play-sharp-fill
ദാമ്പത്യത്തിന് രണ്ടു വർഷം മാത്രം ആയുസ്: അശ്വതി അനുഭവിച്ചത് കൊടിയ പീഡനം; നേരിട്ടത് ക്രൂരമായ മർദനവും ലൈംഗിക വൈകൃതവും; കഞ്ചാവിന്റെ ലഹരിയിൽ മാനസിക രോഗിയായ മനേഷ് കാട്ടിക്കൂട്ടിയത് കൊടും ക്രൂരതകൾ

ദാമ്പത്യത്തിന് രണ്ടു വർഷം മാത്രം ആയുസ്: അശ്വതി അനുഭവിച്ചത് കൊടിയ പീഡനം; നേരിട്ടത് ക്രൂരമായ മർദനവും ലൈംഗിക വൈകൃതവും; കഞ്ചാവിന്റെ ലഹരിയിൽ മാനസിക രോഗിയായ മനേഷ് കാട്ടിക്കൂട്ടിയത് കൊടും ക്രൂരതകൾ

ക്രൈം ഡെസ്‌ക്
കോട്ടയം: രണ്ടു വർഷം മുൻപ് പറ്റിയ വലിയൊരു പിഴയ്ക്ക് നീറുന്ന ദാമ്പത്യത്തിന്റെ കഥയാണ് അശ്വതിയ്ക്ക് പറയാനുള്ളത്. രണ്ടു വർഷം മുൻപ് ഒരു സന്ധ്യയ്ക്ക് കണ്ടു പരിചയപ്പെട്ട മനേഷ് തന്റെ ജീവിതത്തെ ഇത്രവേഗം ഇല്ലാതാക്കുമെന്ന് യാതൊരു പ്രതീക്ഷയുമില്ലായിരുന്നു അശ്വതിയ്ക്ക്. രണ്ട് തവണ ജീവൻ തിരികെ രക്ഷിക്കാൻ അവസരം ലഭിച്ചെങ്കിലും ഭർത്താവിനെ വിശ്വസിച്ച്, പുതിയ ജീവിതം സ്വപ്‌നം കണ്ട് അവൾ തിരികെ എത്തുകയായിരുന്നു. അമ്മയുടെ കൈ അടിച്ചൊടിച്ച, വെട്ടുകത്തിയ്ക്ക് വെട്ടിമാറ്റിയ കൊടുംക്രൂരനായ മനേഷിന് ഭാര്യയെ ഇല്ലാതാക്കാൻ ഇതിന്റെ പത്തിലൊന്ന് സമയം പോലും വേണ്ടി വന്നില്ല.
കറുകച്ചാൽ ശാന്തിപുരം കാവുങ്കൽ കോലത്ത്മലയിൽ മനേഷി (സുബിൻ -25)ന്റെ ക്രൂര പീഡനത്തിന് ഇരയായാണ് ഭാര്യ അശ്വതി (19) കൊല്ലപ്പെട്ടത്.
റാന്നി ഉതിമൂട് സ്വദേശിയായ അശ്വതി പ്ലസ്ടുവിന് പഠിക്കുമ്പോഴാണ് മനേഷുമായി പരിചയപ്പെടുന്നത്. തുടർന്ന് ഇരുവരും തമ്മിൽ പ്രണയത്തിലായി. ഇതിന് ശേഷം പ്രായപൂർത്തിയാകും മുൻപ് തന്നെ അശ്വതി മനേഷിനൊപ്പം ഇറങ്ങിപ്പോരുകയായിരുന്നു. എന്നാൽ, കഞ്ചാവിനും മദ്യത്തിനും അടിമയായ മനേഷ് അശ്വതിയെ നിരന്തരം ഉപദ്രവിക്കുന്നത് പതിവായിരുന്നു. ശാരീരികമായ മർദനത്തിന് പുറമേ അതിക്രൂരമായ ലൈംഗിക വൈകൃതങ്ങൾക്കും പ്രതി പെൺകുട്ടിയെ ഉപയോഗിച്ചിരുന്നതായാണ് അന്വേഷണത്തിൽ പൊലീസ് കണ്ടെത്തിയത്. സ്വകാര്യ ഭാഗങ്ങളിൽ കുപ്പി കുത്തിക്കയറ്റുന്നതിനും, ആക്രമിക്കുന്നതിനും അടക്കം ഇയാൾ ശ്രമിച്ചിരുന്നു. മനേഷിന്റെ ഉപദ്രവം സഹിക്ക വയ്യാതെ അശ്വതി വീട്ടിലേയ്ക്ക് മടങ്ങിപ്പോരുകയും, ചിങ്ങവനം പൊലീസിൽ പീഡനക്കേസ് നൽകുകയും ചെയ്തു. അശ്വതിയുടെ മൊഴി രേഖപ്പെടുത്തിയ പൊലീസ് പോക്സോ നിയമപ്രകാരം മനേഷിനെതിരെ കേസ് രജിസ്റ്റർ ചെയ്തു. തുടർന്ന് ആറു മാസത്തോളം മനേഷ് റിമാൻഡിൽ കഴിഞ്ഞു.
