
പത്തനംതിട്ടയിലെ കൊലപാതകത്തിന് പിന്നാലെ കോട്ടയത്ത് മോഷണക്കേസിലും പ്രായപൂർത്തിയാകാത്തവർ പ്രതികൾ: നിർമ്മാണത്തിലിരുന്ന വീട്ടിൽ നിന്നും മോഷണം നടത്തിയ ആറു പ്രതികൾ പിടിയിൽ; ഇതിൽ മൂന്നു പേർ പ്രായപൂർത്തിയാകാത്തവർ
ക്രൈം ഡെസ്‌ക്
കോട്ടയം: പത്തനംതിട്ടയിൽ സഹപാഠിയെ പത്താം ക്ലാസ് വിദ്യാർത്ഥികൾ ചേർന്നു കൊലപ്പെടുത്തിയ സംഭവത്തിനു പിന്നാലെ കോട്ടയത്തും പുറത്തു വരുന്നത് കുട്ടികൾ ഉൾപ്പെട്ട ക്രിമിനൽക്കേസിന്റെ വിവരങ്ങൾ. പ്രായപൂർത്തിയാകാത്ത വിദ്യാർത്ഥികൾ ഉൾപ്പെട്ട മോഷണ സംഘത്തെയാണ് ഇപ്പോൾ പൊലീസ് പിടികൂടിയിരിക്കുന്നത്.
ഈരാറ്റുപേട്ട പത്താഴപ്പടി ഭാഗത്ത് താമസിക്കുന്ന തോണ്ടുപുരയിടത്തിൽ മുനീറിന്റെ മകൻ അബ്ദുൽ അലി (19), കടുക്കാപറമ്പിൽ ആരിഫ് മകൻ അസ്ലഫ(18), വാണിയപ്പുരയിൽ സക്കീർ മകൻ ഫിറോസ് മുഹമ്മദ്, പ്രായപൂർത്തിയാവാത്ത 3 സ്‌കൂൾ വിദ്യാർത്ഥികൾ എന്നിവരെയാണ് ഈരാറ്റുപേട്ട പോലീസ് ഇൻസ്പെക്ടർ ബൈജുകുമാർ കെ, എസ് ഐ അനുരാജ് എം എച് എന്നിവരുടെ നേതൃത്വത്തിൽ പിടികൂടിയത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഈരാറ്റുപേട്ട തെക്കേമുരിങ്ങൂർ വീട്ടിൽ സുലൈമാന്റെ പത്താഴപ്പടി ഭാഗത്ത് പുതിയതായി പണിതു കൊണ്ടിരുന്ന 4 നില കെട്ടിടത്തിന്റെ താഴത്തെ നിലയിലെ മുറിയിൽ സൂക്ഷിച്ചിരുന്ന എയർ കംപ്രസർ, പുട്ടി ബ്ലേഡ് മെഷീൻ, പുട്ടി ബ്ലെൻഡിങ് മെഷീൻ, പെയിന്റിംഗ് ഗൺ എന്നിവയുൾപ്പെടെ 50000 രൂപയുടെ യന്ത്രസാമഗ്രികളാണ് പൂട്ട് തകർത്തു മോഷ്ടിച്ചത്.
ലോക്ക് ഡൌൺ ആരംഭിച്ചതുമുതൽ കെട്ടിടത്തിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ നിർത്തി വെച്ചിരുന്നു. ഏപ്രിൽ 18 ആം തീയതി സുലൈമാൻ നിർമാണത്തിലിരുന്ന കെട്ടിടത്തിലെത്തിയപ്പോഴാണ് പൂട്ട് തകർത്ത് യന്ത്ര സാമഗ്രികൾ മോഷണം പോയ വിവരം അറിയുന്നത്.
തുടർന്ന് ഈരാറ്റുപേട്ട പോലീസിൽ പരാതി നൽകിയതിനെത്തുടർന്ന് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തുകയായിരുന്നു. പ്രായപൂർത്തിയായവരിൽ 2 പേർ കോളേജ് വിദ്യാർത്ഥികളാണ്. പ്രതികൾ കാഞ്ഞിരപ്പള്ളിയിൽ വിറ്റഴിച്ച യന്ത്രസാമഗ്രികൾ പോലീസ് കണ്ടെടുത്തു. പ്രതികളെ കോടതിയിൽ ഹാജരാക്കി.