
നീപെഡോ: ഭൂചലനത്തില്‍ മ്യാന്‍മാറില്‍ 20 പേരും തായ്‌ലന്‍ഡില്‍ രണ്ട് പേരും കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ടുകള്‍. വെള്ളിയാഴ്ച ഉച്ചയ്ക്ക് പ്രാദേശിക സമയം 12.50-നാണ് മധ്യ മ്യാന്‍മറില്‍ 7.7 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പവും 6.8 തീവ്രത രേഖപ്പെടുത്തിയ തുടര്‍ചലനവും ഉണ്ടായത്. സാഗൈംഗ് നഗരത്തിന് 16 കിലോമീറ്റര്‍ വടക്കുപടിഞ്ഞാറായും 10 കിലോമീറ്റര്‍ താഴ്ചയിലുമാണ്പ്രഭവകേന്ദ്രമെന്ന് യുണൈറ്റഡ് സ്റ്റേറ്റ്‌സ് ജിയോളജിക്കല്‍ സര്‍വേ അറിയിച്ചു.
കെട്ടിടങ്ങൾ കുലുങ്ങി വിറച്ച് മിനിറ്റുകൾ കൊണ്ടു തകർന്നടിയുന്നു, പരിഭ്രാന്തരായ ആളുകൾ നിലവിളിച്ചുകൊണ്ട് തെരുവുകളിലൂടെ ഓടുന്നു. ചിലർ കുട്ടികളെയുമെടുത്ത് പൊടിയിൽനിന്നു രക്ഷപ്പെടാൻ വാഹനങ്ങളിൽ കയറുന്നു, മെട്രോ ട്രെയിനുകൾ ഇളകിവിറയ്ക്കുന്നു, നീന്തൽക്കുളങ്ങളിലെ വെള്ളം ഇളകിമറിയുന്നു…. സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്ന, മ്യാൻമറിലെയും തായ്‌ലൻഡിലെയും ഭൂചലനത്തിന്റെ ദൃശ്യങ്ങൾ ഭയപ്പെടുത്തുന്നതാണ്. ഭൂചലനത്തിൽ വൻ നാശനഷ്ടങ്ങളാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. വൻ കെട്ടിടങ്ങളും റോഡുകളും മെട്രോ സ്റ്റേഷനുകളും തകർന്നിട്ടുണ്ട്. പരുക്കേറ്റവരെ കൊണ്ട് ആശുപത്രികൾ നിറയുകയാണ്. മ്യാൻമറിൽ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു.
സ്റ്റേഷന്റെ അടിഭാഗം ആടിയുലഞ്ഞതോടെ യാത്രക്കാരിൽ പലരും പുറത്തേക്ക് ഓടി. മെട്രോ സ്റ്റേഷനിലെ യാത്രക്കാര്‍ പരസ്പരം പിടിച്ചുനിൽക്കുന്നതും ട്രെയിൻ കുലുങ്ങുന്നതും അടക്കം ഏഴു സെക്കൻഡ് ദൈർഘ്യമുള്ള വിഡിയോ പുറത്തുവന്നിട്ടുണ്ട്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
https://twitter.com/i/status/1905538349533986853