play-sharp-fill
ബിരുദ വിദ്യാർത്ഥിയ്ക്ക് പത്താംക്ലാസ് വിദ്യാർഥിനികളുമായി അടുപ്പം;  ഒരുവർഷത്തിനിടെ ആൺകുട്ടി ഇരുവരിൽ നിന്നും കൈക്കലാക്കിയത് 50000 രൂപ; ഒപ്പം സ്വകാര്യചിത്രങ്ങൾ കാണിച്ചുള്ള ഭീഷണിയും; 21 കാരനെ കുഴിച്ചുമൂടി പെൺകുട്ടികൾ

ബിരുദ വിദ്യാർത്ഥിയ്ക്ക് പത്താംക്ലാസ് വിദ്യാർഥിനികളുമായി അടുപ്പം; ഒരുവർഷത്തിനിടെ ആൺകുട്ടി ഇരുവരിൽ നിന്നും കൈക്കലാക്കിയത് 50000 രൂപ; ഒപ്പം സ്വകാര്യചിത്രങ്ങൾ കാണിച്ചുള്ള ഭീഷണിയും; 21 കാരനെ കുഴിച്ചുമൂടി പെൺകുട്ടികൾ

സ്വന്തം ലേഖകൻ

ചെന്നൈ: തമിഴ്നാട് തിരുവള്ളൂർ ജില്ലയിൽ കോളേജ് വിദ്യാർഥിയെ കൊന്ന് കുഴിച്ചിട്ട സംഭവത്തിൽ ആറുപേർ കസ്റ്റഡിയിൽ. പത്താംക്ലാസ് വിദ്യാർഥിനികളായ രണ്ട് പെൺകുട്ടികളെയും നാല് യുവാക്കളെയുമാണ് ആറംപക്കം പോലീസ് കസ്റ്റഡിയിലെടുത്തത്.


കൊല്ലപ്പെട്ട പ്രേംകുമാറി(21)ന്റെ മൃതദേഹം ഗവ. സ്റ്റാൻലി ആശുപത്രിയിൽ പോസ്റ്റ്മോർട്ടം നടത്തിയ ശേഷം ബന്ധുക്കൾക്ക് വിട്ടുനൽകി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കഴിഞ്ഞദിവസമാണ് നാടിനെ ഞെട്ടിച്ച കൊലപാതകം പുറത്തറിയുന്നത്. തിരുവള്ളൂർ ഈച്ചങ്ങാട് ഗ്രാമത്തിലെ കൃഷിയിടത്തിൽ രക്തക്കറ കണ്ടതാണ് കൊലപാതകം പുറത്തറിയാൻ കാരണമായത്. ചോരപ്പാടുകൾ ശ്രദ്ധയിൽപ്പെട്ട കർഷകർ വിവരം പോലീസിനെ അറിയിച്ചു.

പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തിയതോടെയാണ് യുവാവിന്റെ മൃതദേഹം കുഴിച്ചിട്ടനിലയിൽ കണ്ടെത്തിയത്. അന്വേഷണത്തിൽ ചെങ്കൽപ്പേട്ട് സ്വദേശി ആർ. പ്രേംകുമാറാണ് കൊല്ലപ്പെട്ടത് കണ്ടെത്തി. തുടർന്നാണ് അന്വേഷണം സ്കൂൾ വിദ്യാർഥിനികളിലേക്കെത്തിയത്.

അവസാനവർഷ ബിരുദ വിദ്യാർഥിയായ പ്രേംകുമാറിന് പത്താംക്ലാസ് വിദ്യാർഥിനികളായ രണ്ട് പെൺകുട്ടികളുമായി അടുപ്പമുണ്ടായിരുന്നു. ഈ അടുപ്പം മുതലെടുത്ത് പ്രേംകുമാർ പെൺകുട്ടികൾക്കൊപ്പമുള്ള സ്വകാര്യചിത്രങ്ങൾ പകർത്തി. പിന്നീട് ഈ ചിത്രങ്ങൾ മാതാപിതാക്കൾക്ക് അയച്ചുനൽകുമെന്നും സാമൂഹികമാധ്യമങ്ങളിൽ പ്രചരിപ്പിക്കുമെന്നും പെൺകുട്ടികളെ ഭീഷണിപ്പെടുത്തി. ഒരുവർഷത്തിനിടെ രണ്ട് പേരിൽനിന്നും 50000 രൂപ വീതം കൈക്കലാക്കുകയും ചെയ്തു.

അടുത്തിടെ റെഡ്ഹിൽസ് സ്വദേശിയായ അശോക് എന്ന യുവാവുമായി പെൺകുട്ടികൾ ഇൻസ്റ്റഗ്രാമിലൂടെ പരിചയത്തിലായി. നേരത്തെ പ്രേംകുമാറിൽനിന്നുണ്ടായ ദുരനുഭവം ഇവർ അശോകിനോട് വെളിപ്പെടുത്തി. തുടർന്ന് തങ്ങളുടെ സ്വകാര്യചിത്രങ്ങൾ ഡിലീറ്റ് ചെയ്യാൻ പ്രേംകുമാറിന്റെ ഫോൺ തട്ടിയെടുക്കണമെന്നും അശോകിനോട് ആവശ്യപ്പെട്ടു. ഇതനുസരിച്ച് അശോക് തന്റെ സുഹൃത്തുക്കളുടെ സഹായത്തോടെ പ്രേംകുമാറിനെ തട്ടിക്കൊണ്ടുപോവുകയായിരുന്നു.

നാല് സുഹൃത്തുക്കൾക്കൊപ്പം ഷോളാവരം ടോൾ പ്ലാസയ്ക്ക് സമീപത്തുനിന്നാണ് അശോക് പ്രേംകുമാറിനെ തട്ടിക്കൊണ്ടുപോയത്. തുടർന്ന് ക്രൂരമായി മർദിച്ചു. രാത്രിയോടെ അശോകും മറ്റൊരു സുഹൃത്തും ചേർന്ന് യുവാവിനെ ഈച്ചങ്ങാട് എത്തിച്ചു. ഇവിടെവെച്ച് പ്രേംകുമാറിനെ കൊലപ്പെടുത്തുകയും പിന്നാലെ മൃതദേഹം കുഴിച്ചിട്ടെന്നുമാണ് പോലീസ് പറയുന്നത്.

അതേസമയം, പ്രേംകുമാറിനെ കൊലപ്പെടുത്താൻ തങ്ങൾ ആവശ്യപ്പെട്ടിട്ടില്ലെന്നാണ് പെൺകുട്ടികളുടെ മൊഴി. ഫോൺ വാങ്ങികൊണ്ടുവരാൻ മാത്രമാണ് അശോകിനോട് പറഞ്ഞതെന്നും പെൺകുട്ടികൾ പോലീസിനോട് പറഞ്ഞു. കേസിലെ മുഖ്യപ്രതികളായ അശോകും മറ്റൊരു സുഹൃത്തും ഒളിവിലാണ്. ഇവരെ പിടികൂടിയാലേ സംഭവത്തിന്റെ യഥാർഥചിത്രം വ്യക്തമാവുകയുള്ളൂവെന്ന് പോലീസ് പറഞ്ഞു.