ഭാര്യയെയും ഒന്നരവയസുകാരനെയും തീ കൊളുത്തിക്കൊന്ന ശേഷം യുവാവ് തൂങ്ങി മരിച്ചു: സംഭവം കൊച്ചി കളമശേരിയിൽ

ഭാര്യയെയും ഒന്നരവയസുകാരനെയും തീ കൊളുത്തിക്കൊന്ന ശേഷം യുവാവ് തൂങ്ങി മരിച്ചു: സംഭവം കൊച്ചി കളമശേരിയിൽ

സ്വന്തം ലേഖകൻ

കൊച്ചി: സംശയരോഗത്തെ തുടർന്ന് ഭാര്യയെയും ഒന്നര വയസുകാരനെയും പെട്രോൾ ഒഴിച്ച് തീ കൊളുത്തി കൊലപ്പെടുത്തിയ ശേഷം യുവാവ് വീടിനുള്ളിൽ തൂങ്ങി മരിച്ചു. കളമശേരി കുസാറ്റിന് സമീപം എട്ടുകാലി മൂലയിലെ വാടക വീട്ടിലായിരുന്നു സംഭവം. കൊല്ലം സ്വദേശി സജി(33)യാണ് ഭാര്യ ബിന്ദു(29) വിനെയും ഒന്നര വയസുള്ള മകനെയും ക്രൂരമായി കൊലപ്പെടുത്തിയശേഷം തൂങ്ങി മരിച്ചത്.
ശനിയാഴ്ച രാത്രിയിലായിരുന്നു സംഭവമെന്നാണ് പൊലീസ് നൽകുന്ന സൂചന. മദ്യപാനിയായരുന്ന സജി സ്ഥിരമായി വീട്ടിൽ പ്രശ്‌നമുണ്ടാക്കിയിരുന്നു. വീട്ടുകാരുമായി വഴക്കുണ്ടാക്കിയതിനു സജിയ്‌ക്കെതിരെ നേരത്തെ പൊലീസ് കേസെടുക്കുകയും താക്കീത് ചെയ്ത് വിട്ടയക്കുകയും ചെയ്തിരുന്നു. എന്നാൽ, ശനിയാഴ്ച വൈകിട്ടും സജി വീട്ടിൽ പ്രശ്‌നമുണ്ടാക്കിയിരുന്നു. ശനിയാഴ്ച രാത്രി ബിന്ദുവിൻറെ അമ്മ ആനന്ദവല്ലിക്കു നേരെയും സജി ആക്രമണം നടത്തിയിരുന്നു . ഇവരെ കളമശേരി മെഡിക്കൽ കോളജ് ആശുപത്രിയിൽ വിദഗ്ദ്ധ ചിത്സക്കായി പ്രവേശിപ്പിച്ചിരിക്കുകയാണ്. ഇതേച്ചൊല്ലി സജിയും ബിന്ദുവും തമ്മിൽ തർക്കമുണ്ടായിരുന്നു. ഇതിനിടെ കയ്യിൽ കരുതിയിരുന്ന പെട്രോൾ ബിന്ദുവിനു നേർക്ക് സജി കോരിയൊഴിച്ചു. രക്ഷപെട്ടാൻ പുറത്തേയ്ക്ക് ഓടിയ ബിന്ദുവിന്റെ നേരെ സജി തീ എറിയുകയായിരുന്നു. വീടിനുള്ളിൽ വച്ച് ആളിക്കത്തിയാണ് ബിന്ദു മരിച്ചത്. ഒപ്പമുണ്ടായിരുന്ന കുട്ടിയും ദാരുണമായി കൊല്ലപ്പെട്ടു. വിവരമറിഞ്ഞ് നാട്ടുകാർ എത്തിയപ്പോഴേയ്ക്കും സജിയും വീടിനുള്ളിൽ തൂങ്ങി മരിച്ചിരുന്നു.
കളമശേരി പൊലീസ് സ്ഥലത്ത് എത്തി മേൽനടപടികൾ സ്വീകരിച്ചു. ഇ്ൻക്വസ്റ്റ് അടക്കമുള്ള നടപടികൾക്ക് ശേഷം മൃതദേഹം മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിലേയ്ക്ക് മാറ്റും.