കൊച്ചി:നടന്മാർ നിർമാതാക്കള്‍ ആകാൻ പാടില്ലെന്ന പ്രൊഡ്യൂസഴ്സ് അസോസിയേഷന്റെ നിലപാട് തള്ളി നടൻ ഉണ്ണി മുകുന്ദൻ. അഭിനേതാക്കള്‍ സിനിമ നിര്‍മിക്കുന്നതിനെ ഒരു തരത്തിലും എതിര്‍ക്കാന്‍ പാടില്ല എന്നാണ് തന്‍റെ നിലപാടെന്ന് അദ്ദേഹം വ്യക്തമാക്കി.
തന്‍റെ പണം കൊണ്ട് തനിക്കിഷ്ടമുള്ള സിനിമകള്‍ നിര്‍മിക്കുമെന്നും അതിനെ ആരും ചോദ്യംചെയ്യാതിരിക്കുന്നതാണ് മാന്യതയെന്നും ഉണ്ണി മുകുന്ദൻ പറഞ്ഞു. ഹിറ്റ് ചിത്രമായ മാർക്കോയ്ക്ക് ശേഷമുള്ള ഉണ്ണിയുടെ അടുത്ത ചിത്രമായ ‘ഗെറ്റ് സെറ്റ് ബേബി’യുടെ പ്രമോഷനുമായി ബന്ധപ്പെട്ട വാര്‍ത്താസമ്മേളനത്തിലായിരുന്നു താരത്തിന്‍റെ പ്രതികരണം.
നല്ല സിനിമകള്‍ ചെയ്യണമെന്ന് ആഗ്രഹിച്ച് നിർമാതാവായ ഒരാളാണ് താനെന്നും എന്‍റെ പണം കൊണ്ട് എന്‍റെ ഇഷ്ടത്തിന് സിനിമ ചെയ്യും; അത് എന്‍റെ അവകാശമാണെന്ന് കരുതുന്നതായും അദ്ദേഹം വ്യക്തമാക്കി. ‘ഞാൻ നിർമിച്ച സിനിമകളും നല്ലതാണെന്നാണ് വിശ്വാസം. അതിന്റെ നഷ്ടവും ലാഭവും മറ്റുള്ളവരോടുപോലും ചർച്ച ചെയ്യേണ്ട ആവശ്യമില്ല. ഒരു നടനോട് സിനിമ നിർമിക്കാൻ പാടില്ല എന്നു പറയുന്നത് ശരിയാണോ എന്നറിയില്ല’ – ഉണ്ണി മുകുന്ദൻ പറയുന്നു.

Whatsapp Group 1 | Whatsapp Group 2 |Telegram Group
ഇൻഡസ്ട്രിയില്‍ ഈ ആള് മാത്രമാണ് സിനിമ ചെയ്യേണ്ടതെന്ന് എവിടയും എഴുതിവച്ചിട്ടില്ല. വേറെ മേഖലയില്‍ നിന്നും ജോലിയൊക്കെ രാജിവച്ച് വന്ന് സിനിമ ചെയ്യുന്ന ആളുകളുണ്ട്. ഞാൻ പോലും സിനിമ പഠിച്ചിട്ട് വന്ന് സിനിമാ നടനായ ആളല്ല, പ്രൊഡക്‌ഷൻ എന്താണെന്നുപോലും എനിക്കറിയില്ലായിരുന്നു.
ജീവിതാനുഭവങ്ങള്‍ കൊണ്ടാണ് അതൊക്കെ പഠിക്കേണ്ടതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഞാൻ അധികം പ്രതിഫലം വാങ്ങാറില്ലെന്നും അഞ്ചുവര്‍ഷത്തോളമായി തന്‍റെ തന്നെ പ്രൊഡക്ഷന്‍ കമ്പനിയിലാണ് ജോലി ചെയ്യുന്നതെന്നും ഉണ്ണി മുകുന്ദൻ പറയുന്നു. അതേസമയം നടിമാർക്ക് വലിയ പ്രതിഫലമൊന്നും കിട്ടാറില്ലെന്നും ഇനിയും കുറച്ചാല്‍ ഒന്നും കാണില്ലെന്നുമാണ് നിഖില വിമല്‍ പ്രതികരിച്ചത്.