
മൂന്നാം നിലയില്‍ നിന്നും വീണിട്ടും അതിന്റെ തെളിവുകള്‍ ശരീരത്തിലോ ധരിച്ചിരുന്ന യൂണിഫോമിലോ ഉണ്ടായിരുന്നില്ല; വസ്ത്രത്തില്‍ രക്തക്കറയോ ചെളിയോ മണ്ണോ പുരണ്ടിട്ടില്ല, നെറ്റിയുടെ ഒരു ഭാഗത്ത് ചെറിയ ചതവും തലയുടെ പിറകില്‍ രണ്ടു പാടുകളും; നാലരയോടെ അപകടം സംഭവിച്ചിട്ടും ആശുപത്രിയിൽ എത്തിയത് മുക്കാൽ മണിക്കൂർ വൈകി; നഴ്സിങ്ങ് വിദ്യാര്‍ത്ഥിനിയുടെ മരണത്തിൽ ദുരൂഹതയേറുന്നു
തിരുവനന്തപുരം: എസ്‌എംഇ കോളേജ് ഓഫ് നഴ്‌സിങ്ങിലെ നാലാം വര്‍ഷ വിദ്യാര്‍ത്ഥിനി അമ്മു എ.സജീവിന്റെ മരണത്തില്‍ ദുരൂഹതയേറുന്നു. അമ്മു കെട്ടിടത്തില്‍ നിന്നു ചാടിയെന്നാണ് സഹപാഠികള്‍ പറഞ്ഞത്. എന്നാല്‍ തുണിയെടുക്കാന്‍ പോയപ്പോള്‍ കാല്‍തെറ്റി വീണെന്നായിരുന്നു വാര്‍ഡന്‍ പറഞ്ഞത്. ഇതിൽ പൊരുത്തക്കേടുകൾ ഉണ്ടെന്ന് കുടുംബം ആരോപിക്കുന്നു.
അമ്മു കെട്ടിടത്തിന് മുകളില്‍ നിന്നും ചാടിയെന്ന് നാലരയോടെ വിദ്യാര്‍ത്ഥിനികള്‍ ക്ലാസ് ടീച്ചറെ വിളിച്ചറിയിച്ചെന്നാണ് കോളേജില്‍നിന്നു പറഞ്ഞത്. എന്നാല്‍ തൊട്ടടുത്തുള്ള പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ അമ്മുവിനെ എത്തിച്ചത് വളരെ വൈകിയാണ്.
2.6 കിലോമീറ്റര്‍ ദൂരം മാത്രമുള്ള ആശുപത്രിയില്‍ 5.15 ഓടെയാണ് അമ്മുവിനെ എത്തിച്ചതെന്നാണ് ആശുപത്രി രേഖയിലുള്ളത്. അതായത് മുക്കാല്‍ മണിക്കൂറോളം വൈകി. ഇതില്‍ ദുരൂഹതയുണ്ടെന്ന് കുടുംബം ആരോപിക്കുന്നു. 37 മിനിറ്റ് ആശുപത്രിയില്‍ കിടത്തിയെന്നാണ് പറയുന്നത്. സൗകര്യങ്ങളില്ലാത്തതിനാല്‍ 108 ആംബുലന്‍സില്‍ കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്കു കൊണ്ടുപോകാന്‍ ആശുപത്രിയില്‍ നിന്നും നിര്‍ദേശിച്ചെന്നും പറയുന്നു.
