
സ്വന്തം ലേഖകൻ
പുതുപ്പള്ളി: പുതുപ്പള്ളിക്കാര്‍ക്ക് നാലുമണിയാകുമ്പോള്‍ കാറ്റുകൊള്ളാനൊരിടമുണ്ട്. മണര്‍കാട് പഞ്ചായത്തില്‍ മണര്‍കാട്-ഏറ്റുമാനൂര്‍ ബൈപാസ് റോഡിലെ നാലുമണിക്കാറ്റ്. നാലുമണിക്കാറ്റിനെ ഒരു പുതുപ്പളളി മാതൃകയെന്നുതന്നെ പറയാം. പുതുപ്പള്ളി തിരഞ്ഞെടുപ്പ് തിരക്കിലായതോടെ നാലുമണിക്കാറ്റും തിരക്കിലാണ്. കേരളത്തിലെ ആദ്യത്തെ വഴിയോര വിനോദസഞ്ചാരകേന്ദ്രമാണിത്. നാലുമണിക്കാറ്റിന്‍റെ സുഗന്ധം ഇന്ന് കേരളമൊട്ടാകെ പ്രചരിച്ചിരിക്കുന്നു. 2011 ജനുവരിയിലാണ് ഈ വഴിയോര വിശ്രമകേന്ദ്രത്തിനു തുടക്കം കുറിക്കുന്നത്.
മത്സ്യമാംസാവശിഷ്ടങ്ങളും പ്ലാസ്റ്റിക് മാലിന്യങ്ങളും കുന്നുകൂടി ചിഞ്ഞളിഞ്ഞ് ദുര്‍ഗന്ധം വമിക്കുന്ന ഒരു റോഡായിരുന്നു ഈ ബൈപാസ്. രാത്രിയിലാകട്ടെ സാമൂഹ്യവിരുദ്ധരുടെയും മദ്യപാനികളുടെയും താവളവും. ദുര്‍ഗന്ധവും ശല്യവും സഹിക്കാതായപ്പോള്‍ നാട്ടുകാര്‍തന്നെ ഇതിനു പോംവഴി അന്വേഷിച്ചു.

Whatsapp Group 1 | Whatsapp Group 2 |Telegram Group
ഗ്രാമവാസിയും മണര്‍കാട് സെന്‍റ് മേരീസ് കോളജ് മുന്‍ പ്രിന്‍സിപ്പലുമായ ഡോ. പുന്നന്‍ കുര്യന്‍ വേങ്കടത്തിന്‍റെ മനസില്‍ ഒരു ആശയം രൂപപ്പെട്ടു. അതായിരുന്നു നാലുമണിക്കാറ്റ്. തുടര്‍ന്നു ബൈപാസ് റെസിഡന്‍റ്സ് അസോസിയേഷനുമായി ആശയം പങ്കുവച്ചു. അസോസിയേഷന്‍റെ നേതൃത്വത്തില്‍ റോഡിനിരുവശത്തുമുള്ള കാടുകള്‍ വെട്ടിത്തെളിച്ചു.
മാലിന്യങ്ങള്‍ നീക്കം ചെയ്തു. റോഡിനിരുവശവും പൂച്ചെടികളും തണല്‍മരങ്ങളും നട്ടു. മദ്യപാനികളെയും മാലിന്യം തള്ളുന്നവരെയും പിടികൂടാനായി അസോസിയേഷന്‍ അംഗങ്ങള്‍ പോലീസ് സഹായത്തോടെ രാത്രിയില്‍ പട്രോളിംഗും ആരംഭിച്ചു. ഇതോടെ മദ്യപാനികളും മാലിന്യനിക്ഷേപകരും സ്ഥലംവിട്ടു.
പൂച്ചെടികളുടെയും തണല്‍മരങ്ങളുടെയും ഇടയില്‍ ഇരിപ്പിടങ്ങള്‍ സ്ഥാപിച്ചതോടെ നാട്ടുകാര്‍ സായാഹ്നത്തില്‍ കാറ്റുകൊള്ളാനെത്തി. കുട്ടികള്‍ക്കായി ഊഞ്ഞാലുകള്‍ സ്ഥാപിച്ചതോടെ ആളുകള്‍ കുടുംബസമേതം എത്താന്‍തുടങ്ങി. രണ്ടുവശവും മനോഹരമായ പാടശേഖരമുള്ള ഇവിടെ ചക്രം ചവിട്ടാനും ചൂണ്ടയിടാനുമുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ട്.
കാറ്റുകൊള്ളാനായി എത്തുന്നവര്‍ക്കായി പ്രദേശത്തെ കുടുംബശ്രീ പ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ ചായയും കാപ്പിയും നാടന്‍ നാലുമണിപ്പലഹാരങ്ങളും വില്‍ക്കുന്ന കടകളുമുണ്ട്. കാറ്റു കൊണ്ടിരുന്നു പുസ്തകം വായിക്കുവാനായി നേരംപോക്ക് വായനശാലയും ഒരുക്കിയിട്ടുണ്ട്.
പ്രദേശത്തെ കര്‍ഷകരുടെ വിളകള്‍ വില്‍ക്കുന്നതിനും വിഷാംശമില്ലാത്ത പച്ചക്കറികളും പഴങ്ങളും ലഭ്യമാക്കുന്നതിനുമായി നാട്ടുചന്തയുമുണ്ട്. മഴക്കാലത്ത് പ്രളയോത്സവം എന്ന പേരില്‍ വലവീശല്‍ മത്സരവും ചൂണ്ടയിടീല്‍ മത്സരവും ഓണക്കാലത്ത് നാടന്‍ ഭക്ഷ്യമേള, മാവേലി മത്സരം, പാചക മത്സരം ഉള്‍പ്പെടെ വിവിധ മത്സരങ്ങളും കലാപരിപാടികളും നടത്തിവരുന്നു. ഇപ്പോള്‍ ഉപതെരഞ്ഞെടുപ്പ് പ്രചാരണം കഴിഞ്ഞ് പ്രവര്‍ത്തകരുടെ വൈകുന്നേരങ്ങളിലെ വിശ്രമകേന്ദ്രവുമായി മാറിയിരിക്കുകയാണ് നാലുമണിക്കാറ്റ്.