നാഗമ്പടത്ത് വീണ്ടും അപകടം: ഒരു വർഷത്തിനിടെ നാലാം മരണം; ഇത്തവണ മരിച്ചത് കാൽ നടക്കാരൻ

നാഗമ്പടത്ത് വീണ്ടും അപകടം: ഒരു വർഷത്തിനിടെ നാലാം മരണം; ഇത്തവണ മരിച്ചത് കാൽ നടക്കാരൻ

സ്വന്തം ലേഖകൻ

കോട്ടയം: നാഗമ്പടത്ത് വീണ്ടും അപകടം. നാഗമ്പടം മേൽപ്പാലം നിർമ്മാണം ആരംഭിച്ച ശേഷം ഇവിടെ ഇത് നാലാമത്തെ മരണമാണ്. നാഗമ്പടം ക്ഷേത്രത്തിനു സമീപത്തെ ജംഗ്ഷനിലായിരുന്നു അപകടമുണ്ടായത്. തിങ്കളാഴ്ച ഉച്ചയ്ക്ക് മൂന്നുമണിയോടെയായിരുന്നു അപകടം. ഹോമിയോ ആശുപത്രി ഭാഗത്തു നിന്നും റോഡ് മുറിച്ചു കടക്കുകയായിരുന്ന കൊടുങ്ങൂർ നെടുമാവ് പാറയ്ക്കൽ കുഞ്ഞി(60)നായിരുന്നു അപകടം സംഭവിച്ചത്. ഈ സമയം നാഗമ്പടം ഭാഗത്തു നിന്നും എത്തിയ ലോറി കുഞ്ഞിനെ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ റോഡിൽ വീണ കുഞ്ഞിന്റെ ശരീരത്തിലൂടെ ലോറി കയറിയിറങ്ങി. അപകടത്തെ തുടർന്നു ലോറി ഡ്രൈവർ സംഭവ സ്ഥലത്തു നിന്നും ഓടി രക്ഷപെട്ടു. ഓടിക്കൂടിയ നാട്ടുകാർ ചേർന്നാണ് കുഞ്ഞിനെ ലോറിക്കടിയിൽ നിന്നു പുറത്തെടുത്തത്. തുടർന്നു ഇയാളെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചിരുന്നു. ഇന്നു പുലർച്ചെയോടെയാണ് മരണം സംഭവിച്ചത്. ഇതിനു മുൻപ് മൂന്ന് ബൈക്ക് യാത്രക്കാർ ഇവിടെയുണ്ടായ അപകടത്തിൽ മരിച്ചിട്ടുണ്ട്.