
മക്കളെ പുറത്തേക്ക് കളിക്കാൻ വിട്ടതിന് ശേഷം ഭാര്യയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തി..! കുട്ടികൾ തിരിച്ചെത്തിയപ്പോൾ കണ്ടത് ശ്വാസമില്ലാതെകിടക്കുന്ന അമ്മയെ; ഭർത്താവ് പൊലീസ് സ്റ്റേഷനിൽ കീഴടങ്ങി
സ്വന്തം ലേഖകൻ
തിരുവനന്തപുരം: വിഴിഞ്ഞത്ത് വീട്ടമ്മയെ ഭർത്താവ് കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തി. ഒളിവിലായിരുന്ന ഭർത്താവ് അന്തോണി ദാസ് (36) പോലീസ് സ്റ്റേഷനിൽ കീഴടങ്ങി.
കഴിഞ്ഞ ദിവസമാണ് വിഴിഞ്ഞം കോട്ടപ്പുറം കരിമ്പള്ളിക്കര ദിൽഷൻ ഹൗസിൽ പ്രിൻസി(32) യെ വീടിനുള്ളിൽ കട്ടിലിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.
പ്രിൻസിയെ കഴുത്തു ഞെരിച്ചു കൊലപ്പെടുത്തുകയായിരുന്നു എന്ന് പിന്നീട് വ്യക്തമായിരുന്നു. സംഭവസ്ഥലത്ത് നിന്നും കാണാതായ പ്രിൻസിയുടെ ഭർത്താവ് അന്തോണി ദാസനെ കേന്ദ്രീകരിച്ചായിരുന്നു പൊലീസിൻ്റെ അന്വേഷണം.
ഇയാൾക്കായി തെരച്ചിൽ തുടരുന്നതിനിടെയാണ് ഇന്ന് രാവിലെ വിഴിഞ്ഞം പൊലീസ് സ്റ്റേഷനിൽ കീഴടങ്ങിയത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group

ശനിയാഴ്ച വൈകുന്നേരമാണ് സംഭവം. സംഭവത്തെ കുറിച്ച് പൊലീസ് പറയുന്നത് ഇങ്ങനെ..
കുടുംബ പ്രശ്നത്തെ തുടർന്ന് കഴിഞ്ഞ ഒരു മാസമായി ഇരുവരും അകന്ന് താമസിക്കുകയായിരുന്നു. മൂത്ത സഹോദരിയുടെ വീട്ടിൽ ആണ് പ്രിൻസിയും മക്കളായ ദിൽഷനും ദിഷാലും ദിഹാനയും താമസിച്ചിരുന്നത്. ശനിയാഴ്ച രാത്രി അന്തോണിദാസ് ഇവിടെ എത്തി സംസാരിച്ച് പ്രശ്നങ്ങൾ ഒത്തുതീർപ്പാക്കിയശേഷം രാത്രി എട്ടോടെ സ്വന്തം വീട്ടിലേക്ക് ഭാര്യയെയും മക്കളെയും കൂട്ടികൊണ്ടു പോകുകയായിരുന്നു. വീട്ടിലെത്തിയ ശേഷം മക്കളെ പുറത്തേക്ക് കളിക്കാൻ വിട്ടു. ഒൻപത് മണിയാേടെ മക്കൾ തിരികെ വീട്ടിലെത്തിയപ്പോൾ അന്തോണിദാസ് മക്കളോട് അമ്മ ഉറങ്ങി കിടക്കുകയാണെന്ന് പറഞ്ഞശേഷം ധൃതിയിൽ പുറത്തേക്ക് പോയി.
വിയർത്തു നിൽക്കുന്നതെന്തെന്ന മക്കളുടെ ചോദ്യത്തിന് വ്യായാമം ചെയ്യുകയായിരുന്നെന്ന മറുപടിയും നൽകിയാണ് സ്ഥലം വിട്ടത്. കുട്ടികൾ വന്നു നോക്കുമ്പോൾ അമ്മയെ ശ്വാസമില്ലാതെയും നാവ് പുറത്തേക്ക് തള്ളി കണ്ണുകൾ ചുവന്ന അവസ്ഥയിലും കണ്ടു. ഇവർനിലവിളിച്ചതിനെ തുടർന്ന് ഓടിയെത്തിയ അയൽവാസികൾ പ്രിൻസിയുടെ മൃതദേഹം കട്ടിലിൽ കണ്ടെത്തുകയായിരുന്നു. തൊട്ടപ്പുറത്ത് ഇവരുടെ ഒന്നര വയസുള്ള മകൾ ദിഹാന ഉറങ്ങുന്ന നിലയിലായിരുന്നു. തുടർന്ന് ഇവർ പ്രിൻസിയെ ഓട്ടോയിൽ വിഴിഞ്ഞം സാമൂഹ്യാരോഗ്യ കേന്ദ്രത്തിൽ എത്തിക്കുകയായിരുന്നു.
ആശുപത്രിയിൽ എത്തിക്കുന്നതിനു മുൻപേ തന്നെ പ്രിൻസി മരിച്ചിരുന്നു. കഴുത്തിലെ പാട് കണ്ട് ഡോക്ടർക്ക് തോന്നിയ സംശയമാണ് കൊലപാതകത്തിന്റെ ചുരുളഴിച്ചത്.