നാല് മാസം പ്രായമുള്ള കുഞ്ഞിനെ കൊലപ്പെടുത്തിയ ശേഷം അമ്മ തൂങ്ങി മരിച്ച നിലയിൽ

Spread the love

സ്വന്തംലേഖിക

കൊച്ചി: എറണാകുളം പാലാരിവട്ടത്ത് നാലുമാസം പ്രായമായ കുഞ്ഞിനെ കൊലപ്പെടുത്തിയ ശേഷം അമ്മ തൂങ്ങി മരിച്ചു. കൊട്ടാരക്കര സ്വദേശിനി ഉദയ (30) ആണ് തൂങ്ങി മരിച്ചത്. ഇന്ന് രാവിലെ ഏഴുമണിയോടെ പാലാരിവട്ടം പി.ജെ ആന്റണി റോഡിലെ പൂനത്തിൽ ലൈനിലെ ലേഡീസ് ഹോസ്റ്റലിലെ രണ്ടാം നിലയിലെ മുറിയിലാണ് യുവതിയെയും പെൺകുഞ്ഞിനെയും മരിച്ച നിലയിൽ കണ്ടെത്തിയത്. ഈ ലേഡീസ് ഹോസ്റ്റലിലെ ജീവനക്കാരിയാണ് ഉദയ. കുഞ്ഞിനെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയതെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. കായംകുളം സ്വദേശിയായ രാജീവാണ് ഉദയയുടെ ഭർത്താവ്. ലേഡീസ് ഹോസ്റ്റലിലെ പാചക തൊഴിലാളിയായിരുന്നു ഉദയ. ഇന്ന് രാവിലെ ഭക്ഷണം പാകം ചെയ്യുന്നതിനായി ലോഡ്ജ ഉടമ ഫോണിൽ വിളിച്ചെങ്കിലും എടുത്തില്ല. തുടർന്ന് ഇവർ താമസിച്ചിരുന്ന മുറിയിലെത്തി പരിശോധിച്ചപ്പോഴാണ് തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. ഉടൻ പാലാരിവട്ടം പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു. കൊച്ചി സിറ്റി അസി. പൊലീസ് കമ്മിഷണർ, പാലാരിവട്ടം സി.ഐ, എസ്.ഐ എന്നിവർ സ്ഥലത്ത് എത്തിയിട്ടുണ്ട്. തഹസിൽദാരുടെ മേൽനോട്ടത്തിൽ ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കിയ ശേഷം മൃതദേഹം എറണാകുളം ജനറൽ ആശുപത്രിയിലേക്ക് മാറ്റും. ഉദയ രാജീവുമായി അകന്ന് കഴിയുകയായിരുന്നു. വിവാഹം ബന്ധം തകർന്നതിലെ മനോവിഷമമാണ് അത്മഹത്യയിലേക്ക് നയിച്ചതെന്നാണ് സംശയിക്കുന്നു. കൊട്ടാരക്കരയിലുള്ള ഉദയയുടെ ബന്ധുക്കളെ പൊലീസ് വിവരം അറിയിച്ചിട്ടുണ്ട്. ഇവർ കൊച്ചിയിലേക്ക് തിരിച്ചതായാണ് പൊലീസിന് ലഭിച്ച വിവരം. അതേസമയം, രാജീവിനായി പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.