുരേഷിനെ വ്യത്യസ്തനാക്കുന്നത്. അതുകൊണ്ടു തന്നെ കഴിഞ്ഞ കുറച്ച് ടേമുകളായി ഇടുക്കി ജില്ലയുടെ ചുമതലയും സുരേഷിന് പാർട്ടി നൽകിയിട്ടുണ്ട്.
മക്കളെ സ്‌കൂളിൽ ചേർത്തപ്പോൾ ജാതിയുടെയും മതത്തിന്റെയും കോളത്തിൽ ഇന്ത്യൻ എന്നെഴുതിയ സുരേഷ്, വീടിനു മുന്നിൽ ശ്രീനാരായണഗുരുവിന്റെ നമുക്ക് ജാതിയില്ലാ വിളംബരവും ആലേഖനം ചെയ്തിട്ടുണ്ട്. വ്യത്യസ്തനായ ഒരു കോൺഗ്രസ് നേതാവ് എന്ന നിലയിൽ ഇദ്ദേഹം ജില്ലാ കോൺഗ്രസ് കമ്മിറ്റിയുടെ തലപ്പത്ത് എത്തുന്നത് പാർട്ടിയ്ക്ക് പുതിയ ഉണർവേകും.