
സ്വകാര്യ ലോഡ്ജില്‍ യുവതി കൊല്ലപ്പെട്ട സംഭവം: പിണക്കംമാറി ഇരുവരും അടുത്തിട്ട് ദിവസങ്ങൾ മാത്രം; കൊലപാതകത്തിന് പിന്നിൽ വിരോധമെന്ന് പോലീസ്; പ്രതിക്കായി അന്വേഷണം അയല്‍ സംസ്ഥാനങ്ങളിലേക്കും വ്യാപിപ്പിച്ചു
കോഴിക്കോട്: എരഞ്ഞിപ്പാലത്തെ സ്വകാര്യ ലോഡ്ജില്‍ യുവതി കൊല്ലപ്പെട്ട സംഭവത്തിൽ പ്രതിക്കായി അന്വേഷണം അയല്‍ സംസ്ഥാനങ്ങളിലേക്കും വ്യാപിപ്പിച്ചു. പ്രതി കര്‍ണ്ണാടകയിലേക്ക് കടന്നെന്നാണ് പോലീസിന് കിട്ടിയ വിവരം. മലപ്പുറം വെട്ടത്തൂര്‍ സ്വദേശി ഫസീലയാണ് ലോഡ്ജ് മുറിയില്‍ കൊല്ലപ്പെട്ടത്.
അബ്ദുള്‍ സനൂഫിനായി തമിഴ്നാട്, കര്‍ണ്ണാടക എന്നിവിടങ്ങളിലേക്കാണ് പോലീസ് അന്വേഷണം വ്യാപിപ്പിച്ചത്. അബ്ദുള്‍ സനൂഫിനെ കണ്ടെത്താന്‍ പോലീസ് ലുക്കൗട്ട് നോട്ടീസും ഇറക്കിയിട്ടുണ്ട്.
കഴിഞ്ഞ ഞായറാഴ്ചയാണ് ഫസീലയും അബ്ദുള്‍ സനൂഫും എരഞ്ഞിപ്പാലത്തെ ലോഡ്ജില്‍ മുറിയെടുത്തത്. ചൊവ്വാഴ്ച്ച ഫസീലയെ ലോഡ്ജ് മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തുകയും ചെയ്തു. ഈ സംഭവത്തിന് തലേന്ന് രാത്രി തന്നെ അബ്ദുള്‍ സനൂഫ് ലോഡ്ജില്‍ നിന്ന് പോയിരുന്നു. പിന്നീട് ഇയാളെ കുറിച്ച് വിവരമില്ല.
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇയാള്‍ ഉപയോഗിച്ച കാര്‍ ചൊവ്വാഴ്ച രാത്രി തന്നെ പാലക്കാട് വെച്ച് പൊലീസ് കണ്ടെത്തി. ഇന്നലെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ നടത്തിയ പോസ്റ്റ്മോര്‍ട്ടത്തിലാണ് ഫസീല കൊല്ലപ്പെട്ടതാണെന്ന് വ്യക്തമായത്. തുടര്‍ന്ന് മുഹമ്മദ് സനൂഫിനെതിരെ ഭാരതീയ ന്യായ സംഹിത103 (1) പ്രകാരം കൊലപാതകത്തിന് പോലീസ് കേസെടുത്തു.
നേരത്തെ അസ്വാഭാവിക മരണത്തിനായിരുന്നു കേസ്. ഫസീല നല്‍കിയ പീഡന പരാതിയില്‍ അബ്ദുള്‍ സനൂഫ് നേരത്തെ ജയിലില്‍ കിടന്നിട്ടുണ്ട്. ഈ വിരോധമാണോ കൊലപാതക കാരണമെന്ന് പോലീസ് പരിശോധിക്കുന്നുണ്ട്. പിണക്കത്തിലായ ഇരുവരും വീണ്ടും അടുത്തിട്ട് കുറച്ച് നാളേ ആയിട്ടുള്ളൂവെന്നാണ് പോലീസിന് കിട്ടിയ വിവരം.