Whatsapp Group 1 | Whatsapp Group 2 |Telegram Group

മൂന്നാം നിലയില്‍ നിന്നും വീണിട്ടും അതിന്റെ തെളിവുകള്‍ ശരീരത്തിലോ അമ്മു ധരിച്ചിരുന്ന യൂണിഫോമിലോ ഉണ്ടായിരുന്നില്ലെന്ന് മൃതദേഹ പരിശോധനയ്ക്കു സാക്ഷിയായിരുന്ന പോത്തന്‍കോട് പഞ്ചായത്തംഗം ബിന്ദു സത്യന്‍ പറഞ്ഞു. വസ്ത്രത്തില്‍ രക്തക്കറയോ ചെളിയോ മണ്ണോ പുരണ്ടിരുന്നില്ല. യൂണിഫോമിന്റെ മുന്‍വശം കീറിയിരുന്നു. നെറ്റിയുടെ ഒരു ഭാഗത്ത് ചെറിയ ചതവും തലയുടെ പിറകില്‍ രണ്ടു പാടുകളും ഉണ്ടായിരുന്നുവെന്നുമാണ് അവര്‍ പറഞ്ഞത്.
മകള്‍ വീണതറിഞ്ഞ് വിവരമറിയാന്‍ പലവട്ടം ഹോസ്റ്റല്‍ വാര്‍ഡനെ വിളിച്ചെങ്കിലും ഫോണ്‍ എടുത്തില്ല. വാർഡൻ ഫോൺ എടുത്തത് അഞ്ചേകാലോടെയാണ്. ആശുപത്രിയില്‍ എത്തിച്ചപ്പോള്‍ മകളോട് രണ്ടു വാക്ക് സംസാരിക്കും മുമ്പ് ഫോണ്‍ പിടിച്ചു വാങ്ങിയതു പോലെ തോന്നിയതായും രാധാമണി പറയുന്നു. മറ്റൊരു കുട്ടിയുടെ ലോഗ് ബുക്ക് നഷ്ടപ്പെട്ടതുമായി ബന്ധപ്പെട്ട് അമ്മുവിനെ മോശക്കാരിയാക്കാന്‍ ശ്രമം നടന്നുവെന്നും രാധാമണി പറഞ്ഞു.
അതേസമയം, അന്വേഷണത്തില്‍ വീഴ്ചയുണ്ടാകാതിരിക്കാനും വിദ്യാര്‍ഥികള്‍ക്ക് ഭയം കൂടാതെ കാര്യങ്ങള്‍ അറിയിക്കാനും വേണ്ടത് ചെയ്‌തെന്ന് അമ്മുവിന്റെ വീട്ടില്‍ വിവരം ശേഖരിക്കാനെത്തിയ ആരോഗ്യ സര്‍വകലാശാല അന്വേഷണ സമിതി അംഗങ്ങള്‍ പറഞ്ഞു. പേരുകള്‍ വയ്ക്കാതെ അവര്‍ക്ക് അറിയിക്കാനുള്ള കാര്യങ്ങള്‍ എഴുതി ബോക്‌സില്‍ ഇടാനാണ് ആവശ്യപ്പെട്ടത്. എല്ലാവരില്‍ നിന്നും വിവരങ്ങള്‍ ശേഖരിച്ചു. വൈകാതെ റിപ്പോര്‍ട്ട് വൈസ് ചാന്‍സലര്‍ക്കു കൈമാറുമെന്നും അവര്‍ പറഞ്ഞു.
കേസിൽ പോലീസ് അന്വേഷണ സംഘത്തിന്റെ മൊഴിയെടുപ്പ് പൂർത്തിയായി. അമ്മുവിന്റെ പിതാവിന്റെ മൊഴി പൊലീസ് രേഖപ്പെടുത്തി. കഴിഞ്ഞ ദിവസം മാതാവിന്റെയും സഹോദരന്റെയും മൊഴിയെടുത്തിരുന്നു. കോളജ് പ്രിന്‍സിപ്പലിനു നല്‍കിയ പരാതിയിലെ ആരോപണങ്ങള്‍ പിതാവ് മൊഴിയിലും ആവര്‍ത്തിച്ചു. മൊഴികളിൽ വൈരുദ്ധ്യമുണ്ടോ എന്ന കാര്യത്തിൽ കൂടുതൽ പരിശോധന നടത്തും.