കോട്ടയം നഗരസഭയുടെ അനാസ്ഥ ; മുട്ടമ്പലം മുനിസിപ്പൽ പബ്ലിക് ലൈബ്രറി സ്ഥിതിചെയ്യുന്ന സ്ഥലത്തിന്റെ പട്ടയം റദ്ദ് ചെയ്യാനുള്ള നടപടികളുമായി റവന്യൂ വകുപ്പ്; നോട്ടീസ് അയച്ചിട്ടും മറുപടി പോലും നൽകാതെ നഗരസഭാ അധികൃതർ

Spread the love

കോട്ടയം: നഗരസഭയുടെ അനാസ്ഥ മൂലം മുട്ടമ്പലം മുനിസിപ്പൽ പബ്ലിക് ലൈബ്രറി സ്ഥിതിചെയ്യുന്ന സ്ഥലത്തിന്റെ പട്ടയം റദ്ദ് ചെയ്യാനുള്ള നടപടികളുമായി റവന്യൂ വകുപ്പ്.

പട്ടയം റദ്ദാക്കാതിരിക്കാൻ കാരണം ചോദിച്ചു കൊണ്ട് റവന്യൂ വകുപ്പ് അയച്ച നോട്ടീസിന് മറുപടി പോലും നൽകാതെ നഗരസഭാ അധികൃതർ.

1959 ൽ ഗ്രന്ഥശാല പ്രവർത്തനത്തിനായി സർക്കാർ ഭൂമി പാട്ടത്തിന് നൽകിയ മുട്ടമ്പലം പബ്ലിക് ലൈബ്രറി പിന്നീട് മുനിസിപ്പൽ പബ്ലിക് ലൈബ്രറിയായി മാറിയതിന്റെ ഭാഗമായി ഗ്രന്ഥശാലാ പാട്ട ഭൂമിയിൽ ഗ്രന്ഥശാലയ്ക്ക് പുറമെ ഹോമിയോ ഡിസ്പെൻസറി എന്ന മറ്റൊരു സ്ഥാപനം കൂടി പ്രവർത്തിക്കുന്നതിനായി നഗരസഭയെടുത്ത തീരുമാനം പട്ടയലംഘനം നടന്നിരിക്കുന്നു എന്ന് കാട്ടി പട്ടയം റദ്ദ് ചെയ്യുവാനുള്ള നടപടിക്രമങ്ങളുമായി റവന്യൂ വകുപ്പ് പട്ടയലംഘന നോട്ടീസ് നൽകിയിരിക്കുകയാണ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

വളരെയേറെ ഗൗരവമുള്ള വിഷയമായതിനാൽ നഗരസഭാധികൃതരെ ലൈബ്രറിയിൽ നിന്നും നാളുകൾക്കു മുമ്പ് തന്നെ അറിയിക്കുകയും ചെയ്തിരുന്നു. കൂടാതെ ലൈബ്രറി അംഗങ്ങളുടെ പൊതുയോഗം അംഗീകരിച്ച പ്രമേയവും നഗരസഭയ്ക്ക് നൽകുകയും ചെയ്തിരുന്നു.

തുടർന്ന് ഇവിടെ നിന്നും ഹോമിയോ ഡിസ്പെൻസറി മാറ്റുവാനുള്ള നടപടിക്രമങ്ങളുടെ ഭാഗമായി ഹോസ്പിറ്റലിൽ എച്ച്. എം. സി , ഹോമിയോ ജില്ലാ മെഡിക്കൽ ഓഫീസർ അടക്കമുള്ള കമ്മിറ്റിയെ രൂപീകരിച്ച് ഹോമിയോക്ക് സ്വന്തമായ സ്ഥലം കണ്ടെത്തുകയും ചെയ്തതാണ്. എന്നാൽ രണ്ടു കൊല്ലമായി ഈ വിഷയത്തിൽ മേൽ യാതൊരുവിധ നടപടികളും പൂർത്തീകരിക്കാത്തതിനാൽ റവന്യൂ അധികൃതരിൽ നിന്നും അടിയന്തരമായി നടപടി ഉണ്ടാവണം എന്ന് ആവശ്യപ്പെട്ടുകൊണ്ടുള്ള ഓർമ്മക്കുറിപ്പ്

ലഭിച്ചിരിക്കുകയാണ്.

മുട്ടമ്പലം പ്രദേശത്തു നിന്നും പൊതുമേഖലാ സ്ഥാപനമായി നിലനിന്നിരുന്ന കല്പക സൂപ്പർമാർക്കറ്റ് നഷ്ടപ്പെട്ടതിന് ശേഷം ഈ സാംസ്കാരിക നിലയം കൂടി സർക്കാർ ഏറ്റെടുത്ത് മറ്റ് കെട്ടിടങ്ങൾ നിർമ്മിക്കുവാനുള്ള സാഹചര്യമാണ് ഇന്ന് മുട്ടമ്പലം ലൈബ്രറിയിലും നിലനിൽക്കുന്നത്.

