play-sharp-fill
യുവതിയോടുള്ള തന്റെ മോശം പെരുമാറ്റം പുറത്തറിയാതിരിക്കാൻ മരുമകളുടേയും കുടുംബത്തിന്റേയും പേരിൽ വ്യാജപരാതി ;ഭർതൃപിതാവിനോട് ഇരുപതുലക്ഷം രൂപ നഷ്ടപരിഹാരം നൽകാൻ കുടുംബകോടതി

യുവതിയോടുള്ള തന്റെ മോശം പെരുമാറ്റം പുറത്തറിയാതിരിക്കാൻ മരുമകളുടേയും കുടുംബത്തിന്റേയും പേരിൽ വ്യാജപരാതി ;ഭർതൃപിതാവിനോട് ഇരുപതുലക്ഷം രൂപ നഷ്ടപരിഹാരം നൽകാൻ കുടുംബകോടതി

സ്വന്തം ലേഖിക

തൃശ്ശൂർ: മകനുമായുള്ള വിവാഹബന്ധം ഒഴിയാനായി മരുമകളുടെയും അവരുടെ പിതാവിന്റെയും പേരിൽ വ്യാജപരാതി നൽകിയ ഭർതൃപിതാവിനോട് ഇരുപതുലക്ഷം രൂപ നഷ്ടപരിഹാരം നൽകാൻ കുടുംബകോടതി ഉത്തരവിട്ടു. യുവതിയെ പിതാവ് ചെറുപ്പത്തിൽ പീഡിപ്പിച്ചിട്ടുണ്ടെന്ന് ആരോപിച്ച് ഭർതൃപിതാവ് കുന്നംകുളം ഡിവൈ.എസ്.പി.ക്ക് പരാതി നൽകുകയും വിവാഹബന്ധമൊഴിയാനായി യുവതിയെ ഭീഷണിപ്പെടുത്തുകയും ചെയ്തു. യുവതിയുടെ പിതാവിനെയും മാതാവിനെയും കേസിൽപ്പെടുത്തി ജയിലിൽ അടയ്ക്കുമെന്ന ഭീഷണിയെത്തുടർന്ന് വിവാഹബന്ധം വേർപ്പെടുത്താൻ യുവതി സന്നദ്ധത അറിയിച്ചു. പെരുമ്പിലാവ് സ്വദേശിനിയായ യുവതിയുടെ പരാതിയിലാണ് കുടുംബകോടതി ജഡ്ജി സി.കെ. ബൈജു ഉത്തരവ് പുറപ്പെടുവിച്ചത്.

വിവാഹശേഷം ഭർത്താവിന്റെ വീട്ടിലെത്തിയ യുവതിയോടുള്ള ഭർതൃപിതാവിന്റെ മോശം പെരുമാറ്റം പുറത്തറിയാതിരിക്കാൻ യുവതിയെ മാനസികരോഗിയാക്കാനുള്ള ശ്രമം നടന്നിരുന്നു. വിദേശത്തായിരുന്ന ഭർത്താവ് യുവതിയെ മുത്തലാഖ് ചൊല്ലിയെങ്കിലും യുവതിയുടെ ആഭരണങ്ങൾ ഉൾപ്പെടെയുള്ള വസ്തുക്കൾ തിരികെ നൽകാൻ ഭർതൃവീട്ടുകാർ തയ്യാറായിരുന്നില്ല. ഇത് നൽകിയതായി വ്യാജരേഖ ഉണ്ടാക്കുകയും ചെയ്തു. തുടർന്നാണ് യുവതി കുടുംബകോടതിയിൽ കേസ് ഫയൽ ചെയ്തത്. വിചാരണയ്ക്കിടയിൽ ഭർതൃപിതാവ് കുന്നംകുളം കോടതിയിലും പീഡനപ്പരാതി നൽകുകയും ചെയ്തു.ഇതിന്റെ അടിസ്ഥാനത്തിൽ കോടതി വിശദമായ അന്വേഷണത്തിന് ഉത്തരവിടുകയും ചെയ്തു. തുടർന്നുള്ള അന്വേഷണത്തിൽ ഭർതൃപിതാവ് നൽകിയ പരാതി വ്യാജമാണെന്ന് തെളിഞ്ഞു. ഇതേത്തുടർന്നാണ് 20 ലക്ഷം രൂപ നഷ്ടപരിഹാരം നൽകാൻ കുടുംബകോടതി ഉത്തരവിട്ടത്. ഇതോടൊപ്പം യുവതിയുടെ ആഭരണങ്ങളും മറ്റും തിരികെ നൽകാനും ഉത്തരവിൽ പറയുന്നുണ്ട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group