
വെഞ്ഞാറമ്മൂട് ഇരട്ടക്കൊലപാതകം: മുഖ്യപ്രതികളായ രണ്ടു കോൺഗ്രസ് പ്രവർത്തകർ കൂടി പിടിയിൽ; സംസ്ഥാനത്ത് പലയിടത്തും കോൺഗ്രസ് ഓഫിസുകൾക്കു നേരെ അക്രമം
തേർഡ് ഐ ബ്യൂറോ
തിരുവനന്തപുരം: വെഞ്ഞാറമ്മൂട് രണ്ടു ഡി.വൈ.എഫ്.ഐ പ്രവർത്തകരെ വെട്ടിക്കൊലപ്പെടുത്തിയ സംഭവത്തിനു പിന്നാലെ സംസ്ഥാനത്ത് പലയിടത്തും കോൺഗ്രസ് ഓഫിസുകൾക്കു നേരെ അക്രമം. കോൺഗ്രസ് ഓഫിസ് കല്ലെറിഞ്ഞു തകർത്ത അക്രമി സംഘം പലയിടത്തും പ്രവർത്തകരെ ആക്രമിക്കുകയും ചെയ്തു. ഇതിനിടെ കേസിലെ മുഖ്യപ്രതികളായ രണ്ടു പേരെ പൊലീസ് പിടികൂടുകയും ചെയ്തു.
കേസിലെ ഒന്നും മൂന്നും പ്രതികളായ സജീവ്, സനൽ എന്നിവരാണ് പിടിയിലായത്. രണ്ടുപേരും കോൺഗ്രസ് പ്രവർത്തകരാണ്. ഐഎൻടിയുസി അടക്കമുള്ള സംഘടനകളുമായി സജീവബന്ധവുമുണ്ട്. മാരകായുധങ്ങളുമായി മിഥിലാജിനെയും ഹഖ് മുഹമ്മദിനെയും ആക്രമിച്ചതും വെട്ടിപ്പരിക്കേൽപിച്ചതും ഇവരാണെന്ന് പോലിസ് പറഞ്ഞു. രണ്ട് പേരും കോൺഗ്രസ് പ്രവർത്തകരാണ്.
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഐഎൻടിയുസി പ്രവർത്തകനായ ഉണ്ണിയുടെ സഹോദരനാണ് ഇപ്പോൾ അറസ്റ്റിലായ സനൽ. അക്രമികൾക്ക് സഹായം നൽകിയവരും ഇവരെ രക്ഷപ്പെടാൻ സഹായിച്ചവരുമായ ആറുപേരെ നേരത്തേ പോലിസ് കസ്റ്റഡിയിലെടുത്തിരുന്നു. കാലപാതകക്കേസിലെ പ്രതികൾ കോൺഗ്രസ് പ്രവർത്തകരാണെന്ന് പോലിസിന്റെ എഫ്ഐആറിൽ വ്യക്തമാക്കുന്നുണ്ട്. ഹഖ് മുഹമ്മദ്, മിഥിലാജ് എന്നിവരെ വെട്ടിക്കൊലപ്പെടുത്തണമെന്ന ഉദ്ദേശത്തോടെയാണ് പ്രതികൾ ഞായറാഴ്ച സംഭവസ്ഥലത്തെത്തിയത്. മുഖ്യപ്രതി സജീവ്, രണ്ടാം പ്രതി അൻസാർ എന്നിവരുടെ നേതൃത്വത്തിലായിരുന്നു ആക്രമണം.
കേസിലെ പരാതിക്കാരനായ ഷെഹീലിനെ സജീവ് അസഭ്യം വിളിച്ച ശേഷമാണ് സുഹൃത്തുക്കളായ ഹഖിനെയും മിഥുലജിനെയും പ്രതികൾ ആക്രമിച്ചതെന്നും എഫ്ഐആറിൽ പറയുന്നു. അക്രമത്തിന്റെ ദൃശ്യങ്ങൾ സിസിടിവിയിൽ പതിഞ്ഞിട്ടുണ്ട്. മിഥുലാജ് സംഭവസ്ഥലത്തും ഹഖ് ആശുപത്രിയിലും മരിച്ചു. ഒരു വാളും കത്തിയും സംഭവസ്ഥലത്ത് ഉപേക്ഷിച്ചാണ് അക്രമികൾ കടന്നുകളഞ്ഞത്.
മുഖ്യപ്രതികളെന്ന് കരുതുന്ന സജീവ്, സനൽ മറ്റ് പ്രതികളായ ഷജിത്ത്, അൻസാർ, സതി എന്നിവരുൾപ്പെടെ എട്ടുപേർ പോലിസ് പിടിയിലായിട്ടുണ്ട്. ഇപ്പോൾ അറസ്റ്റിലായ സജീവിന്റെ നേതൃത്വത്തിലായിരുന്നു അക്രമമെന്ന് കൊല്ലപ്പെട്ടവർക്ക് ഒപ്പമുണ്ടായിരുന്ന പ്രധാന സാക്ഷി മാധ്യമങ്ങളോട് പറഞ്ഞു. വെട്ടേറ്റു മരിച്ച മിഥിലാജ് (30) ഡിവൈഎഫ്ഐ തേവലക്കാട് യൂനിറ്റ് അംഗവും ഹഖ് മുഹമ്മദ് ഡിവൈഎഫ്ഐ കലിംഗുമുഖം യൂനിറ്റ് പ്രസിഡന്റും സിപിഎം കലിംഗുമുഖം ബ്രാഞ്ച് കമ്മിറ്റി അംഗവുമാണ്.
കല്ലാച്ചി കോർട്ട് റോഡിലെ കോൺഗ്രസ് ഓഫീസിന് നേരെ ബോംബേറ്. കെട്ടിടത്തിന്റെ മുകളിൽ പതിച്ച ബോംബ് ഉഗ്രശബ്ദത്തോടെ പൊട്ടുകയായിരുന്നു. ഓഫിസിന്റെ കോൺക്രീറ്റ് ഭാഗങ്ങൾ തകർന്നിട്ടുണ്ട്. തിരുവോണദിവസമായ തിങ്കളാഴ്ച രാത്രി 9.45 ഓടെയായിരുന്നു സംഭവം ഉണ്ടായത്. സംഭവത്തിൽ കേസെടുത്ത പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. എന്നാൽ, അറസ്റ്റ് ഒന്നും ഉണ്ടായിട്ടില്ല. ഇതിനിടെ, പാലക്കാട് തത്തമംഗലത്ത് കോൺഗ്രസ് ഓഫിസ് സി.പി.എം പ്രവർത്തകർ അടിച്ചു തകർത്തു.