നാഗമ്പടം പാലം വീണ്ടും പൊളിക്കാനൊരുങ്ങുന്നു ; കോട്ടയം റൂട്ടില്‍ ശനിയാഴ്ച്ച ട്രെയിൻ ഓടില്ല

Spread the love

സ്വന്തംലേഖകൻ

കോട്ടയം: നാഗമ്പടം പഴയ റെയിൽവെ മേൽപ്പാലം ശനിയാഴ്ച്ച മുറിച്ച് മാറ്റും.
പാലത്തിന്റെ കോൺക്രീറ്റ് കഷണങ്ങളാക്കി മുറിച്ച് മാറ്റാണ് റെയിൽവെ അധികൃതരുടെ തീരുമാനം. ഇതോടനുബന്ധിച്ച് കോട്ടയം വഴിയുള്ള ട്രെയിൻ ഗതാഗതത്തിന് ശനിയാഴ്ച്ച നിയന്ത്രണം ഏർപ്പെടുത്തിയതായി റെയിൽവേ അറിയിച്ചു.
നിയന്ത്രിത സ്ഫോടനത്തിലൂടെ നാഗമ്പടം മേൽപ്പാലം പൊളിയ്ക്കാൻ രണ്ടു തവണ നടത്തിയ ശ്രമം പരാജയപ്പെട്ടിരുന്നു. ഈ സാഹചര്യത്തിലാണ് കട്ടർ ഉപയോഗിച്ച് കോൺക്രീറ്റ് മുറിച്ച് കഷണങ്ങളാക്കി ക്രെയിൻ ഉപയോഗിച്ച് നീക്കാൻ തീരുമാനിച്ചിട്ടുള്ളത്. പാലത്തിന്റെ സ്ലാബിന് മുകളിലുള്ള കോൺക്രീറ്റ് പാളികൾ നീക്കുന്ന ജോലികൾ നിലവിൽ പൂർത്തിയായി. സ്റ്റീൽ ഗ്രിപ്പ് ഉപയോഗിച്ച് താങ്ങ് നൽകിയ ശേഷമാകും കോൺക്രീറ്റ് മുറിക്കുക.ശനിയാഴ്ച്ച താരതമ്യേന ട്രെയിൻ സർവീസിന്റെ എണ്ണം കുറവായതിനാലാണ് മുറിച്ചു മാറ്റൽ 25 ന് നിശ്ചയിച്ചിരിക്കുന്നത്.
നാളെ കോട്ടയംവഴി പോകേണ്ട ദീര്‍ഘദൂര ട്രെയിനുകള്‍ ആലപ്പുഴ വഴി തിരിച്ചുവിടുമെന്നും റെയില്‍വേ വ്യക്തമാക്കി.
ഇത്തവണ ആറുഘട്ടങ്ങളായി തകർക്കാനാണ് ശ്രമിക്കുക. ആദ്യം പാലത്തിെൻറ ബീമുകൾ തകർക്കും. തുടർന്ന് മറ്റ് ഭാഗങ്ങളും. വെള്ളിയാഴ്ച രാത്രിമുതൽ പൊളിക്കാനുള്ള നടപടി ആരംഭിക്കും. 24 മണിക്കൂർ കൊണ്ട് പൊളിച്ചുനീക്കണമെന്നാണ് നിർദേശം.
നേരേത്ത രണ്ടുവട്ടവും കോട്ടയംവഴിയുള്ള റെയിൽ ഗതാഗതം പൂർണമായും നിർത്തിവെച്ചിരുന്നു. ഇതിലൂടെ റെയിൽവേക്കുണ്ടായത് കോടികളുടെ നഷ്ടവും. പാലം തകർക്കാൻ ചെന്നൈ സ്ഥാപനത്തിന് കരാർ നൽകിയതും ലക്ഷങ്ങൾക്കായിരുന്നു. ശ്രമം പരാജയപ്പെട്ടതിനാൽ പണം നൽകില്ലെന്നും റെയിൽവേ അറിയിച്ചിരുന്നു. കോട്ടയം-എറണാകുളം പാത ഇരട്ടിപ്പിക്കുന്നതിെൻറ ഭാഗമായി പുതിയ പാലം നിർമിച്ചതിനെ തുടർന്നാണ് പഴയപാലം പൊളിക്കാന്‍ തീരുമാനിച്ചത്. 1953ലാണ് നാഗമ്പടം പാലം നിർമിച്ചത്. ഇടക്ക് കോട്ടയം പാത വൈദ്യുതീകരിച്ചപ്പോൾ പാലം ചെറുതായി ഉയർത്തിയിരുന്നു. എന്നാൽ, പാലത്തിന് വീതി കുറവായതിനാൽ കോടതി ഉത്തരവ് പ്രകാരം ഇവിടം വേഗത കുറച്ചാണ് ട്രെയിനുകൾ കടത്തിവിട്ടിരുന്നത്. പാലം പൊളിക്കാതെ പാത ഇരട്ടിപ്പിക്കലിെൻറ പ്രയോജനം ലഭിക്കുന്നുമില്ല.