
തിരുവനന്തപുരം: നേറ്റിവിറ്റി സര്‍ട്ടിഫിക്കറ്റിന് പകരമായി നേറ്റിവിറ്റി കാര്‍ഡ് നല്‍കാനുള്ള ബില്ലിന് മന്ത്രിസഭാ യോഗത്തിന്‍റെ അംഗീകാരം. നടപ്പു സമ്മേളനത്തില്‍ തന്നെ ബില്‍ നിയമസഭയില്‍ കൊണ്ടുവരാനാണ് നീക്കം. എസ്‌ഐആര്‍ മതന്യൂനപക്ഷങ്ങളില്‍ ഉണ്ടാക്കിയ ആശങ്ക അകറ്റാനായി നേറ്റിവിറ്റി കാര്‍ഡെന്നാണ് ബജറ്റ് പ്രസംഗത്തില്‍ ധനമന്ത്രി പറഞ്ഞത്.
ദേശീയ ജനസംഖ്യ രജിസ്റ്റർ നടപ്പാക്കില്ലെന്ന് ഉറപ്പിക്കാൻ സംസ്ഥാന സര്‍ക്കാര്‍ അടുത്തിടെ ഉത്തരവിറക്കിയിരുന്നു. പൗരത്വം തെളിയിക്കാൻ നേറ്റിവിറ്റി കാര്‍ഡ് ഫലപ്രദമായ രേഖയാകുമെന്ന് സര്‍ക്കാര്‍ പറയുമ്പോള്‍ പൗരത്വവും പൗരത്വ കാര്‍ഡും നല്‍കാനുള്ള അധികാരം കേന്ദ്രത്തിനാണ്. ഈ സാഹചര്യത്തില്‍ ബില്‍ പാസ്സാക്കിയാലും അതിന് ഗവര്‍ണര്‍ അംഗീകാരം നല്‍കുമോയെന്നത് നിര്‍ണായകമാണ്.


