
സ്വന്തം ലേഖകൻ
ന്യൂഡല്‍ഹി: 2000 രൂപ നോട്ട് മാറ്റിയെടുക്കുന്നതിന് ബാങ്കുകളില്‍ വേണ്ട ക്രമീകരണം ഒരുക്കണമെന്ന് റിസര്‍വ് ബാങ്ക് നിര്‍ദേശം. ഇതിനാവശ്യമായ അടിസ്ഥാനസൗകര്യങ്ങള്‍ ബാങ്കുകള്‍ ഉറപ്പാക്കണം. എല്ലാ കൗണ്ടറുകളില്‍ നിന്നും നോട്ടുമാറാന്‍ കഴിയണമെന്നും തിരിച്ചറിയല്‍ രേഖ വേണ്ടെന്നും റിസര്‍വ് ബാങ്കിന്റെ മാര്‍ഗനിര്‍ദേശത്തില്‍ പറയുന്നു.
ബാങ്കുകളില്‍ നാളെ മുതലാണ് 2000 രൂപ നോട്ടുകള്‍ മാറ്റി നല്‍കുക. വേനല്‍ക്കാലമായതിനാല്‍ ഉപഭോക്താക്കള്‍ക്ക് വെയില്‍ ഏല്‍ക്കാതെ നോട്ടുകള്‍ മാറാന്‍ കഴിയുന്ന വിധമുള്ള ഷെല്‍ട്ടര്‍ സംവിധാനം ഒരുക്കണം. വെള്ളം കുടിക്കാന്‍ ആവശ്യമായ സൗകര്യം ഒരുക്കണം.

Whatsapp Group 1 | Whatsapp Group 2 |Telegram Group
നോട്ടുകള്‍ മാറ്റി നല്‍കുന്നതിന്റെയും നിക്ഷേപിക്കുന്നതിന്റെയും വിവരങ്ങള്‍ ബാങ്കുകള്‍ അതത് ദിവസം സൂക്ഷിക്കണം. ആര്‍ബിഐ നല്‍കുന്ന ഫോര്‍മാറ്റില്‍ വേണം ഡേറ്റ സൂക്ഷിക്കേണ്ടത്. ചോദിക്കുന്ന ഘട്ടത്തില്‍ ഈ ഡേറ്റ സബ്മിറ്റ് ചെയ്യണമെന്നും ആര്‍ബിഐ നിര്‍ദേശിച്ചു.
2000 രൂപ നോട്ടിന്റെ വിതരണം ബാങ്കുകള്‍ ഉടന്‍ തന്നെ അവസാനിപ്പിക്കണമെന്നും മാര്‍ഗനിര്‍ദേശത്തില്‍ പറയുന്നു. ക്ലീന്‍ നോട്ട് പോളിസിയുടെ ഭാഗമായാണ് 2000 നോട്ട് പിന്‍വലിക്കാന്‍ തീരുമാനിച്ചതെന്ന് റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ ശക്തികാന്ത ദാസ് മാധ്യമങ്ങളോട് പറഞ്ഞു.
2000 രൂപ നോട്ട് അവതരിപ്പിച്ചതിന്റെ ലക്ഷ്യം പൂര്‍ത്തിയായി. നിലവില്‍ വിനിമയരംഗത്ത് ആവശ്യത്തിന് മറ്റു നോട്ടുകള്‍ ലഭ്യമാണ്. ഒരു ഘട്ടത്തില്‍ 6.73 ലക്ഷം കോടി രൂപ മൂല്യമുള്ള 2000 രൂപ നോട്ടുകളാണ് വിനിമയത്തിന് ഉണ്ടായിരുന്നത്. നിലവില്‍ ഇത് 3.62 ലക്ഷം കോടിയായി ചുരുങ്ങി. 2000 രൂപ നോട്ടിന്റെ അച്ചടി അവസാനിപ്പിച്ചു. നോട്ടിന്റെ കാലാവധി അവസാനിച്ചതായും ആര്‍ബിഐ ഗവര്‍ണര്‍ പറഞ്ഞു.