സാംസ്കാരിക കോട്ടയത്തിന് തിലകക്കുറിയായി നിൽക്കുന്ന കോട്ടയം ജില്ലയിലെ തന്നെ ഏറ്റവും പ്രധാനപ്പെട്ട ലൈബ്രറിയായ മുട്ടമ്പലം മുനിസിപ്പൽ പബ്ലിക് ലൈബ്രറിയുടെ പ്രവർത്തനം നിലച്ചു പോകുന്നതിന് ഇടയാക്കാവുന്ന, കോട്ടയം നഗരസഭയുടെ ഈ അനാസ്ഥക്കെതിരെ ശക്തമായ പ്രതിഷേധം ഉയരുകയാണ്.

എല്ലാ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്കും അനുവദിച്ചുള്ള NRHM ഹോമിയോ ഡിസ്പെൻസറി 2012 -ൽ സ്വന്തം കെട്ടിടം കിട്ടുന്ന മുറക്ക് മാറി കൊള്ളാമെന്നു വ്യവസ്ഥയിൽ താൽക്കാലികമായി മുട്ടമ്പലം മുനിസിപ്പൽ പബ്ലിക് ലൈബ്രറിയുടെ ഒരു ഭാഗത്ത് ആരംഭിച്ചതാണ്. എന്നാൽ 13 കൊല്ലം കഴിഞ്ഞിട്ടും സ്വന്തം സ്ഥലം കണ്ടെത്തുവാൻ നഗരസഭയ്ക്ക് ആയിട്ടില്ല.

ഹോമിയോ ഡിസ്പെൻസറി പ്രവർത്തിക്കാൻ വേണ്ട കുറഞ്ഞ സ്ഥലം പോലും ലഭ്യമാക്കാതെ 13 വർഷങ്ങൾക്കുശേഷം ഇന്നും ഹോമിയോ ഡിസ്പെൻസറി ലൈബ്രറിയുടെ ഒരു ഭാഗത്തായി പ്രവർത്തിച്ചു കൊണ്ടിരിക്കുകയാണ്.

ഇത് മൂലം ലൈബ്രറിയുടെ ദൈനംദിന പ്രവർത്തനങ്ങളെ പോലും ബാധിക്കുന്നതിനാൽ ലൈബ്രറിയിൽ ചേർന്ന അംഗങ്ങളുടെ പൊതുയോഗം ഇവിടെ നിന്നും അടിയന്തരമായി ഡിസ്പെൻസറി മാറ്റണമെന്നു ആവശ്യപ്പെടുകയും ചെയ്തിരുന്നു. അതോടൊപ്പം ഹോമിയോ ഡിസ്പെൻസറി ഡോക്ടർ രേഖാമൂലം സ്ഥല പരിമിതി മൂലം ക്ലിനിക്ക് പ്രവർത്തിക്കുവാൻ സാധ്യമല്ല എന്നും, വളരെ സൂക്ഷ്മതയോടെ കൂടി വെക്കേണ്ട മരുന്നുകൾ തുറന്ന് കിടക്കുന്ന ലൈബ്രറി ഹാളിൽ സുരക്ഷിതമല്ലെന്നും

കാട്ടി കത്ത് നൽകുകയും ചെയ്തിരുന്നു. ഇതിൻറെ അടിസ്ഥാനത്തിൽ മുനിസിപ്പൽ അധികൃതർ നിയോഗിച്ച ജില്ലാ ഹോമിയോ മെഡിക്കൽ ഓഫീസർ അടക്കമുള്ള കമ്മറ്റി ജനങ്ങൾക്ക് ഉപകാരപ്രദമായി വിശാലമായ സ്ഥലസൗകര്യത്തോടുകൂടി കഞ്ഞിക്കുഴി കവലയിലുള്ള മുനിസിപ്പൽ ബിൽഡിങ്ങിലെ സ്ഥലം കണ്ടെത്തി കൊടുക്കുകയും ചെയ്തിരുന്നതാണ്. ഇതിൻ പ്രകാരം മുൻസിപ്പൽ കെട്ടിടത്തിലേക്ക് ഹോമിയോ ഡിസ്പെൻസറ്റി മാറ്റണമെന്ന് ജില്ല ഹോമിയോ ഡിപ്പാർട്ട്മെൻറ് മുനിസിപ്പലിറ്റിക്ക് കത്ത് നൽകിയിരുന്നു.നാളിതുവരെയായി ആ ഫയലിന്മേൽ പോലും ഒരു തീർപ്പ് ഉണ്ടാക്കുവാൻ മുനിസിപ്പൽ സാധിച്ചിട്ടില്ല.

മുനിസിപ്പൽ അധികൃതരുടെ നിരുത്തരവാദപരമായ നിലപാടിൻ്റെ ഭാഗമായി ഈ ലൈബ്രറി കെട്ടിടവും അതോടൊപ്പം തന്നെ ഹോമിയോ ഡിസ്പെൻഡറിയും ഒരുപോലെ നിലച്ചുപോവുന്ന അവസ്ഥയിലാണ്.

ഇപ്പോൾ ഗ്രന്ഥശാല പ്രവർത്തനത്തിന് സർക്കാർ അനുവദിച്ച പട്ടയഭൂമിയിൽ മറ്റ് സ്ഥാപനം പ്രവർത്തിക്കുന്നത് കാട്ടി റവന്യൂ വകുപ്പിൽ നിന്നും പട്ടയം റദ്ദ് ചെയ്യുവാനുള്ള നടപടിക്രമങ്ങളുമായി റവന്യൂ അധികൃതർ മുന്നോട്ടു പോയിരിക്കുകയാണ്.