
സ്വന്തം ലേഖകൻ
കാഞ്ഞങ്ങാട്: വിവാഹിതനായ കാമുകന്റെ കുഞ്ഞിനെ വേണമെന്ന് കാമുകി വാശിപിടിച്ചതോടെ, ഉണ്ടായ സംഭവമാണ് കൊല്ലത്തെ ബ്യൂട്ടീഷ്യന്‍ സുചിത്ര പിള്ളയുടെ കൊലപാതകം. ലോക്ഡൗണിന് മുമ്ബ് നടന്ന കൊലപാതകവുമായി ബന്ധപ്പെട്ട കേസില്‍ പ്രതി പ്രശാന്ത് നമ്ബ്യാര്‍ക്ക് ജീവപര്യന്തം തടവ് ശിക്ഷ വിധിച്ചത് ഇന്നലെയാണ്.
കേരളത്തെ നടുക്കിയ ആ കൊലപാതകത്തിന്റെ ഓര്‍മകള്‍ മലയാളികളെ വീണ്ടും വേട്ടയാടുന്നതിനിടെ, കാഞ്ഞങ്ങാട് ഉദുമയില്‍ നിന്ന് മറ്റൊരു സംഭവം. മേക്കപ്പ് ആര്‍ട്ടിസ്റ്റായ യുവതിയെ കാമുകന്‍ ലോഡ്ജ് മുറിയില്‍ കുത്തിക്കൊലപ്പെടുത്തി.

Whatsapp Group 1 | Whatsapp Group 2 |Telegram Group
ഉദുമ മാങ്ങാട് മുക്കുന്നോത്തെ ദേവിക (34) യാണ് കൊല്ലപ്പെട്ടത്. ചൊവ്വാഴ്ച ഉച്ചയ്ക്ക് രണ്ട് മണിയോടെയാണ് സംഭവമെന്ന് കരുതുന്നു. കാഞ്ഞങ്ങാട് പുതിയകോട്ട സപ്തഗിരി ലോഡ്ജ് മുറിയിലാണ് യുവതി കൊല്ലപ്പെട്ടത്.ആദൂര്‍ പൊലീസ് സ്റ്റേഷന്‍ പരിധിയിലാണ് സംഭവം.
കാമുകനായ സതീഷ് (36) കൊല നടത്തിയ ശേഷം ഹൊസ്ദുര്‍ഗ് പൊലീസ് സ്റ്റേഷനിലെത്തി നേരിട്ട് കീഴടങ്ങുകയായിരുന്നുവെന്ന് ഉദ്യോഗസ്ഥര്‍ അറിയിച്ചു. സതീഷിനെ കാഞ്ഞങ്ങാട് ഡിവൈഎസ്‌പി പി ബാലകൃഷ്ണന്‍, സിഐ കെപി ഷൈന്‍, എസ്‌ഐ കെവി ഗണേശ് എന്നിവര്‍ വിശദമായി ചോദ്യം ചെയ്ത് വരികയാണ്.
യുവതി ഒന്നിച്ചുകഴിയാന്‍ വിസമ്മതിച്ചതാവാം കൊലയ്ക്ക് കാരണമെന്നാണ് സംശയിക്കുന്നത്. ലോഡ്ജ് മുറി പുറത്ത് നിന്ന് പൂട്ടിയശേഷമാണ് യുവാവ് പൊലീസ് സ്റ്റേഷനിലെത്തി കീഴടങ്ങിയത്. ചൊവ്വാഴ്ചയാണ് ഇവര്‍ മുറിയെടുത്തത്.
ഇരുവരും നേരത്തെ തന്നെ പ്രണയത്തിലായിരുന്നുവെന്നും രണ്ടുപേരും വിവാഹിതരാണെന്നും പൊലീസ് പറഞ്ഞു. യുവതിക്ക് ഭര്‍ത്താവും രണ്ട് മക്കളുമുണ്ട്. യുവാവിന് ഭാര്യയും ഒരു കുട്ടിയുമുണ്ട്. ഇവര്‍ തമ്മിലുണ്ടായ പ്രശ്നമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന് സംശയിക്കുന്നു.