ഫുട്ബോൾ കളിക്കിടെയുണ്ടായ തർക്കം: ഇരുചക്ര വാഹനത്തിൽ യാത്രചെയ്യുകയായിരുന്ന വയോധികനെ കാറിടിച്ച്‌ കൊലപ്പെടുത്താൻ ശ്രമം; മുഖ്യപ്രതി പിടിയിൽ; മറ്റു മൂന്ന് പ്രതികൾക്കായി അന്വേഷണം

Spread the love

പള്ളിക്കര: ഇരുചക്ര വാഹനത്തിൽ യാത്രചെയ്യുകയായിരുന്ന പൂച്ചക്കാട്‌ സ്വദേശിയെ കാറിടിച്ച്‌ കൊലപ്പെടുത്താൻ ശ്രമിച്ചയാൾ ഗോവ വിമാനത്താവളത്തിൽ പിടിയിൽ. പള്ളിക്കര പൂച്ചക്കാട് ചെറിയ പള്ളിക്കടുത്ത് മുഹമ്മദ് റാഫിയെ (35) ആണ് വിദേശത്തേക്ക് കടക്കാനുള്ള ശ്രമത്തിനിടയിൽ വിമാനത്താവളത്തിൽ വെള്ളിയാഴ്ച രാത്രി അറസ്റ്റ് ചെയ്തത്.

19-ന് സന്ധ്യയോടെ പൂച്ചക്കാട് അരയാൽത്തറ കണ്ടത്തിൽ കെ.എം. മുഹമ്മദ് കുഞ്ഞിയെ (52) ആണ്‌ കാറിടിച്ച് വധിക്കാൻ ശ്രമിച്ചത്. അപകടത്തിൽ സാരമായി പരിക്കേറ്റ മുഹമ്മദ് കുഞ്ഞി മംഗളൂരുവിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. ചേറ്റുകുണ്ട് സംസ്ഥാനപാതയോട് ചേർന്നുള്ള സർക്കാർകിണറിന് സമീപത്താണ്‌ സംഭവം. കാർ ഉപയോഗിച്ച് ബൈക്ക് ഇടിച്ചിട്ടപ്പോൾ താഴെ വീണ മുഹമ്മദ് കുഞ്ഞിയെ ഇരുമ്പുവടികൊണ്ട് അടിക്കുകയും ചെയ്തു.

പ്രതിയെ തിരിച്ചറിഞ്ഞ ബേക്കൽ പോലീസ് വധശ്രമത്തിന് കേസ് എടുക്കുകയും വിമാനത്തവളങ്ങളിലടക്കം ലുക്ക് ഔട്ട് നോട്ടീസ് എത്തിക്കുകയും ചെയ്തിരുന്നു. അങ്ങനെയാണ് ഇയാളെ വിമാനത്താവളത്തിൽ അധികൃതർ തടഞ്ഞ്‌ ബേക്കൽ പോലീസിന് വിവരം നൽകിയത്. ഈ കേസിൽ കണ്ടാലറിയുന്ന മറ്റ് മൂന്നുപേർകൂടി ഉണ്ടെന്ന പരാതിയിൽ നാല് പേർക്കെതിരെയാണ് കേസ് എടുത്തിരുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

റാഫിയെ ചോദ്യം ചെയ്യുന്നതോടെ മാത്രമെ കൂട്ടുപ്രതികളെക്കുറിച്ച് വ്യക്തമാകുകയുള്ളൂവെന്ന് അന്വേഷണത്തിന് മേൽനോട്ടം വഹിക്കുന്ന ബേക്കൽ ഡിവൈഎസ്പി വി.വി. മനോജ് പറഞ്ഞു. മുഹമ്മദ് കുഞ്ഞിയുടെ വലതുകാലിനും കൈക്കും വയറിനും തലയിലും സാരമായി പരിക്കേറ്റിരുന്നു.

ദിവസങ്ങൾക്ക്‌ മുൻപ് ഫുട്ബോൾ കളിക്കിടെയുണ്ടായ തർക്കമാണ് ആക്രമണത്തിന്ന്‌ പിന്നിൽ. ഈ മാസം ആറിന് ഗാലറിയിൽ കളികാണാനിരുന്ന കുട്ടികളുടെ കാലിൽ റാഫി ചവിട്ടുകുയും മുഹമ്മദ് കുഞ്ഞിയെ കൈയേറ്റംചെയ്യുകയും ചെയ്തിരുന്നു. കുട്ടികൾക്ക് വേണ്ടി നിലകൊണ്ടതിന്റെ പേരിൽ റാഫിക്ക് പകയുണ്ടായിരുന്നുവെന്നാണ് മുഹമ്മദ് കുഞ്ഞിയുടെ ബന്ധുക്കൾ ആരോപിക്കുന്നത്‌.

10-ന് പുലർച്ചെ മുഹമ്മദ് കുഞ്ഞിയുടെ സഹോദരൻ പൂച്ചക്കാട് റഹ്‌മത്ത് റോഡിലെ കെ.എം. ഫൈസലിന്റെ വീടിന് മുഖംമൂടിസംഘം പെട്രോൾ ഒഴിച്ച് തീയിട്ടിരുന്നു. രണ്ട് സ്കൂട്ടറുകളിൽ എത്തിയവർ വീടിന്റെ കതകിലും ജനാലയിലും വരാന്തയിലുണ്ടായിരുന്ന സോഫയിലുമാണ്‌ തീയിട്ടത്‌. ബേക്കൽ പോലീസിൽ ജമീല നൽകിയ പരാതിയിൽ ഫുട്ബോൾ കളിക്കിടയിലെ സംഭവത്തിൽ ഉൾപ്പെട്ടവരുടെ പങ്കും തീവെപ്പ് കേസിൽ അന്വേഷിക്കണമെന്നാവശ്യപ്പെട്ടിരുന്നു.

ഈ പരാതി നിലനിൽക്കുന്നതിലുള്ള പകയും വാഹനമിടിപ്പിച്ചു കൊല്ലാനുള്ള നീക്കത്തിന് പിന്നിലുണ്ടെന്നാണ് മുഹമ്മദ് കുഞ്ഞിയും വീട്ടുകാരും പറയുന്നത്. ബേക്കൽ ഇൻസ്‌പെക്ടർ കെ.പി. ഷൈനിന്റെ നേതൃത്വത്തിലുള്ള അന്വേഷണസംഘം ഗോവ വിമാനത്താവളത്തിലെത്തി പ്രതിയെ ഏറ്റുവാങ്ങി.