
മൈസൂരു: കൊല്ലപ്പെട്ട’ ഭാര്യയെ തേടിപ്പിടിച്ച് ഒന്നര വർഷത്തിനുശേഷം ജയില്‍ മോചനം നേടിയ കുശാല്‍ നഗർ ബസവനഹള്ളി സ്വദേശി സുരേഷ് എന്ന 38 കാരന്റെ ജീവിതം സിനിമ കഥയെ പോലും വെല്ലുന്നതായിരുന്നു. കാമുകനൊപ്പം ഒളിച്ചോടിയ ഭാര്യയെ ‘കൊലപ്പെടുത്തി’ എന്ന കുറ്റത്തിന് ജയില്‍ ശിക്ഷ അനുഭവിച്ച സുരേഷിനെ കഴിഞ്ഞ ദിവസമാണ് മൈസൂരു കോടതി വെറുതെവിട്ടത്.
കേസ് അന്വേഷിച്ച കുശാല്‍നഗർ പൊലീസിന് രൂക്ഷ വിമർശനം കോടതിയില്‍നിന്ന് ഏല്‍ക്കേണ്ടിവന്നു. 2020 നവംബർ 12ന് പെരിയപട്ടണ ഷാനുബോഗനഹള്ളിയില്‍ അജ്ഞാത തലയോട്ടി ലഭിക്കുന്നതോടെയാണ് സംഭവങ്ങളുടെ തുടക്കം. നവംബർ 13ന് തന്റെ ഭാര്യ മല്ലികയെ കാണാനില്ലെന്ന് കാണിച്ച് സുരേഷ് കുശാല്‍ നഗർ പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയിരുന്നു. ഇതോടെ പെരിയപട്ട സർക്കിള്‍ ഇൻസ്പെക്ടർ ബി.ജി. പ്രകാശ് തന്റെ ഉദ്യോഗസ്ഥരെ പറഞ്ഞയച്ച് സുരേഷിനെ ബെട്ടദപുര പൊലീസ്‍ സ്റ്റേഷനിലേക്ക് വിളിപ്പിച്ചു.
എന്നാല്‍, വിചാരണക്കിടെ പൊലീസിന്റെ നിർബന്ധത്തിന് വഴങ്ങിയാണ് സുരേഷിനെതിരെ പരാതി നല്‍കിയതെന്ന് മകനും ഭാര്യാമാതാവും കോടതിയില്‍ വെളിപ്പെടുത്തി. സുരേഷിന്റെ ഭാര്യ മല്ലിക ജീവിച്ചിരിപ്പുണ്ടെന്ന് വിചാരണക്കിടെ ഏഴ് സാക്ഷികള്‍ കോടതിയെ അറിയിച്ചിരുന്നു.

Whatsapp Group 1 | Whatsapp Group 2 |Telegram Group
രണ്ടരവർഷം നീണ്ട വിചാരണക്കൊടുവില്‍, കൊല്ലപ്പെട്ടെന്ന് പൊലീസ് അവകാശപ്പെട്ട മല്ലിക കഴിഞ്ഞ ബുധനാഴ്ച ‘ജീവനോടെ’ കോടതിയിലെത്തി. ജാമ്യത്തിലായിരുന്ന സുരേഷ് ഏപ്രില്‍ ഒന്നിന് മടിക്കേരിയിലെ ഹോട്ടലില്‍വെച്ച് കാമുകനോടൊപ്പം മല്ലികയെ കണ്ടെത്തുകയും കുടക് പൊലീസില്‍ വിവരമറിയിക്കുകയുമായിരുന്നു. പൊലീസ് എത്തി മല്ലികയെ കസ്റ്റഡിയിലെടുത്ത് കുശാല്‍നഗർ പൊലീസിന് കൈമാറി.
പിറ്റേന്ന് കോടതിയില്‍ ഹാജരാക്കി. കൂലിപ്പണിക്കാരനായ സുരേഷിന് കേസ് നടത്താൻ സാമ്ബത്തിക സ്ഥിതിയില്ലാത്തതിനാല്‍ പൊലീസുകാർതന്നെ ഒരു അഭിഭാഷകനെ ഏർപ്പാടാക്കി നല്‍കിയിരുന്നു. എന്നാല്‍, ഇയാള്‍ കോടതിയില്‍ തുടർച്ചയായി ഹാജരാകാതിരുന്നതോടെ സുരേഷിന്റെ ജാമ്യവും നീളുകയായിരുന്നു. സുരേഷിന്റെ പിതാവ് കുറുബര ഗാന്ധിയുടെ അഭ്യർഥന പ്രകാരം, പിന്നീട് സാമൂഹിക പ്രവർത്തകൻ കുടിയായ അഡ്വ. പാണ്ടു പൂജാരി കേസ് എറ്റെടുത്തതാണ് വഴിത്തിരിവായത്.
കണ്ടെത്തിയ അജ്ഞാത മൃതദേഹത്തില്‍നിന്നുള്ള സാമ്ബിളും മല്ലികയുടെ മാതാവിന്റെ ശരീരത്തില്‍നിന്നുള്ള സാമ്ബിളും പൊലീസ് ഡി.എൻ.എ പരിശോധനക്ക് അയച്ചിരുന്നു. ഇരുസാമ്ബിളും തമ്മില്‍ പൊരുത്തമില്ലെന്നായിരുന്നു ഡി.എൻ.എ പരിശോധനാ ഫലം. ഇതിന്റെ അടിസ്ഥാനത്തിലാണ് സുരേഷിന് ഒടുവില്‍ കോടതി ജാമ്യം അനുവദിച്ചിരുന്നത്.
മല്ലികയെ നാലുദിവസത്തേക്ക് മൈസൂരുവിലെ പുനരധിവാസ കേന്ദ്രത്തിലേക്ക് മാറ്റാനും പൊലീസിനോട് അവരുടെ പൂർണമൊഴി രേഖപ്പെടുത്താനും കോടതി നിർദേശിച്ചിട്ടുണ്ട്. അതേസമയം, മല്ലികയെ ജീവനോടെ കണ്ടെത്തിയതോടെ, കേസിനാധാരമായ അജ്ഞാത തലയോട്ടി ആരുടേതാണെന്ന ചോദ്യം ബാക്കിയാകുകയാണ്.



