കേരളത്തിന് പുറത്ത് ഒരു സീറ്റില്‍കൂടി കണ്ണുംനട്ട് ലീഗ്; മുര്‍ഷിദാബാദും മീററ്റും അമരാവതിയും ലിസ്റ്റില്‍

Spread the love

സ്വന്തം ലേഖിക

ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ കേരളത്തില്‍ മൂന്നാമതൊരു സീറ്റോ സംസ്ഥാനത്തിന് പുറത്ത് ഒരു സീറ്റ് അധികമോ ലക്ഷ്യമിട്ട് മുസ്ലിം ലീഗ്.

കേരളത്തിലെയും തമിഴ്നാട്ടിലെയും സിറ്റിങ് സീറ്റുകള്‍ക്ക് പുറമെ മഹാരാഷ്ട്ര, ഉത്തര്‍പ്രദേശ്, പശ്ചിമബംഗാള്‍ സംസ്ഥാനങ്ങളില്‍ ഏതെങ്കിലുമൊന്നില്‍ ഒരു സീറ്റ് കൂടി ഇന്ത്യ മുന്നണിയില്‍നിന്ന് നേടാനാണ് നീക്കം. സീറ്റ് വിഭജന ചര്‍ച്ചയില്‍ ഇക്കാര്യം ആവശ്യപ്പെടാന്‍ കഴിഞ്ഞ ദിവസം മലപ്പുറത്ത് ചേര്‍ന്ന നാഷണല്‍ അഫേഴ്‌സ് കമ്മിറ്റി യോഗം തീരുമാനിച്ചു. യൂത്ത് ലീഗ് ദേശീയ നേത്യത്വത്തിന്റെ നിര്‍ദേശമായിരുന്നു ഹിന്ദി ബെല്‍റ്റില്‍ ഒരു സീറ്റ് എന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

മുസ്ലിം വോട്ടുകള്‍ നിര്‍ണായകമാകുന്ന മൂന്ന് സീറ്റുകളില്‍ ഏതെങ്കിലുമൊന്നാണ് ലീഗിന്റെ മനസ്സില്‍. മഹാരാഷ്ട്രയിലെ അമരാവതിയാണ് അതിലൊന്ന്. കോണ്‍ഗ്രസിന്റെയും എന്‍സിപിയുടെയും പിന്തുണയോടെ സ്വതന്ത്രസ്ഥാനാര്‍ഥിയായി മത്സരിച്ച സിനിമാ താരം നവനീത് കൗര്‍ റാണയാണ് നിലവിലെ എംപി. രണ്ടാമതായി വന്നത് ശിവസേനയും.

രണ്ടാമത്തെ ചോയ്‌സ് ഉത്തര്‍പ്രദേശിലെ മീററ്റാണ്. കഴിഞ്ഞ തവണ ബിജെപി വിജയിച്ച സീറ്റില്‍ ബിഎസ്പി രണ്ടാമതും കോണ്‍ഗ്രസ് മൂന്നാമതുമായിരുന്നു. ഇന്ത്യ മുന്നണിയുടെ ഭാഗമായ ത്യണമൂല്‍ കോണ്‍ഗ്രസിന്റെ സിറ്റിംഗ് സീറ്റായ മുര്‍ഷിദാബാദാണ് ലീഗിന് നോട്ടമുള്ള മൂന്നാം സീറ്റ്. മുസ്ലിം ഭൂരിപക്ഷ പ്രദേശമായ ഇവിടെ മുമ്ബ് ലീഗിന് ജനപ്രതിനിധികളുണ്ടായിരുന്നു. മൂന്നില്‍ ഏതെങ്കിലുമൊരു സീറ്റ് ലഭിച്ചാല്‍ യൂത്ത് ലീഗ് ദേശീയ കമ്മിറ്റി നിര്‍ദേശിക്കുന്നയാള്‍ക്ക് മത്സരിക്കാന്‍ അവസരം നല്‍കും.

കേരളത്തില്‍ അധികമായി ചോദിക്കുന്ന മൂന്നാം സീറ്റ് ലഭിക്കാന്‍ ഇടയില്ലെങ്കില്‍ പകരം ഹിന്ദി ബെല്‍റ്റില്‍ ഒരു സീറ്റ് ലഭിക്കാനുള്ള ഇടപെടല്‍ നടത്താൻ കോണ്‍ഗ്രസിനോട് ആവശ്യപ്പെടണമെന്ന വികാരം ദേശീയ നേതാക്കള്‍ക്കിടയിലുണ്ട്. ഡല്‍ഹിയില്‍ ഓഫീസ് തുറന്ന് ദേശീയതലത്തില്‍ പ്രവര്‍ത്തനം വ്യാപിപ്പിക്കാന്‍ ശ്രമിക്കുന്നതിന്റെ ഭാഗമായി കൂടിയാണ് ഹിന്ദി ബെല്‍റ്റിലെ സീറ്റ് ചോദിക്കല്‍.

കേരളത്തിലെ പൊന്നാനി, മലപ്പുറം സീറ്റുകളിലും തമിഴ്‌നാട്ടിലെ രാമനാഥപുരം സീറ്റിലുമാണ് ലോക്‌സഭയില്‍ ലീഗ് മത്സരിക്കുന്നത്. പൊന്നാനിയില്‍ ഇ ടി മുഹമ്മദ് ബഷീറും മലപ്പുറത്ത് അബ്ദുസമദ് സമദാനിയും രാമനാഥപുരത്ത് നവാസ് ഗനിയും വിജയിച്ചതോടെ നൂറ് ശതമാനം വിജയമായിരുന്നു 2019ല്‍ ലീഗ് നേടിയത്.