നീലച്ചിത്ര നിര്‍മ്മാണം മുതല്‍ നരബലി വരെ ആസൂത്രണം ചെയ്തത് മുഹമ്മദ് ഷാഫി; സ്ഥലത്തെ പ്രധാന വൈദ്യനായ ഭഗവല്‍ സിംഗിന് നഷ്ടമായത് ലക്ഷങ്ങള്‍; സിദ്ധന്‍ ആദ്യം ലൈംഗികമായി പീഡിപ്പിച്ചത് പ്രതികളിലൊരാളായ ലൈലയെ; ഐശ്വര്യം ഉറപ്പുവരുത്താന്‍ നിര്‍ദ്ദേശിച്ചത് നരബലി; ശ്രീദേവിയായി സൗഹൃദം സ്ഥാപിച്ചതും സിദ്ധനായി അവതരിച്ചതും ഏജന്റായി സ്ത്രീകളെ എത്തിച്ചതും മുഹമ്മദ് ഷാഫി തന്നെ; അറിയാം, നരബലിയുടെ സമ്പൂര്‍ണ്ണ കഥ..!
സ്വന്തം ലേഖകന്‍
തിരുവല്ല: സ്ഥലത്തെ പ്രധാന വൈദ്യനും തിരുമ്മ് ചികിത്സകനും കവിയും സിപിഎം പ്രവര്‍ത്തകനുമാണ് നരബലിക്കേസില്‍ പൊലീസ് പിടിയിലായ ഇലന്തൂര്‍ സ്വദേശി ഭഗവല്‍ സിംഗ്. പഞ്ചായത്ത് നിര്‍മ്മിച്ചു നല്‍കിയ കെട്ടിടത്തിലെ തിരുമ്മല്‍ കേന്ദ്രമായിരുന്നു വൈദ്യന്റെ വരുമാന മാര്‍ഗ്ഗം. എന്നാല്‍ ഇവിടെയെത്തുന്ന ആരോടും കണക്ക് പറഞ്ഞ് കാശ് വാങ്ങുന്ന സ്വഭാവം ഇല്ലാത്തതിനാല്‍ തിരുമ്മ്കാരന് ധാരാളം രോഗികളെയും ചികിത്സയ്ക്ക് കിട്ടിയിരുന്നു. ഹെഡ്മാസ്റ്ററും ബിഡിഓ യും വരെയുള്ള കുടുംബമാണ് ഭഗവല്‍സിംഗിന്റേത്. പരമ്പരാഗത വൈദ്യന്മാരായ ഇവര്‍ക്ക് കീര്‍ത്തിക്കും കുറവില്ല. ആദ്യ ഭാര്യ വേര്‍പിരിഞ്ഞ ശേഷം രണ്ടാം ഭാര്യ ലൈലയുമൊത്ത് തിരുവല്ലയില്‍ സജീവ ജീവിതം. മക്കള്‍ വിദേശത്ത് ഉന്നത ജോലി ചെയ്ത് ജീവിതം നയിക്കുന്നു.
ഫെയ്‌സ്ബുക്കില്‍ ഹെക്കു കവിതകളിലൂടെ സജീവമായിരുന്ന വൈദ്യന് ശ്രീദേവിയെന്ന അക്കൗണ്ടില്‍ നിന്ന് വന്ന സൗഹൃദാഭ്യര്‍ത്ഥനയാണ് നരബലിയുടെ തുടക്കം. ചാറ്റിലൂടെ സൗഹൃദം വളരുന്നു. എന്നാല്‍ ഈ ശ്രീദേവി യഥാര്‍ത്ഥത്തില്‍ പെരുമ്പാവൂര്‍ സ്വദേശി മുഹമ്മദ് ഷാഫിയെന്ന റഷീദായിരുന്നു. ശ്രീദേവിയാണ് വൈദ്യനോട് പെരുമ്പാവൂര്‍ സ്വദേശിയായ സിദ്ധനെ പ്രീതിപ്പെടുത്തിയാല്‍ സമ്പത്തും ഐശ്വര്യവും നേടാമെന്ന് പറഞ്ഞ് വിശ്വസിപ്പിച്ചത്. യഥാര്‍ത്ഥത്തില്‍ ശ്രീദേവിയും സിദ്ധനും ഷാഫി തന്നെയായിരുന്നു.
Whatsapp Group 1 | Whatsapp Group 2 |Telegram Group
ശ്രീദേവിയെന്ന നല്‍കിയ മൊബൈല്‍ നമ്പര്‍ വഴി വൈദ്യനും ഭാര്യയും റഷീദിനെ ബന്ധപ്പെട്ടു. റഷീദാണ് കഥയിലെ സിദ്ധന്‍. ആഭിചാരക്രിയയുടെ ഭാഗമെന്ന് വിശ്വസിപ്പിച്ച് ആദ്യം ഭഗവത് സിംഗിന്റെ ഭാര്യ ലൈലയെ ഇയാള്‍ പീഡിപ്പിച്ചു. ഐശ്വര്യം വരണമെങ്കില്‍ നരബലി കൂടി നടത്തിണമെന്ന് വിശ്വസിപ്പിച്ചു. ഇതിനായി തനിക്ക് നേരിട്ട് പരിചയമുള്ള റോസ്ലിയെ റഷീദ് തിരുവല്ലയിലേക്ക് എത്തിച്ചു.
