ചോറിന് ഇനിയും പേരു കണ്ടുപിടിക്കാത്ത കറി; ചപ്പാത്തിക്ക് കുളം കലക്കി കറി നൽകും: ഭക്ഷണത്തിന് ഗുണനിലവാരമില്ല; മാലിന്യങ്ങൾ കൃത്യമായി സംസ്‌കരിക്കുന്നില്ല; പോളിടെക്‌നിക്കിലെ കൊവിഡ് കെയർ സെന്ററിലെ രോഗികൾ പ്രഭാതഭക്ഷണം ബഹിഷ്‌കരിച്ച് പ്രതിഷേധിക്കുന്നു: :രോഗികളുടെ പ്രതികരണം തേർഡ് ഐ ന്യൂസ് ലൈവിന്
തേർഡ് ഐ ബ്യൂറോ
കോട്ടയം: ഭക്ഷണത്തിന് ഗുണനിലവാരമില്ലെന്നും, മാലിന്യ സംസ്‌കരണം കൃത്യമായി നടത്തുന്നില്ലെന്നും ആരോപിച്ച് നാട്ടകം പോളിടെക്‌നിക്കിലെ ക്വാറന്റയിൻ കേന്ദ്രത്തിൽ പ്രതിഷേധവുമായി രോഗികൾ. പ്രതിഷേധത്തിന്റെ ഭാഗമായി കൊവിഡ് രോഗികൾ പ്രഭാതഭക്ഷണം ബഹിഷ്‌കരിച്ചു. സംഭവം വിവാദമായതോടെ ആരോഗ്യ പ്രവർത്തകർ അടക്കം വിഷയത്തിൽ ഇടപെട്ടിട്ടുണ്ട്. രോഗികളുടെ പ്രതികരണം തേർഡ് ഐ ന്യൂസ് ലൈവിൽ കാണാം
കഴിഞ്ഞ ദിവസങ്ങളിൽ നാട്ടകം പോളിടെക്‌നിക്കിലെ കൊവിഡ് കെയർ സെന്ററിൽ പ്രവേശിപ്പിച്ചിരുന്ന രോഗികളാണ് പ്രതിഷേധവുമായി രംഗത്ത് എത്തിയത്. കൊവിഡ് ബാധിച്ച രോഗികൾക്ക് നിലവിൽ ചികിത്സയ്ക്കായി മരുന്നുകൾ ഒന്നും നൽകുന്നില്ല. ഗുണനിലവാരവും പോഷക സമ്പന്നവുമായ ഭക്ഷണമാണ് നൽകേണ്ടത്. എന്നാൽ, നാട്ടകം പോളിടെക്‌നിക് കോളേജിലെ കെയർ സെന്ററിൽ നിന്നും മോശം നിലവാരത്തിലുള്ള ഭക്ഷണം നൽകിയതാണ് പരാതിയ്ക്ക് ഇടയാക്കിയത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
രാവിലെ നൽകുന്ന ഭക്ഷണത്തിന് സാധാരണ ഗതിയിൽ വലിയ കുറപ്പം ഉണ്ടാകാറില്ലെന്നു രോഗികൾ പറയുന്നു. എന്നാൽ, ഉച്ചഭക്ഷണത്തിന്റെ ഗുണനിലവാരമാണ് വലയ്ക്കുന്നത്. ഉച്ചയ്ക്ക് ചോറും, ചോറിനൊപ്പം ഇനിയും പേര് കണ്ടെത്തിയിട്ടില്ലാത്ത കറിയുമാണ് നൽകുന്നത്. ഭക്ഷണത്തെപ്പറ്റി പരാതി പറഞ്ഞാൽ ആരും ഒന്നും മിണ്ടാറില്ല. വൈകിട്ടാണ് ഏറ്റവും മോശം ഭക്ഷണം നൽകുന്നത്. കടിച്ചാൽ മുറിയാത്ത ചപ്പാത്തിയും, വെള്ളം മാത്രമുള്ള ചാറും നൽകും.
ഇത് കൂടാതെയാണ് വെള്ളത്തിന്റെ ദൗർലഭ്യം ഇവിടെ നേരിടുന്നത്. നേരത്തെ പോളിടെക്‌നിക്കിലെ വനിതാ ഹോസ്റ്റലായാണ് പ്രവർത്തിച്ചിരുന്നത്. ഇതാണ് ഇപ്പോൾ കൊവിഡ് സെന്ററാക്കി മാറ്റിയിരിക്കുന്നത്. ഇവിടെ നേരത്തെ ഉള്ള വാട്ടർ ഫിൽറ്ററിൽ നിന്നു മാത്രമാണ് വെള്ളം ലഭിക്കുന്നത്. അതും പേരിനു മാത്രം.
ഇവിടെ മാലിന്യ സംസ്‌കരണമാകട്ടെ കാര്യമായി നടക്കുന്നതുമില്ല. മാസ്‌കുകൾ പ്രത്യേകമായി മാലിന്യക്കുട്ടയിൽ ശേഖരിക്കണമെന്നാണ് നിർദേശം. ഈ മാലിന്യക്കുട്ടകൾ കൃത്യമായി വൃത്തിയാക്കുന്നില്ല. ഇത് കൂടാതെയാണ് ഇവിടുത്തെ ബാത്ത്‌റൂമുകളുടെ വൃത്തിയില്ലാത്ത അവസ്ഥ. ബാത്തുറൂമുകളിൽ കൃത്യമായി ശുചീകരണം ചെയ്യുന്നില്ലെന്നും, ഇവിടെ ഉള്ളിലേയ്ക്കു കയറാൻ പോലും സാധിക്കുന്നില്ലെന്നും രോഗികൾ ആരോപിച്ചു. നിലവിലെ സാഹചര്യത്തിൽ 72 രോഗികളാണ് ഇവിടെ ഉള്ളത്. ഇവർക്ക് അടിസ്ഥാന സൗകര്യം ഒരുക്കുന്നതിൽ അധികൃതർ പരാജയപ്പെട്ടതായാണ് ഇപ്പോൾ ഉയരുന്ന ആരോപണം.