
തിരുവനനന്തപുരം: പുലിമുട്ട് നിര്‍മാണങ്ങളിലെ പോരായ്മയാണ് മുതലപ്പൊഴിയില്‍ അപകടങ്ങള്‍ തുടര്‍ക്കഥയാവുന്നതിന് കാരണമെന്ന് വിദഗ്ധ സമിതി റിപ്പോര്‍ട്ട്.
തെക്കൻ പുലിമുട്ടിന്റെ നീളം കൂട്ടണമെന്നും പ്രവേശനകവാടം മാറ്റി സ്ഥാപിക്കണമെന്നും പൂനെ സിഡബ്ല്യുപിആര്‍എസ്(cwprs) ശുപാര്‍ശ ചെയ്തു. മത്സ്യതൊഴിലാളികളുടെയും കൂടി അഭിപ്രായം പരിഗണിച്ചാകും സര്‍ക്കാറിൻ്റെ അന്തിമ തീരുമാനം.
അറുപതിലേറെ മത്സ്യതൊഴിലാളികളുടെ ജീവനെടുത്ത മുതലപ്പൊഴിയിലെ വില്ലൻ അശാസ്ത്രീയ നിര്‍മാണം തന്നെ. അപകടങ്ങള്‍ തുടര്‍ക്കഥയായതോടെ കഴിഞ്ഞ ഒക്ടോബറിലാണ് പൂനെ സിഡബ്ല്യുപിആര്‍എസിനെ മുതലപ്പൊഴിയിലെ പ്രശ്നങ്ങള്‍ പഠിക്കാൻ നിയോഗിച്ചത്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
മണ്‍സൂണ്‍, പോസ്റ്റ്മണ്‍സൂണ്‍ സീസണകുള്‍ പഠിച്ചതിന് ശേഷമാണ് വിദഗ്ധ സമിതി റിപ്പോര്‍ട്ട് നല്‍കിയത്. പുലിമുട്ടുകളുടെ നിലവിലെ അലൈന്മെന്റില്‍ പോരായ്മകളുണ്ടെന്നാണ് പ്രധാന കണ്ടെത്തല്‍.
നിലവിലെ അലൈന്റ്മെന്റ് തുടര്‍ന്നാല്‍, മണ്‍സൂണ്‍ കാലത്ത് അപകടം ഉറപ്പാണെന്നും റിപ്പോര്‍ട്ടിലുണ്ട്. പരിഹാര നിര്‍ദ്ദേശങ്ങള്‍ ഇതൊക്കെയാണ്.
പെരുമാതുറ ഭാഗത്തുള്ള പുലിമുട്ടിന്റെ നീളം കൂട്ടണം. ഇത് പിന്നീട് വടക്ക് പടിഞ്ഞാറ് ഭാഗത്തോട്ടായി 170 മീറ്റര്‍ ദൂരത്തോളം വളച്ചെടുക്കണം.
അത് അഴിമുഖത്തേക്കുള്ള പ്രവേശനകവാടമാക്കണം. അഴിമുഖത്ത് മണ്ണടിയുന്നതും, വള്ളങ്ങള്‍ ഒഴുക്കില്‍പ്പെടുന്നതും തടയാൻ ഇത് സഹായിക്കുമെന്നാണ് CPWRSന്റെ നിര്‍ദ്ദേശം. പുതിയ രൂപരേഖയില്‍ കഴിഞ്ഞ ദിവസം, ഹാര്‍ബര്‍ എഞ്ചിനീയറിംഗ് ഡിപ്പാര്‍ട്ട്മെന്റ് മത്സ്യതൊഴിലാളികളുമായി ചര്‍ച്ച നടത്തിയിരുന്നു.



