
സ്വന്തം ലേഖിക
കടുത്തുരുത്തി: ജംഗ്ഷനില്‍ വച്ചുണ്ടായ വാക്ക് തർക്കത്തേ തുടർന്ന് യുവാവിനെ ആക്രമിക്കാനെത്തിയയാളെ തടയാൻ ശ്രമിച്ച യുവാവിനെ മുൻ പൊലീസുകാരൻ കുത്തി വീഴ്ത്തി.
പെരുവ മൈലെള്ളുംതടത്തില് രതീഷ് (40) നാണ് കുത്തേറ്റത്. പരിക്കേറ്റ ഇയാളെ പിറവത്തെ സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

Whatsapp Group 1 | Whatsapp Group 2 |Telegram Group
സംഭവവുമായി ബന്ധപ്പെട്ട് രതീഷിനെ കുത്തിയ മുന്‍ പോലീസ് ഉദ്യോഗസ്ഥന് കൂടിയായ കണ്ണൂര്‍ ഇരിട്ടി ആനന്ദവിലാസത്തില്‍ പ്രസാദ് (50) നെ വെള്ളൂര്‍ പോലീസ് അറസ്റ്റ് ചെയ്തു.
പോലീസുകാരനായിരുന്ന പ്രസാദിനെ 20 വര്‍ഷം മുന്‍പ് സര്‍വീസില്‍ നിന്നു പിരിച്ചുവിടുകയായിരുന്നുവെന്നും ഇയാള്‍ക്ക് മാനസിക പ്രശ്നമുള്ളതായും വെള്ളൂര്‍ പോലീസ് പറഞ്ഞു.
ഇന്നലെ രാവിലെ 8.30 ഓടെ പെരുവ ജംഗ്ഷനില്‍ ബസ് കാത്തു നില്‍ക്കുമ്പോഴാണ് പ്രസാദും റെജിയുമായി തര്‍ക്കമുണ്ടാകുന്നത്. തര്‍ക്കം മുറുകിയതോടെ പ്രസാദ് റെജിയെ മര്‍ദിക്കാന്‍ ശ്രമിക്കുകയായിരുന്നുവെന്ന് പറയുന്നു.
ഇതിനിടെ യാത്രക്കാരെ കയറ്റിയിറക്കുന്നതിനായി ജംഗ്ഷനില്‍ നിര്‍ത്തിയിട്ടിരുന്ന വെള്ളൂര്‍ ഭാഗത്തേക്കുള്ള ബസിലേക്കു റെജി ഓടി കയറുകയായിരുന്നു. പിന്നാലെ ബസിലേക്കു ഓടികയറിയ പ്രസാദ് റെജിയെ ആക്രമിക്കാന്‍ ശ്രമിക്കുന്പോളാണ് നാട്ടുകാരനായ രതീഷ് പ്രശ്നത്തില്‍ ഇടപെടുന്നത്.
ഇതിനിടെയിലാണ് കൈവശമുണ്ടായിരുന്ന കത്തിയെടുത്ത് പ്രസാദ് രതീഷിനെ കുത്തിയത്.
നാട്ടുകാര്‍ അറിയിച്ചതിനെ തുടര്‍ന്ന് വെള്ളൂര്‍ സിഐ പ്രസാദിന്റെ നേതൃത്വത്തിലുള്ള പോലീസ് സ്ഥലത്തെത്തി പ്രസാദിനെ അറസ്റ്റ് ചെയ്യുകയായിരുന്നു. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.