ഇവിടെ നിന്നും ജാമ്യത്തിലിറങ്ങിയ ശേഷം അശ്വതിയും മനേഷും കറുകച്ചാലിൽ വീട്ടിൽ താമസിക്കുകയായിരുന്നു. മദ്യത്തിനും കഞ്ചാവിനും അടിയമായ മനേഷ് സ്ഥിരമായി വീട്ടിൽ പ്രശ്നങ്ങൾ ഉണ്ടാക്കിയിരുന്നു. കഴിഞ്ഞ ആഴ്ച അശ്വതിയെ മർദിക്കുന്നത് കണ്ട് തടസം പിടിക്കാനെത്തിയ മനേഷിന്റെ മാതാവ് കുഞ്ഞുമോളുടെ കൈ ഇയാൾ ചവിട്ടി ഒടിച്ചിരുന്നു. വലത് കയ്യിൽ വാൾ ഉപയോഗിച്ച് വെട്ടുകയും ചെയ്തു. പരിക്കേറ്റ ഇവർ ചങ്ങനാശേരി താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടുകയായിരുന്നു. വ്യാഴാഴ്ച രാത്രി മദ്യലഹരിയിൽ വീട്ടിലെത്തിയ മനേഷ്, അശ്വതിയുമായി വഴക്കുണ്ടാക്കുകയായിരുന്നു. അശ്വതിയെ മർദിച്ച ശേഷം കമ്പി വടി ഉപയോഗിച്ച് തലയ്ക്കടിച്ച് വീഴ്ത്തി. തുടർന്ന് നെഞ്ചിൽ ചവിട്ടുകയും, തല ഭിത്തിയിൽ ഇടിപ്പിക്കുകയും ചെയ്തു. അശ്വതി ചലനമറ്റ് വീണത് കണ്ട് ഓടിയെത്തിയ പിതാവ് മോഹനനും മാതാവ് കുഞ്ഞുമോളും ചേർന്ന് അശ്വതിയെ ആദ്യം ജനറൽ ആശുപത്രിയിൽ എത്തിച്ചു. സ്ഥിതി ഗുരുതരമാണെന്നു കണ്ടതോടെ ഇവിടെ നിന്നും മെഡിക്കൽ കോളേജ് ആശുപത്രിയിലേയ്ക്ക് മാറ്റി.
മെഡിക്കൽ കോളേജ് ആശുപത്രിയിൽ അശ്വതിയെ പരിശോധിക്കുന്നതിനിടെ മനേഷ് ഡോക്ടറുടെ കയ്യിൽ കടിച്ചു. പിടിച്ചു മാറ്റാൻ ശ്രമിച്ച സെക്യൂരിറ്റി ജീവനക്കാരെയും പൊലീസിനെയും ആക്രമിച്ചു. ഗാന്ധിനഗർ സ്റ്റേഷനിൽ നിന്നും കൂടുതൽ പൊലീസ് എത്തി ഇയാളെ ബലം പ്രയോഗിച്ച് ജീപ്പിലേയ്ക്ക് കയറ്രുന്നതിനിടെ ജീപ്പിന്റെ പിന്നിലെ ചില്ല് ഇയാൾ തലകൊണ്ട് ഇടിച്ചു പൊട്ടിച്ചു. വീണ്ടും മനേഷ് അക്രമാസക്തനായതോടെ ഇയാളെ മെഡിക്കൽ കോളേജ് ആശുപത്രിയിലെ മാനസികാരോഗ്യ വിഭാഗത്തിൽ പ്രവേശിപ്പിക്കുകയായിരുന്നു. മൃതദേഹം പോസ്റ്റ്‌മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് ശേഷം വിട്ടു നൽകി.