
കോട്ടയം: എഐ ക്യാമറകളുടെ പ്രവർത്തനം ഒരു വർഷം പിന്നിടുമ്പോൾ ജില്ലയിൽ കണ്ടെത്തിയത് 3.11 ലക്ഷം നിയമലംഘനങ്ങൾ. നിയങ്ങൾ ലംഘിച്ചവർക്കെതിരെ നോട്ടീസ് അയച്ചിട്ടും ഭൂരിപക്ഷം വാഹന ഉടമകളും പിഴയടച്ചിട്ടില്ല.
എന്നാൽ, ഇവരെ കാത്തിരിക്കുന്നത് എട്ടിന്റെ പണിയാണ്. ജില്ലയിൽ 44 ക്യാമറകളാണുള്ളത്. ഇതിന് പുറമേ എ.ഐ ക്യാമറ ഘടിപ്പിച്ച മോട്ടോർ വാഹനവകുപ്പിന്റെ വാഹനവും റോഡുകളിൽ പരിശോധനയ്ക്കുണ്ട്. ഇങ്ങനെ കണ്ടെത്തുന്ന നിയമലംഘനങ്ങൾക്കുള്ള പിഴയും ഇതേവിഭാഗത്തിലാണ് ഉൾപ്പെടുക.
തെള്ളകത്തെ ആർ.ടി.ഒ എൻഫോഴ്സ്മെന്റ് ഓഫീസിലാണ് തുടർനടപടി. അതേസമയം ക്യാമറകൾ സ്ഥാപിച്ച ശേഷം നിയമലംഘനങ്ങൾ കുറഞ്ഞതായാണ് മോട്ടോർ വാഹനവകുപ്പിന്റെ കണ്ടെത്തൽ. ഹെൽമറ്റ് ഇല്ലാതെയുള്ള ഇരുചക്ര വാഹന യാത്രയാണ് നിയമലംഘനങ്ങളിൽ ഏറെയും.

Whatsapp Group 1 | Whatsapp Group 2 |Telegram Group
ഡ്രൈവിംഗിനിടെ മൊബൈൽ ഫോൺ ഉപയോഗിച്ചവർക്കും പണികിട്ടി. അമിതവേഗതയ്ക്കും നോട്ടീസ് കിട്ടിയവരും ഏറെയാണ്. സീറ്റ് ബെൽറ്റ് ഇടാതെയുള്ള യാത്ര, ഇരുചക്ര വാഹനത്തിൽ ഹെൽമറ്റ് ധരിക്കാതെ രണ്ടിലേറെ പേരുടെ യാത്ര എന്നിവയും ക്യാമറ ഒപ്പിയെടുത്തു.
നിശ്ചിത കാലാവധി കഴിഞ്ഞിട്ടും പിഴ അടച്ചില്ലെങ്കിൽ നോട്ടീസ് കോടതിയിൽ കൈമാറും. അവിടെ നിന്ന് വാഹന ഉടമയ്ക്ക് സന്ദേശം അയയ്ക്കും. പിഴയൊടുക്കാതെ വാഹനത്തിന്റെ ഉടമസ്ഥാവകാശം കൈമാറാനോ രജിസ്ട്രേഷൻ പുതുക്കാനോ സാധിക്കില്ല. മോട്ടോർ വാഹനവകുപ്പിൽ നിന്ന് തുടർസേവനങ്ങളും ലഭിക്കില്ല.