നട്ടെല്ലൊടിക്കുന്ന നാഗമ്പടം പാലത്തിലെ കുഴിയടയ്ക്കാൻ മോട്ടോർ വാഹന വകുപ്പിന്റെ ഇടപെടൽ: അപകടം ഒഴിവാക്കാൻ കളക്ടർ ഇടപെടണമന്നാവശ്യപ്പെട്ട് എൻഫോഴ്‌സ്‌മെന്റ് ആർ.ടി.ഒ കളക്ടർക്ക് കത്ത് നൽകി; കുഴിയടച്ചില്ലെങ്കിൽ ഒരു ലക്ഷം രൂപ വരെ ഫൈൻ ഈടാക്കാമെന്ന് പുതിയ നിയമം

Spread the love
സ്വന്തം ലേഖകൻ
കോട്ടയം: കേന്ദ്ര മോട്ടോർ വാഹന വകുപ്പിലെ പുതിയ ചട്ടം അനുസരിച്ച് റോഡ് ഗതാഗതയോഗ്യമല്ലാതാകുകയും, റോഡിന്റെ കുഴപ്പം കൊണ്ട് അപകടമുണ്ടാകുകയോ ചെയ്താൽ റോഡ് നിർമ്മിച്ച കരാറുകാരൻ, എൻജിനീയർ ഉദ്യോഗസ്ഥർ എന്നിവരിൽ നിന്നും പിഴ ഈടാക്കാം. റോഡിന്റെ കുഴപ്പം കൊണ്ട് അപകടമുണ്ടായിൽ ഒരു ലക്ഷം രൂപ വരെയാണ് അധികൃതരിൽ നിന്നും പിഴയായി ഈടാക്കേണ്ടത്. നാഗമ്പടം റെയിൽവേ മേൽപ്പാലത്തിൽ 30 മുതൽ അറുപത് മില്ലീമീറ്റർ വരെ ആഴത്തിൽ അപ്രോച്ച് റോഡ് വിട്ടുമാറിയത് സംബന്ധിച്ചു ഇതിനിടെ മോട്ടോർ വാഹന വകുപ്പ് എൻഫോഴ്‌സ്‌മെന്റ് ആർ.ടി.ഒ ടോജോ എം.തോമസ് ജില്ലാ കളക്ടർക്ക് കത്ത് നൽകി. പാലത്തിന്റെ സ്ഥിതി അപകടകരമാണെന്നും, അടിയന്തരമായി ഇടപെടണമെന്നുവാശ്യപ്പെട്ടാണ് കത്ത്.
എം.സി റോഡിന്റെ അറ്റകുറ്റപണികൾ നടത്തുന്ന കെ.എസ്.ടി.പി അധികൃതർ നേരത്തെ വിഷയം ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് റെയിൽവേ എൻജിനീയറിംങ് വിഭാഗത്തിന് കത്ത് നൽകിയിരുന്നു. എന്നാൽ, റെയിൽവേ അധികൃതർ ഇതുവരെയും പ്രശ്‌നത്തിൽ ഇടപെടുകയും നടപടിയെടുക്കുകയും ചെയ്തിട്ടില്ല. ഈ സാഹചര്യത്തിലാണ് നടപടികൾ ശ്കതമാക്കണമെന്നാവശ്യപ്പെട്ട് മോട്ടോർ വാഹന വകുപ്പ് എൻഫോഴ്‌സ്‌മെന്റ് ആർ.ടി.ഒ ഇപ്പോൾ കത്ത് നൽകിയിരിക്കുന്നത്.
റോഡ് അറ്റകുറ്റപണി നടത്തണമെന്ന് ജില്ലാ കളക്ടർ രേഖാമൂലം കത്ത് നൽകിയിട്ടും റെയിൽവേ  നടപടിയെടുത്തില്ലെങ്കിൽ മോട്ടോർ വാഹന വകുപ്പ് അധികൃതർക്ക് ഈ റോഡ് ഇങ്ങനെ ആകാൻ കാരണക്കാരായ റെയിൽവേയ്‌ക്കെതിരെ നടപടികൾ എടുക്കാൻ സാധിക്കും. റോഡ് അപകടാവസ്ഥയിലായതിനു കാരണക്കാരായ ഉദ്യോഗസ്ഥർക്കെതിരെ ജില്ലാ കളക്ടർക്ക് നടപടിയെടുക്കാനും, ഒരു ലക്ഷം രൂപ വരെ ഇവരിൽ നിന്നും പിഴയായി ഈടാക്കാനും സാധിക്കുമെന്നാണ് വ്യക്തമാകുന്നത്.