ലോട്ടറി വില്‍പ്പനക്കാരായ റോസ്ലിയെയും പത്മയെയും ഫേസ്ബുക്ക് വഴി പരിചയപ്പെട്ട മുഹമ്മദ് ഷാഫി ഇവരുടെ മോശം സാമ്പത്തിക ചുറ്റുപാട് ചൂഷണം ചെയ്താണ് ഇവരുമായി ബന്ധം സ്ഥാപിച്ചത്. ബലിക്ക് ഇരയായ രണ്ട് സ്ത്രീകളും ലോട്ടറി വില്പ്പനക്കാരും കുടുംബത്തില്‍ നിന്നും അകന്ന് കഴിയുന്നവരുമാണ്. ഇലന്തൂരില്‍ എത്തിച്ച ഇവരോട് ബ്ലൂഫിലിമില്‍ അഭിനയിപ്പിച്ച് വന്‍ പ്രതിഫലം വാങ്ങി നല്‍കാം എന്നാണ് വിശ്വസിപ്പിച്ചത്.
ഷൂട്ടിംഗിന്റെ ഭാഗമാണെന്ന് തെറ്റിദ്ധരിപ്പിച്ചാണ് ഇവരെ കട്ടിലില്‍ കെട്ടിയിട്ടത്. ഇവരെ കട്ടിലില്‍ കെട്ടിയിട്ട് ചുറ്റികയ്ക്ക് തലയ്ക്കടിച്ച ശേഷം കഴുത്തറുക്കുകയായിരുന്നു. ഇരുവരുടെയും ശരീരത്തില്‍ ധാരാളം മുറിവുകളും ഏല്‍പ്പിച്ചു. റോസ്ലിയാണ് ആദ്യം കൊല്ലപ്പെട്ടത്. റോസ്ലിനെ ജൂണിലും പത്മയെ സെപ്തംബറിലുമാണ് തിരുവല്ലയിലേക്ക് കൊണ്ടുപോയത്. ആദ്യബലി ഫലിച്ചില്ലെന്ന പേരില്‍ രണ്ടാമത് പത്മയെയും ഇത്തരത്തില്‍ കൊന്നൊടുക്കി മൃതദേഹം കഷ്ണങ്ങളാക്കി കുഴിച്ചിട്ടു. ഭഗവല്‍സിംഗും ഭാര്യ ലൈലയും മുഹമ്മദ് ഷാഫിയും കൊലപാതകത്തില്‍ നേരിട്ട് പങ്കാളികളായിരുന്നു. ലൈലയാണ് കഴുത്തറുത്തത്. ഭഗവല്‍സിംഗിന്റെയും ഭാര്യ ലൈലയുടെയും അന്ധവിശ്വാസവും കൊല്ലപ്പെട്ട സ്ത്രീകളുടെ സാമൂഹിക- സാമ്പത്തിക ചുറ്റുപാടുമാണ് ഷാഫി മുതലാക്കിയത്.
തൃശ്ശൂര്‍ വടക്കഞ്ചേരി സ്വദേശിയായ റോസ്ലി വീട്ടുകാരുമായി പിണങ്ങിയ ശേഷം ലോട്ടറി വില്‍പ്പനയ്ക്കായാണ് വര്‍ഷങ്ങള്‍ക്ക് മുന്‍പ് കാലടിയിലെത്തുന്നത്. ഇവിടെ ഒരു പങ്കാളിക്കൊപ്പം വാടകയ്ക്ക് താമസിക്കുകായിരുന്നു. ഓഗസ്റ്റില്‍ ഇവരെ കാണാനില്ലെന്ന് കാണിച്ച് മകള്‍ കാലടി പൊലീസില്‍ പരാതി നല്‍കിയിരുന്നു. ഈ മിസ്സിംഗ് കേസ് കാലടി പൊലീസ് അന്വേഷിച്ചു വരികയായിരുന്നു. കൊച്ചി പൊന്നുരുത്തി പഞ്ചവടി കോളനിയിലെ പത്മ( 52)യെ (തമിഴ്‌നാട് സ്വദേശിനി)കാണാതാകുന്നത് സെപ്റ്റംബര്‍ 26നാണ്. ലോട്ടറി കച്ചവടം നടത്തിയിരുന്ന ഇവരെ കാണാതായ കേസില്‍ കടവന്ത്ര പൊലീസിന്റെ നേതൃത്വത്തില്‍ അന്വേഷണം പുരോഗമിക്കുകയായിരുന്നു. ഇരുവരുടെയും മിസ്സിംഗ് കേസ് അന്വേഷണത്തില്‍ മൊബൈല്‍ ടവര്‍ ലൊക്കേഷന്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണമാണ് തിരുവല്ലയിലെത്തിയതും നരബലിയുടെ ചുരുളഴിച്ചതും.