തിരുവോണത്തലേന്ന് അയൽവാസികൾ തമ്മിൽ സംഘർഷം: യുവതിയെ എറിഞ്ഞ് കൊന്ന പ്രതി പിടിയിൽ
ക്രൈം ഡെസ്ക്
തിരുവനന്തപുരം: ഉത്രാട ദിവസം ബന്ധുക്കളായ അയല്‍വാസികള്‍ തമ്മിലുള്ള വഴക്കിനിടെ ഹോളോബ്രിക്സ് കൊണ്ട് യുവതിയെ എറിഞ്ഞ് കൊന്ന പ്രതി പിടിയിൽ. തിരുവല്ലം തിരുവഴിമുക്ക് ടി.സി 64/ 1650 മേലെനിരപ്പില്‍ വീട്ടില്‍ രാജി (40) ആണ് മരിച്ചത്.
രാജിയെ ആക്രമിച്ച തിരുവല്ലം തിരുവഴിമുക്ക് മേലേനിരപ്പില്‍ വീട്ടില്‍ ഗിരീശനെ (43) തിരുവല്ലം പൊലീസ് അറസ്റ്റ് ചെയ്തു. വെള്ളിയാഴ്ച രാത്രി 9.30 നാണ് സംഭവം.
Whatsapp Group 1 | Whatsapp Group 2 |Telegram Group
സംഭവത്തെക്കുറിച്ച് പൊലീസ് പറയുന്നത്: രാജിയും അയല്‍വാസിയും ബന്ധുവുമായ ഗിരീശനുമായി വര്‍ഷങ്ങളായി തര്‍ക്കമുണ്ടായിരുന്നു. രാജിയുടെ ഭര്‍ത്താവും സി.ഐ.എസ്.എഫ് ഉദ്യോഗസ്ഥനുമായ ചന്ദ്രകുമാറിന്റെ ഇളയമ്മയുടെ മകനാണ് ഗിരീശന്‍.
സംഭവ ദിവസം ചന്ദ്രകുമാറും ഗിരീശനും ഒന്നിച്ചരുന്നു മദ്യപിച്ചു. ഇതു കണ്ട രാജി മൊബൈല്‍ ഫോണില്‍ ഇവര്‍ മദ്യപിക്കുന്ന ദൃശ്യം പകര്‍ത്തുമെന്നും പൊലീസില്‍ അറിയിക്കുമെന്നും പറഞ്ഞു. തര്‍ക്കം മൂത്തപ്പോള്‍ ഗിരീശന്‍ സമീപത്ത് കിടന്നിരുന്ന ഒരു ഹോളോബ്രിക്സ് കല്ല് എടുത്ത് രാജിയുടെ തലയ്ക്ക് എറിയുകയായിരുന്നു.
എറ് കൊണ്ട് നിലത്ത് വീണ രാജിയെ ചന്ദ്രകുമാറും നാട്ടുകാരും ചേര്‍ന്ന് ഉടന്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണപ്പെടുകയായിരുന്നു.
സംഭവത്തിന് ശേഷം ഒളിവില്‍ പോയ പ്രതിയെ ഫോര്‍ട്ട് അസ്സിസ്റ്റന്റ് കമ്മിഷണര്‍ ഷാജിയുടെ നേതൃത്വത്തില്‍ തിരുവല്ലം എസ്. എച്ച്. ഒ സുരേഷ് വി.നായര്‍, എസ്.ഐ.ബിപിന്‍ എന്നിവരടങ്ങിയ പൊലീസ് സംഘമാണ് വിഴിഞ്ഞം മുക്കോലയില്‍ നിന്നും ഇന്നലെ അറസ്റ്റ് ചെയ്തത്. ഇയാള്‍ കെട്ടിട നിര്‍മ്മാണ തൊഴിലാളിയാണ്.
കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു. സംഭവത്തെപ്പറ്റി കൂടുതല്‍ അന്വേഷണം നടത്തും. സംഭവ സമയത്ത് സ്ഥലത്തുണ്ടായിരുന്നവരില്‍ നിന്ന് മൊഴിയെടുത്തു. തിരുവല്ലം മേനിലത്ത് ഡി.ടി.പി സെന്റര്‍ നടത്തുകയായിരുന്നു രാജി. മക്കള്‍ വിദ്യാര്‍ത്ഥികളായ അതിഥി ചന്ദ്രന്‍,ചിന്മയ ചന്ദ്രന്‍.മൃതദേഹം കുടുംബവീട്ടില്‍ സംസ്കരിച്ചു.